Train | 'വിഐപി ട്രെയിനുകൾ' മാത്രം മതിയോ? ദീർഘദൂര വണ്ടികളുടെ വൈകിയോട്ടത്തിൽ യാത്രക്കാർ ദുരിതത്തിൽ
![other trains getting delayed to make way for premium trains](https://www.kasargodvartha.com/static/c1e/client/114096/uploaded/dbc82b06d1d5bb1bbbdf2083d694fe06.webp?width=823&height=463&resizemode=4)
പതിവ് പല്ലവിക്ക് പകരം ശക്തമായ നടപടികൾ ഉണ്ടാവണമെന്നാണ് യാത്രക്കാരുടെ ആവശ്യം
മൊഗ്രാൽ: (KasaragodVartha) ട്രെയിൻ നമ്പർ 22150 പൂനെ - എറണാകുളം സൂപർഫാസ്റ്റ് എക്‌സ്പ്രസ് തിങ്കളാഴ്ച കാസർകോട് എത്തിയത് ഉച്ചയ്ക്ക് 2.30ന്, എത്തേണ്ടിയിരുന്നത് രാവിലെ 11.30ന്. ദീർഘദൂര ട്രെയിനുകളുടെ ഇപ്പോഴത്തെ അവസ്ഥയാണിത്. മിക്ക ദീർഘദൂര ട്രെയിനുകളും മണിക്കൂറുകളോളമാണ് വൈകിയോടുന്നത്. വിഐപി ട്രെയിനുകൾക്കായി വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുന്നത് തന്നെയാണ് എല്ലായിടത്തും പ്രശ്‌നമാകുന്നത്. ദിവസത്തിൻ്റെ പകുതിയും ട്രെയിനിൽ ചിലവഴിക്കേണ്ടി വരുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു.
വന്ദേ ഭാരത് പോലുള്ള വിഐപി ട്രെയിനുകളും പ്രീമിയം ട്രെയിനുകളും ഓടാൻ തുടങ്ങിയത് മുതലാണ് സാധാരണക്കാർ ആശ്രയിക്കുന്ന ദീർഘദൂര ട്രെയിനുകൾക്ക് ഈ ഗതി വന്നത്. യാത്രക്കാരുടെ പരാതി കേൾക്കാൻ റെയിൽവേ മന്ത്രാലയത്തിന് തീരെ താൽപര്യമില്ലെന്നും ആക്ഷേപമുണ്ട്. കൂടുതൽ തുക ഈടാക്കിയുള്ള വന്ദേ ഭാരത് പോലുള്ള വിഐപി ട്രെയിനുകളും, കൂടുതൽ വരുമാനവുമാണ് റെയിൽവേ കണ്ണുവെക്കുന്നത്. ഇത് വിജയകരമാണെന്ന് റെയിൽവേ മന്ത്രാലയം കണ്ടെത്തുകയും ചെയ്തു. വരുമാന കണക്കുകളും ഇത് ശരിവെക്കുന്നു.
കാലക്രമേണ ദീർഘദൂര ട്രെയിനുകളൊക്കെ ഒഴിവാക്കി കൂടുതൽ വരുമാനം ലഭിക്കാവുന്ന വേഗത കൂടിയ ട്രെയിനുകളാണ് ലക്ഷ്യമിടുന്നതെന്നാണ് ആക്ഷേപം. ഇതോടെ സാധാരണക്കാർക്ക് ട്രെയിൻ യാത്ര അന്യമാവും. ഇത് വലിയ യാത്രാദുരിതത്തിന് കാരണമാവുകയും ചെയ്യും. വിഷയത്തിൽ ജനപ്രതിനിധികൾ വേണ്ടവിധത്തിൽ ഇടപെടുന്നില്ലെന്ന വിമർശനവും യാത്രക്കാർക്കുണ്ട്. പതിവ് പല്ലവിക്ക് പകരം ശക്തമായ നടപടികൾ ഉണ്ടാവണമെന്നാണ് യാത്രക്കാരുടെ ആവശ്യം.