city-gold-ad-for-blogger

Police | 'സാറെ ഞാൻ കള്ളനല്ല, വിശന്നിട്ടാണ്', മോഷ്ടാവെന്ന് ധരിച്ച് പ്രദേശവാസികൾ പിടികൂടി ഏൽപിച്ച യുവാവിന് വയറുനിറച്ച് ഭക്ഷണം നൽകി സ്നേഹത്തോടെ പരിപാലിച്ച് വെള്ളരിക്കുണ്ട് പൊലീസ്

police gave food to youth who was held pretending to be thie
Photo: Arranged

സ്റ്റേഷനിൽ കൊണ്ടുവന്ന് യുവാവിനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് കഴിഞ്ഞ രണ്ട് ദിവസമായി ഭക്ഷണം തേടി അലയുന്ന വ്യക്തിയാണെന്ന് മനസിലായത്

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (KasargodVartha) 'സാറെ ഞാൻ കള്ളനല്ല, വിശപ്പ് സഹിക്കാൻ കഴിയാതെ വന്നപ്പോൾ ചെയ്യാൻ തോന്നിയതാണ്, കോഴിയെ വിറ്റ് കിട്ടുന്ന പണം കൊണ്ട് വയറുനിറയെ ഭക്ഷണം കഴിക്കാൻ കഴിക്കാനായിരുന്നു വിചാരിച്ചത്', വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 27 വയസുള്ള യുവാവിന്റെ വാക്കുകൾ എസ്ഐ ശ്രീദാസ് പുത്തൂർ ആദ്യമൊന്ന് വിശ്വസിച്ചില്ലെങ്കിലും പിന്നീട് സത്യമറിഞ്ഞപ്പോൾ ഇയാളുടെ ഒരുദിവസത്തെ മൊത്തം സംരക്ഷണം വെള്ളരിക്കുണ്ട് പൊലീസ്  ഏറ്റെടുക്കുകയായിരുന്നു.

police gave food to youth who was held pretending to be

മാനസികനിലയിൽ അൽപം തകരാറുള്ള യുവാവ് വഴിതെറ്റിയാണ് വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെ എടത്തോട് എത്തിയത്. നടന്നു തളർന്ന് വിശന്നു വലഞ്ഞപ്പോൾ പാലത്തിന് സമീപംകണ്ട അടച്ചിട്ട വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും ഒരു കോഴിയെ പിടികൂടാൻ ശ്രമിച്ചു. കുപ്പായം ധരിക്കാതെയും 
ചുവന്ന ഒരുമുണ്ട് മാത്രമുടുത്തും പാത്തും പതുങ്ങിയും ഇയാൾ കോഴിയെ പിടികൂടുന്നത് അയൽവീട്ടിലുള്ളവരുടെ ശ്രദ്ധയിൽപെട്ടു.

ഉടൻ മറ്റു വീട്ടുകാരെയും പൊലീസിനെയും ഇവർ വിവരം അറിയിച്ചു. പട്ടാപ്പകൽ പരപ്പയിലെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും കോഴിയെ മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ കാണാൻ ആളുകൾ തടിച്ചുകൂടി. പൊലീസും സ്ഥലത്ത് കുതിച്ചെത്തി യുവാവിനെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലെത്തിച്ചു. ഇതിനിടയിൽ ഇയാൾക്ക് ഒപ്പം വേറെയും മോഷ്ടാക്കൾ ഉണ്ടെന്ന് പ്രചാരണമുണ്ടായി.

സ്റ്റേഷനിൽ കൊണ്ടുവന്ന് യുവാവിനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് കഴിഞ്ഞ രണ്ട് ദിവസമായി ഭക്ഷണം തേടി അലയുന്ന വ്യക്തിയാണെന്ന് മനസിലായത്. കുടിക്കാൻ ദാഹജലം നൽകിയ പൊലീസുകാർ സ്റ്റേഷൻ മെസിൽ രാത്രി ഡ്യൂട്ടിയിലുള്ളവർക്ക് കരുതിവെച്ച ഭക്ഷണവും നൽകി. ആർത്തിയോടെ വാരിത്തിന്നുന്നതിനിടയിൽ സാറെ ഇതിനു വേണ്ടിയായിരുന്നു ഞാൻ കോഴിയെ പിടികൂടാൻ ശ്രമിച്ചതെന്ന വാക്കുകൾ വല്ലാതെ വേദനിപ്പിച്ചതായി പൊലീസുകാർ പറഞ്ഞു.

അമ്മയും ഒരു അനിയനും മാത്രമാണ് യുവാവിനുള്ളത്. കടുത്ത ദാരിദ്രത്തിൽ കഴിയുന്ന കുടുംബാംഗങ്ങൾക്ക്, വഴി തെറ്റി വന്ന് പൊലീസ് പിടിയിലായ മകനെ കൂട്ടിക്കൊണ്ട് പോകാൻ സാധിക്കില്ലെന്ന് മനസിലാക്കി സ്റ്റേഷനിലെ മറ്റൊരു എസ്ഐ രമേശൻ, പ്രേമരാജൻ എന്നിവർക്ക് ഒപ്പം പൊലീസ് വാഹനത്തിൽ രാത്രി പത്തുമണിയോടെ യുവാവിനെ വീട്ടിൽ എത്തിച്ചതായി എസ്ഐ ശ്രീദാസ് പുത്തൂർ കാസർകോട് വാർത്തയോട് പറഞ്ഞു.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia