city-gold-ad-for-blogger

നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ടാങ്കര്‍ ലോറികളും ചരക്ക് ലോറികളും പകല്‍ സമയങ്ങളില്‍ ചീറിപ്പായുന്നു; കുരുക്കഴിയാതെ ഗതാഗത കുരുക്ക്

കാസര്‍കോട്: (www.kasargodvartha.com 16/05/2017) മോട്ടോര്‍ വാഹനവകുപ്പിന്റെയും പോലീസിന്റെയും നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും മറികടന്ന് ടാങ്കര്‍ലോറികളും ചരക്കുലോറികളും പകല്‍സമയങ്ങളില്‍ ചീറിപ്പായുന്നു. ഇതുമൂലം ദേശീയ - സംസ്ഥാനപാതകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി.

പകല്‍സമയങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ ഓടുന്നത് അപകടങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ രാത്രി മാത്രം സര്‍വീസ് അനുവദിച്ചുകൊണ്ടുള്ള നിര്‍ദേശം ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് നല്‍കുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ളവര്‍ വലിയ വാഹനങ്ങളുടെ പകല്‍ സര്‍വീസ് കാരണം അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ പതിവായിരുന്നു.

നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ടാങ്കര്‍ ലോറികളും ചരക്ക് ലോറികളും പകല്‍ സമയങ്ങളില്‍ ചീറിപ്പായുന്നു; കുരുക്കഴിയാതെ ഗതാഗത കുരുക്ക്


കുറച്ചുദിവസം നിയന്ത്രണം പാലിക്കപ്പെട്ടെങ്കിലും പിന്നീട് കാര്യങ്ങള്‍ പഴയപടിയാവുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ വലിയവാഹനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും അതേസമയം അതൊരു നിയമമായി മാറിയിട്ടില്ലെന്നുമാണ് ആര്‍ ടി ഒ അധികൃതരുടെ വിശദീകരണം. റോഡിന്റെ വശങ്ങള്‍ ചേര്‍ന്ന് പോകുന്നതിന് പകരം റോഡിന്റെ ഇരുഭാഗങ്ങളും കയ്യടക്കിക്കൊണ്ട് ഭാരം കൂടിയ വാഹനങ്ങള്‍ പോകുന്നത് മൂലം യാത്രക്കാര്‍ക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുന്നില്ലെന്ന് വാഹന ഡ്രൈവര്‍മാര്‍ പറയുന്നു.

വലിയ വാഹനങ്ങളുടെ സര്‍വീസിനുള്ള നിയന്ത്രണം സംബന്ധിച്ച നിര്‍ദേശം നിലവിലുണ്ടെങ്കിലും പല കാരണങ്ങളാലും ഇത് കര്‍ശനമായി നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് കാസര്‍കോട് ടൗണ്‍ സി ഐ അബ്ദുര്‍ റഹീമും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഇക്കാര്യത്തിലുള്ള നിയന്ത്രണത്തിന് പ്രായോഗികതടസങ്ങളുണ്ട്. രാത്രി മാത്രം ചരക്കുലോറികള്‍ക്ക് സര്‍വീസ് അനുമതി നല്‍കിയാല്‍ ചരക്ക് നീക്കത്തിന് ഏറെ കാലതാമസം നേരിടേണ്ടിവരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇക്കാര്യത്തില്‍ കടുത്ത നടപടികളിലേക്ക് പോകാത്തതെന്നും സിഐ വ്യക്തമാക്കി.

റോഡിന്റെ അപര്യാപ്തതയാണ് വലിയ വാഹനങ്ങള്‍ സര്‍വീസ് നടത്തുമ്പോള്‍ ഗതാഗതകുരുക്കും അപകടങ്ങളുമുണ്ടാകാന്‍ കാരണം. കാസര്‍കോട് ബൈപ്പാസ് നിര്‍മിച്ചാല്‍ ഈ പ്രശ്‌നത്തിന് ഒരുപരിധിവരെ പരിഹാരം കാണാന്‍ സാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബൈപ്പാസിന് വര്‍ഷങ്ങളായി മുറവിളി ഉയരാറുണ്ടെങ്കിലും കൃത്യമായ ആസൂത്രണം ഇനിയും ഉണ്ടായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Lorry, National highway, Police, Featured, Accident, Load Vehicles,No regulation for heavy vehicle during day hours. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia