Public Grievances | കരുതലും കൈത്താങ്ങും: പൊതുജനങ്ങൾക്ക് പ്രശ്‌നങ്ങൾ നേരിട്ട് അധികൃതരുടെ മുന്നിൽ ഉന്നയിക്കാൻ അവസരം; പരാതികൾ സ്വീകരിച്ച് തുടങ്ങി; പ്രതീക്ഷകൾ ഏറെ
● രജിസ്‌ട്രേഷന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കായികം - ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍ എന്നിവർ നേതൃത്വം നല്‍കും. അദാലത്തിലേക്കുള്ള
● അദാലത്തിലേക്കുള്ള പരാതിയിൽ പേര്, വിലാസം, മൊബൈൽ നമ്പർ, വാട്‌സ്ആപ്പ് നമ്പർ, പരാതി വിഷയം, നേരത്തെയുള്ള ഫയൽ നമ്പർ എന്നിവ ഉൾപ്പെടുത്തണം.
● അദാലത്തിലേക്കുള്ള പരാതികള്‍ ജില്ലയില്‍ ഡിസംബര്‍ 23 വരെ അപേക്ഷ സമര്‍പ്പിക്കാം.
കാസർകോട്: (KasargodVartha) ജില്ലയിൽ 'കരുതലും കൈത്താങ്ങും' താലൂക്ക് തല അദാലത്ത് ഈ മാസം 28 മുതൽ ജനുവരി ആറ് വരെ നടക്കാനിരിക്കെ, പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിച്ച് തുടങ്ങി. കാസർകോട് താലൂക്ക്, ഹൊസ്ദുർഗ് താലൂക്ക്, മഞ്ചേശ്വരം താലൂക്ക്, വെള്ളരിക്കുണ്ട് താലൂക്ക് എന്നീ താലൂക്കുകളിലായി നടക്കുന്ന ഈ അദാലത്തിൽ പൊതുജനങ്ങൾക്ക് തങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് അധികൃതരുടെ മുന്നിൽ ഉന്നയിക്കാനുള്ള അവസരമാണിത്.
രജിസ്‌ട്രേഷന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കായികം - ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍ എന്നിവർ നേതൃത്വം നല്‍കും. അദാലത്തിലേക്കുള്ള പരാതികള്‍ ജില്ലയില്‍ ഡിസംബര്‍ 23 വരെ അപേക്ഷ സമര്‍പ്പിക്കാം. പരാതികൾ താലൂക്ക് ഓഫീസുകളിലും, അക്ഷയ കേന്ദ്രങ്ങളിലും, 'കരുതൽ പോർട്ടൽ' വഴി ഓൺലൈനായും നൽകാം. പരാതിയിൽ പേര്, വിലാസം, മൊബൈൽ നമ്പർ, വാട്‌സ്ആപ്പ് നമ്പർ, പരാതി വിഷയം, നേരത്തെയുള്ള ഫയൽ നമ്പർ എന്നിവ ഉൾപ്പെടുത്തണം.
പോക്ക് വരവ്, ഭൂമി കയ്യേറ്റം, അനധികൃത നിർമ്മാണം, സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള കാലതാമസം, വയോജന സംരക്ഷണം, മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ചികിത്സ സഹായം, പെൻഷൻ, പരിസ്ഥിതി മലിനീകരണം, റേഷൻ കാർഡ്, കാർഷിക മേഖലയിലെ വിഷയങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പരിഗണിക്കുന്ന വിഷയങ്ങൾ.
ജനങ്ങളുടെ പ്രതീക്ഷയും ആശങ്കയും
'നവ കേരള യാത്ര' പോലെ ഈ അദാലത്തും പ്രഹസനമാകരുതെന്നാണ് പൊതുജനങ്ങൾ ആഗ്രഹിക്കുന്നത്. കഴിഞ്ഞ അദാലത്തിൽ നൽകിയ പരാതികൾക്ക് കൃത്യമായ പരിഹാരം ലഭിച്ചില്ലെന്ന പരാതികൾ ഉയർന്നിട്ടുണ്ട്. പലർക്കും മറുപടി പോലും ലഭിച്ചില്ലെന്നും പറയുന്നു. അതേസമയം അദാലത്തിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങളിൽ വലിയ പരാതികൾ തന്നെ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
പോക്കുവരവ് വിഷയത്തിൽ തന്നെ പൊതുജനങ്ങൾക്കിടയിൽ വലിയ പരാതിയാണ് ഉയർന്നുവരുന്നത്.റീസർവ്വേ എങ്ങും എത്തിയിട്ടില്ല. സർവ്വേ പൂർത്തിയാക്കിയവർക്ക് പോലും ഇതുവരെ നികുതിയടക്കാൻ സാധിച്ചിട്ടുമില്ല.വില്ലേജ് ഓഫീസുകളിലെ ജീവനക്കാരുടെ ക്ഷാമം ഓഫീസുകളിൽ നിന്ന് ഫയലുകൾ നീങ്ങാത്ത ഒരു അവസ്ഥയുമുണ്ട്. ഇതെങ്ങനെ പരിഹരിക്കുമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.
മത്സ്യ മേഖലയിലാ ണെങ്കിൽ തൊഴിലില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഇത് വെച്ച് എങ്ങനെ പരാതി നൽകുമെന്ന ആശങ്ക മത്സ്യത്തൊഴിലാളികൾക്കുണ്ട്.തുടർച്ചയായി ഉണ്ടാകുന്ന തീരദേശ മേഖലയിലെ കടൽക്ഷോഭത്തിന് ഇതുവരെ പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പ്രഖ്യാപനങ്ങളെല്ലാം കടലാസിൽ ഒതുങ്ങുന്നു. തീരമേഖലയിൽ 'ടെട്രോപോഡ്' ഉപയോഗിച്ചുള്ള കടൽ ഭിത്തികൾ നിർമ്മിക്കണമെന്ന ആവശ്യം മത്സ്യത്തൊഴിലാളികൾക്കിടയിൽ നിന്ന് ഉയർന്നു വരുന്നുണ്ട്. ഇത് പരാതിയായി ലഭിക്കാനിടയുണ്ട്.
മലിനീകരണ വിഷയത്തിലും വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും മാലിന്യം കീറാമൂട്ടിയായി നിലനിൽക്കുന്നുണ്ട്. 'മാലിന്യമുക്ത നവകേരളം പദ്ധതി' നടപ്പിലാക്കാൻ സർക്കാറിന് എങ്ങനെ സാധിക്കുമെന്നതും വിഷയമാണ്.ജില്ലയിലെ ആരോഗ്യമേഖലയിലാണ് പരാതികൾ ഏറെയുള്ളത്. സർക്കാർ മെഡിക്കൽ കോളേജ് നോക്കുകുത്തിയായി ഇപ്പോഴും നിലനിൽക്കുന്നു. വർഷം 10 കഴിഞ്ഞിട്ടും അത് പൂർത്തിയാക്കാൻ സർക്കാറിനായിട്ടില്ല. ജില്ലയിലെ മറ്റുള്ള ആരോഗ്യമേഖലകളിൽ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ ഒഴിവ് ഇതുവരെ നികത്തപ്പെട്ടിട്ടില്ല.
പെൻഷൻ വിഷയത്തിലും വലിയ പരാതികളാണ് ഉയർന്നുവരുന്നത്. ആറുമാസം കൂടുമ്പോൾ ഒരു മാസത്തെയോ, രണ്ടുമാസത്തെയോ പെൻഷൻ നൽകി സർക്കാർ പെൻഷനുകാരെ കൈയൊഴിയുന്നുവെന്നാണ് ആക്ഷേപം. ഇതുമൂലം വയോജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. ഇതും പരാതിയായി വന്നേക്കും. ഇതൊക്കെ അദാലത്തിൽ പരാതികളായി വന്നാൽ ഉദ്യോഗസ്ഥർ വിയർക്കും എന്ന കാര്യത്തിൽ സംശയമില്ല. ജില്ലയിലെ അദാലത്തിലെ നോഡൽ ഓഫീസറായി ഡെപ്യൂട്ടി കലക്ടർ എൻ ഡോസൾ ഫാൻസെൻ പി സുർജിത്തിനെയാണ് നിയമിച്ചിട്ടുള്ളത്. നാല് താലൂക്കുകളിലും വിവിധ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
#CareAndSupport, #Kasaragod, #PublicGrievances, #TalukAdalat, #GovernmentResponse, #Kerala