Environmental Concern | മൊഗ്രാൽ ബീച്ചിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നു; കടലോര നിവാസികൾ ദുരിതത്തിൽ

● 2025 ജനുവരി 26ന് കാസർകോടിനെ മാലിന്യമുക്തമായി പ്രഖ്യാപിക്കാനിരിക്കെയാണ് ഈ മാലിന്യം തള്ളൽ.
● നാട്ടുകാരുടെ ആരോഗ്യം സംരക്ഷിക്കാനായി കർശന നടപടികൾ വേണമെന്നാണ് ആവശ്യം.
മൊഗ്രാൽ: (KasargodVartha) പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ അധികൃതർ നടപടി കടുപ്പിക്കുമ്പോഴും മൊഗ്രാൽ ബീച്ചിൽ പ്ലാസ്റ്റിക് മാലിന്യം വ്യാപകമായി തള്ളുന്നത് പ്രദേശവാസികൾക്ക് ദുരിതമായി. വീടുകളിലെയും, വിവാഹം പോലുള്ള ചടങ്ങുകളിലെയും മറ്റും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടപ്പുറത്തേക്ക് വലിച്ചെറിയുന്നതെന്നാണ് പരാതി. മാലിന്യം കൂട്ടിയിട്ട് ചിലർ തീ ഇടുന്നതായും പറയുന്നു.
പൊതുയിടങ്ങളിലെ മാലിന്യ നിക്ഷേപത്തിനെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രശ്നം രൂക്ഷമായിരിക്കുന്നത്. 2025 ജനുവരി 26ന് കാസർകോടിനെ മാലിന്യമുക്തമായി പ്രഖ്യാപിക്കാനിരിക്കെയാണ് ഈ മാലിന്യം തള്ളൽ.
ഹരിത കർമ്മ സേന വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മിനി എംസിഎഫ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും ഉപയോഗപ്പെടുത്താതെയാണ് പലരും കടപ്പുറത്തേക്ക് മാലിന്യം വലിച്ചെറിയുന്നത്. കാറ്റിൽ പറന്നുപോകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലോര നിവാസികളുടെ വീട്ടുമുറ്റത്തെത്തി ദുരിതമുണ്ടാക്കുന്നു.
കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ സർക്കാർ സംഘടിപ്പിച്ച ‘മാലിന്യമുക്ത നവകേരളം’ ക്യാമ്പയിന്റെ ലക്ഷ്യങ്ങൾ പോലും ചിലർ അവഗണിക്കുന്നു. ഈ സാഹചര്യത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് കടലോര നിവാസികളുടെ ആവശ്യം.
#MogralBeach #PlasticWaste #EnvironmentalConcern #Pollution #WasteManagement #CommunityHealth