Protest | കൊളത്തൂരിൽ കൂട്ടിൽ കുടുങ്ങിയ പുലിയെ തുറന്ന് വിട്ടത് ബെള്ളൂർ പഞ്ചായതിലെ ജനവാസ പ്രദേശത്തെന്ന് ആരോപണം; പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം ഉപരോധിക്കുന്നു

● ഡിഎഫ്ഒയെ കാത്തിരിക്കുകയാണ് നാട്ടുകാർ.
● ഡിഎഫ്ഒ സ്ഥലത്തില്ലാത്തതിനാൽ പ്രതിഷേധം തുടരുന്നു
● പരിഹാരം കാണാതെ പിരിഞ്ഞ് പോകില്ലെന്ന് സമരക്കാർ
കാസർകോട്: (KasargodVartha) കൊളത്തൂരിൽ കൂട്ടിൽ കുടുങ്ങിയ പുലിയെ തുറന്ന് വിട്ടത് ബെള്ളൂർ പഞ്ചായതിലെ ജനവാസ പ്രദേശത്തെന്ന് ആരോപണം. ഇതേ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീധര ബെള്ളൂരിൻ്റെ നേതൃത്വത്തിൽ ജനങ്ങൾ വിദ്യാനഗർ ഉദയഗിരിയിലെ ജില്ലാ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം ഉപരോധിക്കുന്നു.
തിങ്കളാഴ്ച സന്ധ്യയോടെയാണ് ഉപരോധം തുടങ്ങിയിരിക്കുന്നത്. ഡി എഫ് ഒ എത്തി പ്രശ്നത്തിന് പരിഹാരം കാണാതെ പിരിഞ്ഞ് പോകില്ലെന്നാണ് സമരക്കാർ പറയുന്നത്. ഡി എഫ് ഒ നീലേശ്വരത്തേക്ക് പോയി എന്നാണ് ഓഫീസിൽ നിന്നും അറിയിച്ചത്.
ബേഡഡഡുക്ക, കൊളത്തൂര്‍ മേഖലകളില്‍ ഏറെ നാളായി ഭീതിയുണ്ടാക്കിയ പുലിയാണ് ഒടുവില്‍ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയത്. ഞായറാഴ്ച രാത്രി 9.30 ഓടെ മധുസൂദനന്റെ പറമ്പില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി പിടിയിലായത്. കണ്ണൂര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ പുലിയെ പരിശോധിച്ച ശേഷമാണ് പുലിയെ തുറന്ന് വിട്ടത്.
കൊളത്തൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പുലി ഭീഷണി ശക്തമായിരുന്നു. പലതവണ നാട്ടുകാര്‍ പുലിയെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. ഇതേതുടര്‍ന്ന് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി, കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുകയും പുലിയുടെ സാന്നിധ്യം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു.
രണ്ടാഴ്ച മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് ഒടുവില്‍ പുലി കുടുങ്ങിയത്. ഇതിനിടയിലാണ് പുലിയെ തുറന്ന് വിട്ടത് ബെള്ളൂർ പഞ്ചായതിലെ ജനവാസ പ്രദേശത്താണെന്ന ആരോപണം ഉയർന്നിരിക്കുന്നത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്?
Locals protest against the release of a trapped leopard in a residential area of Bellur Panchayat. The protest is led by the Panchayat President and continues as the DFO is unavailable.
#LeopardRelease #Protest #ForestOffice #BellurPanchayat #Kolathur