‘ജീവനുള്ള കാലത്തോളം മകൻ്റെ ഓർമ പുതുക്കും’: ഈ മാതാപിതാക്കളുടെ സ്നേഹത്തിന് മുന്നിൽ ലോകം തലകുനിക്കും!

● കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടം.
● കുടുംബത്തിന് താങ്ങായിരുന്ന ശ്രീജിത്ത്.
● ദാരിദ്ര്യം മാറ്റാൻ ഡ്രൈവറായി ജോലിക്ക് പോയി.
● മാതാപിതാക്കളുടെ സ്നേഹത്തിന് മുന്നിൽ ലോകം.
കാസർകോട്: (KasargodVartha) കാലം മായ്ക്കാത്ത ചില മുറിവുകളുണ്ട്. 18 വർഷങ്ങൾക്കിപ്പുറവും ഹൃദയത്തിൽ നിന്ന് മായാതെ നിൽക്കുന്ന ഒരു മകൻ്റെ ഓർമ്മകളുമായി ഓരോ വർഷവും പത്രമാപ്പീസിൻ്റെ പടി കയറുകയാണ് ചെർക്കള പാടിയിലെ മാടത്തിങ്കൽ കുമാരൻ എന്ന 64 വയസ്സുകാരനായ പിതാവ്. വാഹനാപകടത്തിൽ പൊലിഞ്ഞുപോയ ഏക മകൻ ശ്രീജിത്തിൻ്റെ ചരമവാർഷിക പരസ്യം നൽകാൻ, ഇത്തവണയും അദ്ദേഹം പതിവ് തെറ്റിക്കാതെ കാസർകോട്ടെ ദേശാഭിമാനി ജില്ലാ ബ്യൂറോ ഓഫീസിലെത്തി. ‘ഫോട്ടോയോ മറ്റോ കൊണ്ടുവരേണ്ട, തീയ്യതി പറഞ്ഞാൽ മതി, അത് അവിടെയുണ്ടാകും,’ഓഫീസ് തുറക്കുന്നതിന് വളരെ നേരത്തെ ഇവിടെയെത്തിയ കുമാരനോട് മകൻ്റെ ഫോട്ടോ ചോദിച്ച് കാര്യം തിരക്കിയപ്പോൾ ഒരുവേള അദ്ദേഹം പറഞ്ഞ വാക്കുകൾ, ഈ പിതാവിൻ്റെ നിശ്ശബ്ദമായ സ്നേഹബന്ധത്തിൻ്റെ ആഴം വെളിപ്പെടുത്തുന്നു.
രാവിലെ പത്രമാപ്പീസ് തുറക്കും മുൻപേ അദ്ദേഹം അവിടെയെത്തും. എല്ലാ വർഷവും ജൂൺ 27ന് നെഞ്ചിലെ നോവ് അക്ഷരങ്ങളിലൂടെ ലോകത്തെ അറിയിക്കാൻ. അത് വെറും പരസ്യമല്ല, 19-ാം വയസ്സിൽ അകാലത്തിൽ പൊലിഞ്ഞുപോയ മകൻ്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു പിതാവ് കത്തിക്കുന്ന അണയാത്ത ദീപമാണ്.
വിടവാങ്ങിയത് ഏക ആൺതരി
2006 ജൂൺ 27. കുമാരൻ്റെയും കാർത്യായനിയുടെയും ജീവിതത്തിൽ ഇരുട്ട് പരത്തിയ ആ ദിനം. നാല് മക്കളിൽ ഏക ആൺതരിയായിരുന്ന ശ്രീജിത്ത് (19), കാഞ്ഞങ്ങാട് പടന്നക്കാട് ഐങ്ങോത്ത് വെച്ച് മിനിവാനിൽ സഞ്ചരിക്കുമ്പോൾ കെഎസ്ആർടിസി ബസ് ഇടിച്ച് മരണത്തിന് കീഴടങ്ങി. കാസർകോട്ടെ ഒരു സ്ഥാപനത്തിൽ നിന്ന് പാംഓയിൽ നീലേശ്വരത്തേക്ക് എത്തിച്ച് വാൻ ഓടിച്ചു പോകുമ്പോഴായിരുന്നു വിധി ക്രൂരമായി ഇടപെട്ടത്. കാഞ്ഞങ്ങാട് നിന്ന് നീലേശ്വരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് വാനിലേക്ക് ഇടിച്ചുകയറി.
വാനിന് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. തലയ്ക്കും തോൾ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ഉടൻതന്നെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ആ രാത്രിതന്നെ അവൻ ലോകത്തോട് വിടപറഞ്ഞു. ആ മാതാപിതാക്കളുടെ സ്വപ്നങ്ങളെല്ലാം ആ മിനിവാനിൻ്റെ ചക്രങ്ങൾക്കടിയിൽ ഞെരിഞ്ഞമർന്നു.
കുടുംബം താങ്ങായവൻ, ദുരിത ജീവിതം
പ്ലസ് ടു പഠനം പൂർത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂ ശ്രീജിത്ത്. തുടർപഠനം എന്ന സ്വപ്നം മാറ്റിവെച്ച് കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് താങ്ങാകാൻ വേണ്ടിയാണ് അവൻ കൃഷിയിൽ പിതാവിനെ സഹായിക്കാൻ ഇറങ്ങിയത്. എന്നാൽ, കൃഷിയിൽ നിന്നുള്ള തുച്ഛമായ വരുമാനം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ശ്രീജിത്ത് ഡ്രൈവിംഗ് പഠിച്ച് ടെമ്പോ വാനിൽ ഡ്രൈവറായി ജോലിക്ക് കയറിയത്. വീട്ടിലെ ദാരിദ്ര്യം മാറ്റിയെടുക്കാനുള്ള അവൻ്റെ നിസ്വാർത്ഥമായ ആഗ്രഹം കൂടിയായിരുന്നു ആ തീരുമാനം.
ശ്രീജിത്തിൻ്റെ മാതാവായ കാർത്യായനി മുൻപ് ദിനേശ് ബീഡി തൊഴിലാളിയായിരുന്നു, ഇപ്പോൾ തൊഴിലുറപ്പ് തൊഴിലാളിയാണ്. ‘ഞങ്ങളുടെ ജീവനുള്ള കാലത്തോളം മകൻ്റെ ഓർമ്മ പുതുക്കാൻ പത്രത്തിൽ പരസ്യം ചെയ്യും,’ കാസർകോട് വാർത്തയോട് കണ്ണീരോടെ കുമാരനും കാർത്യായനിയും പറഞ്ഞു. ആ വാക്കുകളിൽ ഒരു മാതാപിതാക്കളുടെ തീവ്രമായ സ്നേഹവും നഷ്ടബോധവും അലിഞ്ഞുചേർന്നിരുന്നു.
മൂന്ന് പെൺമക്കളെയും നല്ല രീതിയിൽ വിവാഹം ചെയ്ത് അയച്ചെങ്കിലും, ഇന്ന് വീട്ടിൽ കുമാരനും കാർത്യായനിയും മാത്രമാണുള്ളത്. മകൻ്റെ അപകടമരണത്തിന് അഞ്ച് ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിച്ചിരുന്നു. കൂടുതൽ തുകയ്ക്കായി മേൽക്കോടതിയെ സമീപിക്കാൻ ആലോചിച്ചെങ്കിലും, കോടതി ചിലവിനുമാത്രം ഒന്നര ലക്ഷത്തോളം രൂപ ചെലവായിരുന്നുവെന്നറിഞ്ഞതോടെ ആ ശ്രമം അവർക്ക് ഉപേക്ഷിക്കേണ്ടി വന്നു. ശ്രീജിത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്ന സഹായിക്ക് സാരമായി പരിക്കേറ്റിരുന്നെങ്കിലും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.
കൃഷിപ്പണി കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതുകൊണ്ട് കുമാരൻ അത്യാവശ്യം കൂലിപ്പണിക്കും പോകാറുണ്ട്. പശുവളർത്തലും പച്ചക്കറി കൃഷിയും നടത്തിയാണ് ഈ കുടുംബം ദുരിതക്കയത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നത്. എന്നിരുന്നാലും, മകൻ്റെ ഓർമ്മകൾ എന്നും ഒരു നീറ്റലായി അവരെ പിന്തുടരുന്നു.
ഈ മാതാപിതാക്കളുടെ സ്നേഹത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary (English): A father in Kasaragod honors his deceased son's memory annually by placing a newspaper obituary 18 years after his death.
#ParentalLove #MemoryEternal #Kasaragod #TragicLoss #FamilyBond #LoveBeyondDeath