Rebel Discussions | കാസർകോട് നഗരസഭയിൽ വിമതരുമായി മുസ്ലിം ലീഗ് നേതാക്കൾ ചർച്ച തുടങ്ങി

● നിലവിൽ മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ ഹൊന്നമൂലയിലും ഫോർട് റോഡിലും വിമത കൗൺസിലർമാരാണുള്ളത്.
● ഫോർട് റോഡിൽ ഹസീന നൗശാദാണ് വിമതയായി മത്സരിച്ച് ജയിച്ചത്.
● നേരത്തെ ഈ വാർഡിൽ റാശിദ് പൂർണമാണ് വിമതനായി മത്സരിച്ച് ജയിച്ചത്.
● പ്രാദേശിക നേതാവായ കംപ്യൂടർ മൊയ്ദീനാണ് നേരത്തെ ഹൊന്നമൂല വാർഡിൽ വിമതനായി മത്സരിച്ച് ജയിച്ചത്.
കാസർകോട്: (KasargodVartha) വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസർകോട് നഗരസഭയിൽ പാർടിക്ക് വെല്ലുവിളി ഉയർത്തി നിൽക്കുന്ന വിമതരുമായി മുസ്ലിം ലീഗിന്റെ നേതാക്കൾ ചർച്ച തുടങ്ങി. ഇവരെ മുസ്ലിം ലീഗിലേക്ക് മടക്കി കൊണ്ടുവരുക എന്ന ലക്ഷ്യവുമായാണ് ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. നിലവിൽ മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ ഹൊന്നമൂലയിലും ഫോർട് റോഡിലും വിമത കൗൺസിലർമാരാണുള്ളത്.
മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാക്കൾ അവഗണിക്കുന്നതായും നിഷേധാത്മക സമീപനം സ്വീകരിക്കുന്നതായും ആരോപിച്ച് ഇവിടങ്ങളിൽ മത്സരിച്ചാണ് ഇവർ വൻ വിജയം നേടിയത്. ഫോർട് റോഡിൽ ഹസീന നൗശാദാണ് വിമതയായി മത്സരിച്ച് ജയിച്ചത്. പ്രാദേശിക നേതാക്കളായ റാശിദ് പൂരണവും നൗശാദും അടക്കമുള്ള നേതാക്കളാണ് ഈ വാർഡിൽ വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പാർടിക്ക് ശക്തമായ തിരിച്ചടി നൽകിയത്.
നേരത്തെ ഈ വാർഡിൽ റാശിദ് പൂർണമാണ് വിമതനായി മത്സരിച്ച് ജയിച്ചത്. ഇതേപോലെ തന്നെയാണ് ഹൊന്നമൂല വാർഡിലും സംഭവിച്ചത്. പ്രാദേശിക നേതാവായ കംപ്യൂടർ മൊയ്ദീനാണ് നേരത്തെ ഈ വാർഡിൽ വിമതനായി മത്സരിച്ച് ജയിച്ചത്. മൊയ്ദീൻറ്റെ ഭാര്യ സകീന മൊയ്‌ദീൻ ആണ് നിലവിലെ വിമത കൗൺസിലർ. അനൗദ്യോഗിക ചർച്ചയാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ പ്രമുഖ നേതാക്കളെ തന്നെ രംഗത്തിറക്കി ഔദ്യോഗിക തലത്തിൽ തന്നെ ചർച്ചയ്ക്ക് തയ്യാറാകുമെന്നാണ് ഒരു പ്രമുഖ ലീഗ് നേതാവ് കാസർകോട് വാർത്തയോട് പ്രതികരിച്ചത്.
തങ്ങളാരും അങ്ങോട്ട് ചെന്ന് ലീഗിന്റെ നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ലെന്നും സുഹൃത്ത് ബന്ധം പുലർത്തുന്ന ചില നേതാക്കൾ ഇങ്ങോട് വന്ന കണ്ടതാണെന്നും വിമതരോട് ബന്ധപ്പെട്ടവർ പറയുന്നു. ഇക്കാര്യത്തിൽ അടച്ചക്ക വാതിൽ തുറക്കാൻ തയ്യാറല്ലെന്ന കടുത്ത നിലപാടിലാണ് ഹൊന്നമൂലയിലെയും ഫോർട് റോഡിലേയും വിമത വിഭാഗം ഉള്ളത്. തങ്ങളാരും സ്വാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന മുസ്ലിം ലീഗിന് എതിരല്ലെന്നാണ് വിമത നേതാക്കൾ കാസർകോട് വാർത്തയോട് പ്രതികരിച്ചത്. എന്നാൽ പൊതു പ്രവർത്തനം ബിസിനസ് ആയി കരുതുന്ന നഗരസഭയിലെ നേതാക്കളുടെ പ്രവൃത്തികളെയാണ് തങ്ങൾ തുറന്നെതിർക്കുന്നതെന്ന് ഇവർ പറഞ്ഞു.
ഇപ്പോഴത്തെ 22-ാം വാർഡ് ആയ തെരുവത്ത് മൊയ്‌ദീൻ കംപ്യൂടറും 24-ാം വാർഡായ ഖാസിലൈനിൽ സകീനയും 21-ാം വാർഡായ ഹൊന്നമൂലയിൽ വോളിബാൾ ശരീഫും മത്സരിക്കാനാണ് വിമതർ തീരുമാനിച്ചിട്ടുള്ളത്. ഫോർട് റോഡിലെ വിമത വിഭാഗം ഫോർട് റോഡിനു പുറമെ അടുക്കത്ത്ബയൽ വാർഡിലും മത്സരിക്കാൻ തയ്യാറെടുത്തു വരുകയാണ്. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് വിമതരെ അനുനയിപ്പിച്ച് മുസ്ലിം ലീഗിലേക്ക് തിരിച്ചുകൊണ്ടുവരാൻ ചർച്ച തുടങ്ങിയിരിക്കുന്നത്. വരും ദിവസങ്ങളിൽ തുടർചർച്ചകൾ നടത്താനുള്ള തീരുമാനത്തിലാണ് ലീഗ് നേതൃത്വം.
വിമതർ മുന്നോട്ട് വെക്കുന്ന എല്ലാ ആവശ്യങ്ങളും പൂർണമായി അംഗീകരിച്ച് കൊണ്ട് മാത്രമേ അവരെ തിരിച്ച് പാർടിയിലേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളൂവെന്ന ബോധ്യത്തിലാണ് മുസ്ലിം ലീഗ് നേതാക്കൾ ഉള്ളത്. എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി വിമതരെ പാർടിയിലേക്ക് കൊണ്ടുവരണമെന്ന് സംസ്ഥാന നേതൃത്വം തന്നെ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്.
ഈ വാർത്ത പങ്കുവെക്കുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
The Muslim League leaders in Kasargod have begun talks with rebels in the municipality with hopes of bringing them back to the party before the upcoming elections.
#Kasargod #MuslimLeague #RebelTalks #Election2025 #LocalPolitics #KeralaNews