യൂനാനി ഡിസ്പെൻസറിയിൽ രണ്ടുമാസമായി തെറാപ്പിസ്റ്റ് ഇല്ല: ചികിത്സ മുടങ്ങി രോഗികൾ മടങ്ങുന്നു; നിയമനം വീണ്ടും തടസ്സപ്പെട്ടു
● കിഡ്‌നി, സ്ട്രോക്ക് തുടങ്ങിയ മാറാ രോഗങ്ങൾക്കുള്ള ചികിത്സയാണ് മുടങ്ങിയത്.
● സ്വകാര്യ ആശുപത്രിയിലെ വലിയ ചെലവ് താങ്ങാൻ കഴിയാത്ത സാമ്പത്തിക പ്രയാസമുള്ള രോഗികളെയാണ് ഇത് ബാധിച്ചത്.
● ബിജെപി, സിപിഎം, എസ്ഡിപിഐ അംഗങ്ങളാണ് നിയമനത്തിനെതിരെ രംഗത്തുവന്നത്.
● നാല് അപേക്ഷകരിൽ നിന്നും പരിചയസമ്പത്ത് പരിഗണിച്ചാണ് നിയമനം നടത്തിയത്.
മൊഗ്രാൽ: (KasargodVratha) മികച്ച ആരോഗ്യ പ്രവർത്തനത്തിന് അവാർഡുകൾ വാരിക്കൂട്ടുമ്പോഴും കേരളത്തിലെ ഏക സർക്കാർ യൂനാനി ഡിസ്പെൻസറിയിൽ രണ്ടു മാസത്തോളമായി തെറാപ്പിസ്റ്റിനെ നിയമിക്കാത്തത് മൂലം ഫിസിയോ തെറാപ്പി ചെയ്യാനെത്തുന്ന രോഗികൾ നിരാശരായി മടങ്ങുന്നു.
നേരത്തെ ഉണ്ടായിരുന്ന തെറാപ്പിസ്റ്റ് ഗൾഫിൽ ജോലി ലഭിച്ചതിനെ തുടർന്ന് യൂനാനി ഡിസ്പെൻസറിയിലെ ജോലി ഉപേക്ഷിക്കുകയായിരുന്നു. പകരമുള്ള നിയമനം ലഭ്യമാക്കേണ്ട സമയത്താണ് പഞ്ചായത്ത് ഭരണസമിതിയും, പുതുതായി ചുമതലയേറ്റ സെക്രട്ടറിയും തമ്മിലുള്ള തർക്കം ആരംഭിച്ചത്. ഇത് മാസങ്ങളോളം നീണ്ടുനിന്നതിനാൽ ബോർഡ് യോഗം ചേരാനാകാതെ പുതിയ തെറാപ്പിസ്റ്റിനെ നിയമിക്കാൻ കഴിഞ്ഞില്ല. ഇതുമൂലം നൂറുകണക്കിന് രോഗികളാണ് ദുരിതത്തിലായത്.
2005-2010 കാലഘട്ടത്തിലെ എം. അബ്ബാസിന്റെ നേതൃത്വത്തിലുള്ള കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് മൊഗ്രാൽ യൂനാനി ഡിസ്പെൻസറിയിൽ ഫിസിയോ തെറാപ്പിക്ക് കൂടി അനുമതി നൽകിയത്. നൂറുകണക്കിന് വൃക്ക, സ്ട്രോക്ക് തുടങ്ങിയ മാറാ രോഗങ്ങൾക്ക് ഈ ചികിത്സ ഏറെ ഉപകാരപ്രദമായിരുന്നു. തെറാപ്പിസ്റ്റിന്റെ അഭാവം മൂലം ഇപ്പോൾ ഇത്തരം രോഗികൾക്ക് തുടർ ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുകയാണ്.

യൂനാനി ഡിസ്പെൻസറിയിൽ 50 രൂപയാണ് ഈ ചികിത്സയ്ക്ക് ഈടാക്കിയിരുന്നത്. എന്നാൽ, സ്വകാര്യ ആശുപത്രികളിൽ ഫിസിയോ തെറാപ്പിക്ക് വലിയ തുകയാണ് നൽകേണ്ടി വരുന്നത്. അതിനാൽ സാമ്പത്തിക പ്രയാസം നേരിടുന്ന രോഗികൾ ഇതിനായി യൂനാനി ഡിസ്പെൻസറിയെയാണ് ആശ്രയിച്ചിരുന്നത്.
അതിനിടെ, ഇന്നലെ ചേർന്ന പഞ്ചായത്ത് ബോർഡ് യോഗത്തിൽ പുതിയ തെറാപ്പിസ്റ്റിനെ നിയമിക്കാനുള്ള നീക്കത്തെ 'ബന്ധുനിയമനം' എന്നാരോപിച്ച് ബിജെപി, സിപിഎം, എസ്ഡിപിഐ അംഗങ്ങൾ എതിർത്തതോടെ നിയമനം വീണ്ടും തടസ്സപ്പെട്ടു. തെറാപ്പിസ്റ്റ് നിയമനത്തിനായി നാലുപേരാണ് പഞ്ചായത്തിൽ നേരത്തെ അപേക്ഷ നൽകിയിരുന്നത്. ഇന്റർവ്യൂവിൽ പരിചയസമ്പത്ത് പരിഗണിച്ചാണ് നിയമനത്തിന് തിരഞ്ഞെടുത്തത്.
പഞ്ചായത്ത് പ്രസിഡന്റ്, യൂനാനി മെഡിക്കൽ ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവരടങ്ങിയ സമിതിയാണ് ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുപ്പ് നടത്തിയത്. ഈ നിയമനത്തെയാണ് ഭരണപക്ഷത്തെ ഒരു നേതാവിന്റെ ബന്ധുനിയമനം എന്നാരോപിച്ച് പ്രതിപക്ഷത്തെ 13 അംഗങ്ങൾ ചോദ്യം ചെയ്ത് രംഗത്തുവന്നത്.
ഇത് ബോർഡ് യോഗത്തിൽ വലിയ ബഹളത്തിന് വഴി വെച്ചിരുന്നു. ഡിസ്പെൻസറിയിൽ വീണ്ടും തെറാപ്പിസ്റ്റ് നിയമനം തടസ്സപ്പെട്ടത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
മൊഗ്രാൽ യൂനാനി ഡിസ്പെൻസറിയിലെ നിയമന തടസ്സത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്? ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Physiotherapist hiring at Mogral Unani Dispensary stalled for two months due to political infighting.
#Mogral #UnaniDispensary #Physiotherapy #PanchayatPolitics #KeralaHealth #JobScam






