city-gold-ad-for-blogger

ജനമൈത്രി പോലീസിന്റെ ആദരിക്കല്‍ സംഗമം; പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയവരെ റവന്യൂ മന്ത്രി അപമാനിച്ചതായി ആക്ഷേപം

കാസര്‍കോട്: (www.kasargodvartha.com 13.09.2018) പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കയ്‌മെയ് മറന്ന് രംഗത്തിറങ്ങിയവരെ റവന്യൂ മന്ത്രി അപമാനിച്ചതായി ആക്ഷേപം. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയുണ്ടായപ്പോള്‍ കാസര്‍കോട് ജില്ലയിലെ ജനങ്ങളും ജനപ്രതിനിധികളും മുഴുവന്‍ രാഷ്ട്രിയ സാമൂഹ്യ മത സാംസ്‌കാരിക സംഘടനകളും ക്ലബ്ബുകളും യുവാക്കളും വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും തൊഴിലാളികളും വ്യാപാരികളും വ്യവസായികളും ഒരേ മനസ്സോടെ ജാതി മത രാഷ്ടീയ വ്യത്യാസമില്ലാതെ കാരുണ്യ പ്രവര്‍ത്തനങ്ങളും ധനസഹായങ്ങളും സേവന പ്രവര്‍ത്തനങ്ങളും നടത്തിയപ്പോള്‍ ഇതിന്റെ നിറം കെടുത്തുന്ന തരത്തില്‍ റവന്യൂ മന്ത്രി ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചിലരെ മാത്രം ആദരിച്ചത് കാസര്‍കോട് ജില്ലക്ക് നാണക്കേടാണെന്ന് കാസര്‍കോട് പൗരവകാശ സംരക്ഷണ സമിതി യോഗം കുറ്റപ്പെടുത്തി.
ജനമൈത്രി പോലീസിന്റെ ആദരിക്കല്‍ സംഗമം; പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയവരെ റവന്യൂ മന്ത്രി അപമാനിച്ചതായി ആക്ഷേപം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ കലക്ടര്‍, എംഎല്‍എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയും കോടിക്കണക്കിന് രൂപയുടെ ധനസഹായം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട്, നീലേശ്വരം, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച പ്രളയ ദുരിതാശ്വാസ വിഭവ ശേഖരണ കേന്ദ്രങ്ങളിലേക്കും വന്‍തുകയുടെ വിഭവങ്ങളാണ് ഓരോ ദിവസവും സംഘടനകളും ക്ലബ്ബുകളും വ്യക്തികളും എത്തിച്ചുകൊടുത്തത്. ഇതെല്ലാം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ശാസ്ത്രീയമായും കരുതലോടും കൂടി സമയബന്ധിതമായി പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് ദിവസന്തോറും എത്തിക്കുകയും ആശ്വാസം പകരുകയും ചെയ്തിരുന്നു. ഇതൊക്കെ ആരെയെങ്കിലും തൃപ്തിപെടുത്താനോ, ആരുടെയെങ്കിലും പാരിതോഷികത്തിനോ സര്‍ട്ടിഫിക്കറ്റിനോ വേണ്ടിയായിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ജനങ്ങളെ ഒന്നടങ്കം അപമാനിച്ച് കൊണ്ടാണ് റവന്യൂ മന്ത്രി ജനമൈത്രി പോലീസിന്റെ പരിപാടിയില്‍ വെച്ച് ചിലരുടെ സ്വന്തക്കാര്‍ക്ക് മാത്രം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ജനമൈത്രി പോലീസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കും, ജനമൈത്രി പോലീസിന്റെ വിഭവശേഖരണത്തിന് അരിയും മറ്റും നല്‍കിയവര്‍ക്കാണത്രേ ആദരവ് നല്‍കിയത്. ഇത് അങ്ങേയറ്റം വിവേചനമാണ്.

മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം സംഭവാന ചെയ്യുകയും വിഭവങ്ങള്‍ ജില്ലാ ഭരണകൂടത്തെ എല്‍പിച്ചവര്‍ക്കും ആദരവും അംഗീകാരവുമില്ലാതെ പോയത് ഖേദകരമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിഭാഗിയതയുണ്ടാക്കുകയും ചിലരുടെ താല്പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്ത റവന്യൂ മന്ത്രിയുടെ നിലപാട് അത്യന്തം പ്രതിഷേധര്‍ഹമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നേരിട്ട് സഹായമെത്തിച്ചവരെ മുഖ്യമന്തിയും കലക്ടറെ ഏല്‍പ്പിച്ചവര്‍ക്ക് കലക്ടറും മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരെ സഹായം ഏല്‍പ്പിച്ചവര്‍ക്ക് അവരും സര്‍ട്ടിഫിക്കറ്റും ആദരവും നല്‍കുമോ എന്നും കാസര്‍കോട് പൗരവകാശ സംരക്ഷണ സമിതി ചോദിച്ചു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു മന്ത്രി പുലര്‍ത്തേണ്ട ഉത്തരവാദിത്വ ബോധവും നീതിയും മറന്ന് കൊണ്ടാണ് റവന്യൂ മന്ത്രി പ്രവര്‍ത്തിച്ചത്. ഇത് നാടിന് അപമാനമാണ്. കാരുണ്യപ്രവര്‍ത്തന രംഗത്ത് എല്ലാം മറന്ന് ഒന്നിച്ചുനിന്ന ജനങ്ങളെ വേര്‍തിരിച്ച് കാണുകയും അനാദരവ് കാട്ടുകയും ചെയ്ത റവന്യൂ മന്ത്രി ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയണയെന്നും യോഗം ആവശ്യപ്പെട്ടു.

പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പി വി മധുസൂദനന്‍, എം കെ ഖമറുദ്ദീന്‍, പി ബി മൊയ്തീന്‍, റസാഖ് തെരുവത്ത്, ആസിഫ് പള്ളിക്കാല്‍, ലിറിന്‍ ജോസഫ്, പി കെ അമാനു, ഹമീദ് ബാങ്കോട്, എം കെ സുല്‍ഫിക്കര്‍ സംസാരിച്ചു. എം വൈ നവാസ് സ്വാഗതവും പി മുരളിധരന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod Pouravakasha Samrakshana Samithi, Flood, Kerala, Protest against felicitation program of Janamythri police  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia