city-gold-ad-for-blogger

പള്ളിക്കര മേല്‍പാലം നിര്‍മാണം തുടങ്ങാന്‍ തീരുമാനിച്ചതോടെ പി കരുണാകരന്‍ എം പിയുടെ സത്യഗ്രഹ സമരം അവസാനിപ്പിച്ചു

നീലേശ്വരം: (www.kasargodvartha.com 20.09.2017) പള്ളിക്കരയില്‍ 60 കോടി രൂപ ചെലവില്‍ നാലുവരി പ്രത്യേക മേല്‍പാലം നിര്‍മിക്കുമെന്ന് പി കരുണാകരന്‍ എം പി പറഞ്ഞു. ഇതിനായി ആറുവരി പാതക്കായി കാത്തിരിക്കില്ല. സെപ്തംബര്‍ 25നകം ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സമര്‍പ്പിച്ച് രണ്ട് മാസത്തിനകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നടത്തിയ ഉന്നതതല യോഗത്തിലാണ് നാലുവരിയില്‍ മേല്‍പാലം നിര്‍മാണം ഉടന്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് പള്ളിക്കരയില്‍ മൂന്ന് ദിവസമായി നടത്തുന്ന അനിശ്ചിതകാല രാപ്പകല്‍ സത്യഗ്രഹം അവസാനിപ്പിച്ചതായി പി കരുണാകരന്‍ എംപി വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു.

പള്ളിക്കര മേല്‍പാലം നിര്‍മാണം തുടങ്ങാന്‍ തീരുമാനിച്ചതോടെ പി കരുണാകരന്‍ എം പിയുടെ സത്യഗ്രഹ സമരം അവസാനിപ്പിച്ചു

ഫാസ്റ്റ് ട്രാക്കില്‍ പാലം നിര്‍മാണം ഉള്‍പെടുത്തും. ഇതിനായി സേതു ഭാരതം പദ്ധതിയില്‍ നിന്നുള്ള തുകയാണ് ഉപയോഗിക്കുക. മേല്‍പാലം നിര്‍മിക്കുന്നതിന് അനുബന്ധമായി കോട്ടപ്പുറം പാലം റോഡും പള്ളിക്കര- വള്ളിക്കുന്ന് റോഡും വികസിപ്പിക്കും. ഭാവിയില്‍ ഇത് ബൈപ്പാസായി പ്രയോജനപ്പെടുത്തും. സമരത്തില്‍ സഹരിച്ച മുഴുവനാളുകള്‍ക്കും എം പി നന്ദി അറിയിച്ചു. സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയിട്ടില്ല. ഇത് രാഷ്ട്രീയ സമരമാക്കി മാറ്റാനും ശ്രമിച്ചിട്ടില്ല. ഉദ്യോഗസ്ഥ തലത്തില്‍ മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട തീരുമാനം വൈകിയതും സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് ഇതിന് തടസം നില്‍ക്കുന്നതിനെയുമാണ് എതിര്‍ത്തത്.

മേല്‍പാലം നിര്‍മാണത്തിനായി എംപിയെന്ന നിലയില്‍ എല്ലാ രീതിയിലുള്ള ഇടപെടലും നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായാണ് കാസര്‍കോട് ലോകസഭ മണ്ഡലത്തിലെ മറ്റ് റെയിവേ മേല്‍പാലങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനും നിര്‍മാണം തുടങ്ങുന്നതിനും സാധിച്ചത്. ഇതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ലോഭമായ സഹകരണം ലഭിച്ചിട്ടുണ്ട്. യു ഡി എഫ് സര്‍ക്കാരിനെയും കുറ്റപ്പെടുത്തിയിട്ടില്ല. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ, ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദോ അല്ല മേല്‍പാലത്തിനുള്ള അലൈന്‍മെന്റ് സമര്‍പ്പിക്കേണ്ടത്. അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ചെയ്യേണ്ടത്.

2006- 07 വര്‍ഷത്തില്‍ പള്ളിക്കര മേല്‍പാലം റെയില്‍വെ ബജറ്റില്‍ ഇടംനേടിയിരുന്നു. നിര്‍മാണവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജരുടെ അനുമതിയും ലഭിച്ചിരുന്നു. എന്നാല്‍ നാലുവരി പാതയുടെ സര്‍വേ വന്നതോടെ ദേശീയപാതയുടെ അനുബന്ധങ്ങളായ പാലങ്ങളും മേല്‍പാലങ്ങളും ബി ഒ ടി അടിസ്ഥാനത്തിലുള്ള ഏജന്‍സികള്‍ വഴി വേണമെന്ന നിര്‍ദേശം ദേശീയ പാത അതോറിറ്റി മുന്നോട്ടുവച്ചു. ഇതിനാല്‍ മേല്‍പാലത്തിന്റെ പ്രവൃത്തി നിര്‍വഹണം പ്രതിസന്ധയിലായി. 2016 ഡിസംബറില്‍ പണിതുടങ്ങുമെന്നാണ് ഒടുവില്‍ അയച്ച കത്തില്‍ കേന്ദ്രം അറിയിച്ചത്. ഈ ഘട്ടത്തിലാണ് ദേശീയപാത അതോറിറ്റിയും പിഡബ്യൂഡി യും സ്ഥലം സന്ദര്‍ശിച്ച് നാലുവരി പാതയുടെ ഭാഗമായുള്ള പാലമാണ് പള്ളിക്കരയില്‍ വേണ്ടതെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. ഇതിനുള്ള സ്ഥലമെടുപ്പ് വളരെ വേഗം പൂര്‍ത്തിയാക്കി മേല്‍പ്പാലം ഉടന്‍ പണിയുമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളുടെ കുരുക്കില്‍പ്പെട്ട്് മേല്‍പ്പാലത്തിന്റെ പണി നീണ്ടു പോയി. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല സത്യഗ്രഹം തുടങ്ങിയതെന്നും എം പി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സി പി എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി വി ഗോവിന്ദന്‍, പി ജനാര്‍ദനന്‍, സമര സഹായ സമിതി ജനറല്‍ കണ്‍വീനര്‍ ടി കെ രവി, പി വിജയകുമാര്‍, ജോണ്‍ അയ്മന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജ്യോതി ബാസു, പി പി രാജു എന്നിവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Nileshwaram, Pallikara, Bridge, P.Karunakaran-MP, Strike, Kasaragod, Over Bridge.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia