Politics | 'നിധി വേട്ട'യിൽ കുടുങ്ങിയ മുജീബ് കമ്പാറിനെ മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പദവികളിൽ നിന്ന് നീക്കി; വിശദീകരണവും തേടും

● മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്
● വിശദീകരണം തേടാനും തീരുമാനിച്ചു
● മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റാണ് മുജീബ് കമ്പാർ.
കാസർകോട്: (KasargodVartha) കുമ്പള ആരിക്കാടി കോട്ടയിലെ നിധി ശേഖരണ വിവാദവുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ട മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ മുജീബ് കമ്പാറിനോട് വിശദീകരണം തേടാനും മുസ്‌ലിം ലീഗിലും പോഷക സംഘടനകളിലും വഹിക്കുന്ന പദവികളിൽ നിന്നും ഒഴിവാക്കാനും തീരുമാനിച്ചതായി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രടറി എ അബ്ദുൽ റഹിമാൻ, ട്രഷറർ പി എം മുനീർ ഹാജി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
മുജീബിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് നേരത്തെ മുസ്ലീം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത് കമ്മിറ്റിയും കാസർകോട് മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിക്ക് ശിപാർശ നൽകിയിരുന്നു. ഒരാഴ്ച മുമ്പാണ് പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള കുമ്പള ആരിക്കാടി കോട്ടയിൽ അഞ്ചംഗ സംഘം നിധി കുഴിച്ചെടുക്കാൻ ശ്രമിച്ചത്. ശബ്ദം കേട്ട് പ്രദേശവാസികളെത്തി പൊലീസിൽ വിവരം അറിയിച്ചതോടെയാണ് മുജീബ് കമ്പാർ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പുരാവസ്തു വകുപ്പിന്റെ പരാതിയിലും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബിജെപി, സിപിഎം, എസ്‌ഡിപിഐ, കോൺഗ്രസ് കക്ഷികളെല്ലാം തന്നെ മുജീബ് കമ്പാറിനെ പഞ്ചായത് അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത് ഓഫീസിലേക്ക് പ്രധാന കക്ഷികളെല്ലാം മാർച്ചും നടത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് മുജീബ് കമ്പാറിനെ പാർടിയിലെയും പോഷക സംഘടനകളിലെയും പദവികളിൽ നിന്ന് നീക്കി മുസ്ലീം ലീഗ് നടപടി സ്വീകരിച്ചിരിക്കുന്നത്.
Mujeeb Kombar, a Muslim League leader and Vice President of Mogral Puthur Grama Panchayat, has been removed from his party positions following his arrest in connection with an attempted treasure hunt at Kumbala Arikadi Fort. All major political parties had demanded his removal from the panchayat.
#MujeebKombar #TreasureHunt #MuslimLeague #KeralaPolitics #Kumbala #ArikadiFort