മൊഗ്രാൽ സ്കൂളിലെ 34 ലക്ഷം രൂപയുടെ ക്രമക്കേട്: വിജിലൻസ് പിടിമുറുക്കുന്നു
● ക്ലാസ് റൂം നിർമ്മാണം, തൊഴിൽ കോഴ്സ് എന്നിവയ്ക്കായുള്ള ഫണ്ടാണ് ദുരുപയോഗം ചെയ്തത്.
● തൊഴിൽ കോഴ്സ് അനിശ്ചിതത്വത്തിലാവുകയും ക്ലാസ് റൂം നിർമ്മാണം തടസ്സപ്പെടുകയും ചെയ്തു.
● മുൻ പി.ടി.എ കമ്മിറ്റിയും സന്നദ്ധ സംഘടനകളും മൂന്ന് മാസം മുമ്പാണ് പരാതി നൽകിയത്.
● വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലാണ് വിശദമായ അന്വേഷണം ആരംഭിച്ചത്.
മൊഗ്രാൽ: (KasargodVartha) മൊഗ്രാൽ ജി വി എച്ച് എസ് എസിലെ വികസന ഫണ്ടിൽനിന്ന് 34 ലക്ഷത്തോളം രൂപ സാമ്പത്തിക ക്രമക്കേടിലൂടെ മുൻ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് വഹിച്ചിരുന്ന അധ്യാപകൻ തന്റെ അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്ത സംഭവത്തിൽ, മുൻ പി ടി എ കമ്മിറ്റിയും സന്നദ്ധ സംഘടനകളും പരാതി നൽകി മൂന്ന് മാസത്തിനുശേഷം വിജിലൻസ് അന്വേഷണം ശക്തമാക്കി. നേരത്തെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി ഫയലുകൾ പരിശോധിച്ചിരുന്നു.
തുടർനടപടിയുടെ ഭാഗമായാണ് വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച, 2025 ഒക്ടോബർ 15-ന് മൊഗ്രാൽ സ്കൂളിലെത്തി വിശദമായ അന്വേഷണം തുടങ്ങിയത്.
മൊഗ്രാൽ സ്കൂളിലെ ക്ലാസ് റൂം നിർമ്മാണത്തിനും, തൊഴിൽ കോഴ്സ് അടക്കമുള്ള വികസന പദ്ധതികൾക്കുമായി അനുവദിച്ച തുകയാണ് പ്രിൻസിപ്പൽ ഇൻ ചാർജ് അടിച്ചുമാറ്റിയത്. ഇതുമൂലം പുതുതായി തുടങ്ങിയ തൊഴിൽ കോഴ്സ് അനിശ്ചിതത്വത്തിലായി. ക്ലാസ് റൂം നിർമ്മാണവും തടസ്സപ്പെട്ടു. അന്വേഷണവും, ഫണ്ട് തിരിച്ചുപിടിക്കാനുള്ള നടപടിയും വൈകുന്നതിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം നിലനിന്നിരുന്നു.
കഴിഞ്ഞ ആഴ്ച കാസർകോട് ഹോസ്പിറ്റൽ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്, സ്കൂളിലെ സാമ്പത്തിക തിരിമറി അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിലുള്ള ആശങ്കയറിയിച്ച് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ നിവേദനവും നൽകിയിരുന്നു.
മൊഗ്രാൽ സ്കൂളിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? വാർത്ത ഷെയർ ചെയ്യുക.
Article Summary: Vigilance intensifies probe into 34 lakh financial fraud by a former teacher at Mogral School.
#MogralSchool #FinancialFraud #VigilanceProbe #Kasaragod #KeralaVigilance #SchoolFundScam






