city-gold-ad-for-blogger

വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോയത് ഇരിയയിലെ കള്ളുഷാപ്പിലേക്ക്; തുടര്‍ന്ന് അവിടെ നിന്നും മുങ്ങി

കാഞ്ഞങ്ങാട്: ( www.kasargodvartha.com 06.05.2016) വീട്ടമ്മയെ കഴുത്തിനും തലയ്ക്കും വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് നേരെ പോയത് ഇരിയയിലെ കള്ളുഷാപ്പിലേക്ക്.  ബേഡകം കരിവേഡകം ഏരോല്‍ ഹൗസില്‍ ഗംഗാധരന്റെ ഭാര്യ കാറഡുക്ക പാടിക്കൊച്ചി സ്വദേശിനി ലക്ഷ്മിയെ (54) വ്യാഴാഴ്ച ഉച്ചയോടെയാണ് വീട്ടുപറമ്പില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ പിറകില്‍ ചപ്പുചവറുകള്‍കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിന് ശേഷം ലക്ഷ്മിയുടെ ഭര്‍ത്താവ് കരിവേടകം കുളം സ്വദേശിയായ ഗംഗാധരനെ കാണാതായതോടെ കൊലയ്ക്ക് പിന്നില്‍ ഇയാളാണെന്ന് ഉറപ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗംഗാധരന്‍ കൊലയ്ക്ക് ശേഷം ഇരിയ ഗ്രാമത്തിലെ കള്ള് ഷാപ്പിലേക്ക് പോയിരുന്നുവെന്നും തുടര്‍ന്ന് അവിടെ നിന്നും മുങ്ങുകയായിരുന്നുവെന്നും സൂചന ലഭിച്ചിട്ടുണ്ട്.

ഗംഗാധരനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പാണ് കരിവേടകത്തെ വീട്ടില്‍ നിന്ന് ലക്ഷ്മി മകളുടെ വീട്ടിലേക്ക് താമസം മാറ്റിയത്. ഗംഗാധരന്‍ ഒരാഴ്ച മുമ്പ് ഇവിടെ എത്തുകയായിരുന്നു. കുന്നിന്‍ മുകളിലുള്ള അഞ്ചേക്കര്‍ റബ്ബര്‍ തോട്ടത്തിന് നടുവിലെ ഈ വീട്ടില്‍ ലക്ഷ്മിയുടെ മകള്‍ ഗായത്രിയും ഭര്‍ത്താവ് അജിത്തുമാണ് താമസിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഗംഗാധരനും ലക്ഷ്മിയും വീട്ടുപറമ്പില്‍ പണിയെടുക്കുകയും വീട്ടുകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് ഗായത്രി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

രാവിലെ 9.30 മണിയോടെ ലക്ഷ്മി തുണിയലക്കിക്കൊണ്ടിരിക്കുന്നതിനിടെ ഗായത്രി കുഞ്ഞിനെ ഉറക്കാനായി മുറിയിലേക്ക് പോയിരുന്നു. കുഞ്ഞ് ഉറങ്ങിയ ശേഷം ഗായത്രി അടുക്കള ഭാഗത്തേക്ക് പോയെങ്കിലും മാതാപിതാക്കളെ അവിടെ കണ്ടിരുന്നില്ല. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അജിത്ത് മത്സ്യം വാങ്ങി വീട്ടിലേക്ക് വ്ന്നിരുന്നു. മത്സ്യം മുറിച്ച ശേഷം ഗായത്രി ലക്ഷ്മിയെ വിളിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് അജിത്ത് വീട്ടുവളപ്പിലും റബ്ബര്‍ തോട്ടത്തിലും തിരഞ്ഞു നടക്കുന്നതിനിടെയാണ് വീടിന് പിറകിലെ തിട്ടയിലെ ചപ്പുചവറുകള്‍ക്കിടയില്‍ ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ.കെ. സുനില്‍ ബാബു, ബേക്കല്‍ സി.ഐ. എം.കെ. ഭരതന്‍, അമ്പലത്തറ എസ്.ഐ. എം ഇ. രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ അടുക്കളപ്പുറത്തെ അയലില്‍ നിന്നും രക്തം പുരണ്ട കാവി മുണ്ട് കണ്ടെത്തി. ഈ മുണ്ട് തന്നെയാണ് നേരത്തെ ഗംഗാധരന്‍ ഉടുത്തിരുന്നതെന്ന് മകള്‍ പോലീസിനോട് പറഞ്ഞു. ചോരപുരണ്ട മുണ്ട് മാറ്റിയ ശേഷം മറ്റൊരു വസ്ത്രം ധരിച്ചാണ് ഗംഗാധരന്‍ സ്ഥലം വിട്ടത്. കാസര്‍കോട്ട് നിന്നും പോലീസ് നായയും വിരലടയാള വിദഗ്ധരും കണ്ണൂരില്‍ നിന്നും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പോലീസ് നായ മണം പിടിച്ച് റബ്ബര്‍ തോട്ടത്തിലും കുറ്റിക്കാടുകളിലുമെത്തി. ഇവിടങ്ങളിലെല്ലാം പോലീസ് തിരച്ചില്‍ നടത്തി.
വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോയത് ഇരിയയിലെ കള്ളുഷാപ്പിലേക്ക്; തുടര്‍ന്ന് അവിടെ നിന്നും മുങ്ങി



Keywords:  Kanhangad, Kasaragod, Police, DYSP, Toddy, Fish, Morning, Cloth, CI, K K Sunilbabu, M K Bharathan. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia