city-gold-ad-for-blogger

കാസര്‍കോട് കെട്ടിപ്പൊക്കിയ ഫ്ലാറ്റുകളെ കുറിച്ചുള്ള ഒരു വിവരവും അധികൃതരുടെ പക്കലില്ല; പിന്നില്‍ അഴിമതിയോ?

കാസര്‍കോട്: (www.kasargodvartha.com 28.11.2014) കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും കെട്ടിപ്പൊക്കിയ ഫ്ലാറ്റുകളെ കുറിച്ചുള്ള ഒരു വിവരവും അധികൃതരുടെ പക്കലില്ല. ഫ്ലാറ്റുകളുടെ വിവരങ്ങള്‍ പ്രത്യേകം സൂക്ഷിക്കാത്തതിന് പിന്നില്‍ അഴിമതിയാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോട് നഗരസഭ പരിധിയില്‍ മാത്രം 20 ഓളം ഫ്ലാറ്റുകളാണ് കെട്ടിപ്പൊക്കിയത്. ഇവയ്‌ക്കൊന്നും യാതൊരു രജിസ്റ്ററും നഗരസഭാ ബില്‍ഡിംഗ് സെക്ഷന്‍ സൂക്ഷിച്ചിട്ടില്ലെന്നാണ് ജനകീയ വികസന സമിതി പ്രവര്‍ത്തകന്‍ ടി.എ. അബ്ദുര്‍ റഹ്മാന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നത്.

എത്ര ഫ്ലാറ്റുകള്‍ ഉണ്ടെന്ന കാര്യവും ബില്‍ഡിംഗ് സെക്ഷന് അറിയില്ല. ഈ ഫ്ലാറ്റുകള്‍ക്കെല്ലാം മാലിന്യ സംസ്‌ക്കരണ സംവിധാനം ഉള്ളതായുള്ള വിവരവും ബില്‍ഡിംഗ് സെക്ഷന് വിവരമില്ല. അതേസമയം വിവരാവകാശം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ സെക്രട്ടറിയും എഞ്ചിനീയറിംഗ് വിഭാഗവും തമ്മില്‍ അധികാരതര്‍ക്കവും നിലവിലുണ്ട്. ഇത്തരം കാര്യങ്ങളില്‍ വിവരം നല്‍കേണ്ട മേലധികാരി അസി. എഞ്ചിനീയറാണെന്നും അപലറ്റ് അതോറിറ്റി സെക്രട്ടറിയാണെന്നുമാണ് വിശദീകരണം. ഓരോ ഓഫീസിലും മേലധികാരിക്ക് പുറമെ വിവരാവകാശ ഓഫീസറേയും വേറെതന്നെ നിയമിക്കണമെന്ന് നിയമത്തില്‍ വ്യക്തമായിതന്നെ പറഞ്ഞിട്ടുണ്ട്.

2013ല്‍ മേലധികാരി സെക്രട്ടറിയാണെന്നും 2014ല്‍ മേലധികാരി മുന്‍സിപ്പല്‍ അസി. എഞ്ചിനീയറുമാണെന്നാണ് രേഖയില്‍ പറയുന്നത്. നഗരസഭാ ആക്ട് പ്രകാരം ഫ്ലാറ്റ് നിര്‍മിക്കുന്നതിന് നിലവില്‍ അനുമതി നല്‍കേണ്ടത് നഗരസഭ ബില്‍ഡിംഗ് സെക്ഷനാണ്. എന്നാല്‍ അനുമതി നല്‍കുന്ന ബില്‍ഡിംഗ് സെക്ഷന്‍ തന്നെ പറയുന്നത് ഇതിന്റെ യാതൊരു രജിസ്റ്ററും സൂക്ഷിക്കുന്നില്ലെന്നാണ്. ഏതൊക്കെ സ്ഥലങ്ങളിലാണ് ഫ്ലാറ്റ് നിര്‍മിക്കുന്നതെന്നകാര്യംപോലും അധികൃതര്‍ക്ക് അറിയില്ല. 2013ല്‍ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ രണ്ട് ഫ്ലാറ്റുകള്‍ ഉള്ളതായാണ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചത്. എന്നാല്‍ 2014ല്‍ വിവരം ചോദിച്ചപ്പോള്‍ ഒരു വിവരവും അറിയില്ലെന്നായിരുന്നു മറുപടി.

2013ല്‍ ഒന്നുമുതല്‍ ഏഴ് നിലയുള്ള ഒരു ഫ്ലാറ്റ് കെട്ടിടവും ഒന്നുമുതല്‍ 10 വരെ നിലയുള്ള ഒരു ഫ്ലാറ്റ് കെട്ടിടവുമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. 32, 12 വാര്‍ഡുകളിലാണ് ഈ കെട്ടിടങ്ങള്‍ ഉള്ളതെന്നും അറിയിച്ചിരുന്നു. എന്നാല്‍ 2014ല്‍ നല്‍കിയ അപേക്ഷയില്‍ ഒരു വിവരവും നല്‍കാന്‍ മുന്‍സിപ്പല്‍ എഞ്ചിനീയര്‍ തയ്യാറായില്ല. നാല് ചോദ്യങ്ങള്‍ക്ക് നാലും അറിയില്ലെന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്. സമീപവാസികള്‍ക്ക് ദ്രോഹകരമാകുന്ന രീതിയിലാണ് ഓരോ ഫ്ലാറ്റുകളും നിര്‍മിക്കുന്നതെന്ന് വ്യാപകമായ പരാതിയുണ്ട്.

ഫ്ലാറ്റുകളില്‍ നിന്നും പുറംതള്ളുന്ന മാലിന്യം സംസ്‌ക്കരിക്കുന്ന കാര്യത്തിലാണ് പ്രധാന പരാതി ഉയരുന്നത്. വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ ഫ്ലാറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ വ്യവസ്ഥ. എന്നാല്‍ ഫ്ലാറ്റിന്റെ കാര്യത്തില്‍ ഒരു വിവരവും ശേഖരിച്ചുവെക്കാതെ അനുമിതി നല്‍കുന്നതിന് പിന്നിലെ രഹസ്യമെന്തെന്നാണ് നഗരവാസികള്‍ ചോദിക്കുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസര്‍കോട് കെട്ടിപ്പൊക്കിയ ഫ്ലാറ്റുകളെ കുറിച്ചുള്ള ഒരു വിവരവും അധികൃതരുടെ പക്കലില്ല; പിന്നില്‍ അഴിമതിയോ?



Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia