city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഞ്ഞുങ്ങള്‍ക്കു നാടകം എന്നു പേരിടാത്തതെന്തേ: കവി കുരീപ്പുഴ

കാസര്‍കോട്: (www.kasargodvartha.com 19/01/2015) മലയാളികളുള്‍പെടെയുള്ള ആളുകള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാടകം എന്നോ, കഥ എന്നോ, ലേഖനം എന്നോ, സിനിമ എന്നോ പേരിടാത്തതെന്തു കൊണ്ടാണെന്നും കവിത എന്നു പേരിടുന്നതെന്തു കൊണ്ടാണെന്നും പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍. കവിതയെ അത്രമാത്രം ആളുകള്‍ ഇഷ്ടപ്പെടുന്നതു കൊണ്ടാണ് അതെന്നും കവിത അത്രയും ജനഹൃദയത്തില്‍ ഇടംപിടിച്ച സാഹിത്യരൂപമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാസര്‍കോട്ടെ 10 കവികളുടെ കവിതകളുടെ സമാഹാരമായ പലര്‍ നടക്കാത്ത പെരുവഴികള്‍ (വടക്കിന്റെ സംഘ കവിതകള്‍) എന്ന പുസ്തകം ഞായറാഴ്ച വൈകിട്ട് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ ജനകീയ കവിയായ കുരീപ്പുഴ.

മലയാളത്തിലിന്നു ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന സാഹിത്യരൂപം കവിതകളാണെന്നും കണക്കുകള്‍ നിരത്തി കുരീപ്പുഴ വിശദീകരിച്ചു. ദിവസം ശരാശരി 200നും 600നും ഇടയിലുള്ള ആളുകള്‍ കവിത വായിക്കുന്നു. കവിതകളുടെ ആവിഷ്‌ക്കാര രീതിയും വായിക്കുന്ന പ്രതലവും മാറിയിട്ടുണ്ടെങ്കിലും കവിത വളരുക തന്നെയാണ്. മുമ്പേ പോയവരില്‍ നിന്നു ഊര്‍ജം ഉള്‍ക്കൊണ്ടും അവരെ നിരസിച്ചും പുതിയ മാതൃകകള്‍ സൃഷ്ടിക്കുകയാണ് പുതിയ കവികള്‍.

കവികള്‍ വര്‍ധിച്ചു വരുന്നത് ഭീകരവാദികളോ, ക്വട്ടേഷന്‍ സംഘങ്ങളോ വര്‍ധിക്കുന്നതു പോലെയല്ല. കവികളുടെ വളര്‍ച്ച സാമൂഹിക മുന്നേറ്റത്തിനും നാടിനും ഗുണമേ ചെയ്യൂ. അതിനാല്‍ ഇക്കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. കവികളുടെ അനിവാര്യത ആര്‍ക്കും തടഞ്ഞു നിര്‍ത്താന്‍ സാധ്യമല്ലെന്നും ചാര്‍വ്വാകനും അമ്മ മലയാളവും അടക്കം നൂറുകണക്കിനു കരുത്തുറ്റ കവിതകള്‍ രചിച്ചും ചൊല്ലിയും ജനങ്ങളുടെ മനസ്സിലിടം കൊണ്ട പ്രിയ കവി പറഞ്ഞു.

കണ്ണൂര്‍ സര്‍വ്വകലാശാല മലയാള വിഭാഗം മേധാവി ഡോ.എ.എം.ശ്രീധരന്‍ പുസ്തകം ഏറ്റുവാങ്ങി. റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. പുസ്തകത്തിന്റെ അവതാരികാകാരന്‍ കൂടിയായ കവി പി.എന്‍. ഗോപീകൃഷ്ണന്‍ പുസ്തക പരിചയവും, വാസു ചോറോട് കവിപരിചയവും നടത്തി. നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, നാരായണന്‍ പേരിയ, സി.എല്‍.ഹമീദ്, അഡ്വ. പി.വി.ജയരാജന്‍, വി.വി.പ്രഭാകരന്‍, അഷ് റഫ് അലി ചേരങ്കൈ, പി.ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു. പുസ്തകത്തിന്റെ എഡിറ്റര്‍മാരായ പത്മനാഭന്‍ ബ്ലാത്തൂര്‍ സ്വാഗതവും വിനോദ് കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു.

കാസര്‍കോട് സാഹിത്യ വേദിയും പുരോഗമന കലാസാഹിത്യ സംഘവും ചേര്‍ന്നു സംഘടിച്ചിച്ച പ്രകാശന ചടങ്ങ് എഴുത്തുകാരുടെയും സഹൃദയരുടെയും സാഹിത്യ വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യവും പങ്കാളിത്തവും കൊണ്ട് സമ്പന്നമായിരുന്നു. കവിതയെയും സാഹിത്യത്തെയും പുതിയ കാലം എങ്ങനെ സ്വീകരിക്കണം എന്നതു സംബന്ധിച്ചു പുതുവെളിച്ചം പകരുന്ന രീതിയില്‍ കവികളായ കുരീപ്പുഴയും ഗോപീകൃഷ്ണനും, ഗവേഷകനും നിരൂപകനും കൂടിയായ ശ്രീധരന്‍ മാസ്റ്ററും സംസാരിച്ചപ്പോള്‍ അത് കാസര്‍കോട്ടെ സഹൃദയ സദസ്സ് നെഞ്ചേറ്റുകയായിരുന്നു.

രവീന്ദ്രന്‍ പാടി, രാഘവന്‍ ബെള്ളിപ്പാടി, ഇ. പ്രഭാകര പൊതുവാള്‍, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, രമ്യ കെ.പുളിന്തോട്ടി, ജ്യോതി പാണൂര്‍, കെ.ശാന്ത കുമാരി, വിനോദ് കുമാര്‍ പെരുമ്പള, പദ്മനാഭന്‍ ബ്ലാത്തൂര്‍, ബിജു ജോസഫ് എന്നീ കവികളുടെ മൂന്നു വീതം കവിതകളാണ് മലപ്പുറം ശിഖ ഗ്രന്ഥ വേദി പ്രസിദ്ധീകരിച്ച പുസ്തകത്തിലുള്ളത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കുഞ്ഞുങ്ങള്‍ക്കു നാടകം എന്നു പേരിടാത്തതെന്തേ: കവി കുരീപ്പുഴ

കുഞ്ഞുങ്ങള്‍ക്കു നാടകം എന്നു പേരിടാത്തതെന്തേ: കവി കുരീപ്പുഴ
കുഞ്ഞുങ്ങള്‍ക്കു നാടകം എന്നു പേരിടാത്തതെന്തേ: കവി കുരീപ്പുഴ

Keywords : Kasaragod, Kerala, Book, Release, Kureepuzha Srikumar. 


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia