അപകടക്കുഴികളായി നടപ്പാതകൾ; ടെലികോം കമ്പനി അവഗണനയിൽ പ്രതിഷേധം
● മഴവെള്ളം കെട്ടിക്കിടക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു.
● കുമ്പളയിലും സമാനമായ പരാതി നേരത്തെ ഉയർന്നിരുന്നു.
● നടപ്പാത പൂർവസ്ഥിതിയിലാക്കാൻ നാട്ടുകാർ ആവശ്യപ്പെടുന്നു.
മൊഗ്രാൽ: (KasargodVartha) ജില്ലാ കളക്ടറുടെ നിർദേശങ്ങൾ അവഗണിച്ച് ടെലികോം കമ്പനി അധികൃതർ നടപ്പാതയിൽ കുഴിയെടുത്ത് മൂടാതെ പോകുന്നത് കാൽനടയാത്രക്കാർക്ക് ദുരിതവും അപകട ഭീഷണിയുമാവുന്നു.
മൊഗ്രാൽ ടൗൺ ജങ്ഷനിലും ലീഗ് ഓഫീസിന് സമീപവുമാണ് നടപ്പാതയിൽ പാകിയ ഇന്റർലോക്കുകൾ മാറ്റി കുഴിയെടുത്തിരിക്കുന്നത്. കുഴിയെടുത്ത് പൈപ്പുകളോ വയറുകളോ സ്ഥാപിച്ചാൽ ഉടൻതന്നെ റോഡും നടപ്പാതയും പൂർവസ്ഥിതിയിലാക്കണമെന്ന് നേരത്തെ ഒരു പരാതിയെ തുടർന്ന് ജില്ലാ കളക്ടർ ടെലികോം കമ്പനിക്ക് നിർദേശം നൽകിയിരുന്നു.
ഇത് അവഗണിച്ചുകൊണ്ടാണ് വീണ്ടും ഇത്തരത്തിലുള്ള പ്രവൃത്തികൾ തുടരുന്നത്. കുമ്പള ടൗണിൽ ഇതേക്കുറിച്ച് ദേശീയപാത നിർമാണ കമ്പനി ടെലികോം കമ്പനിക്കെതിരെ പരാതി നൽകിയിരുന്നു.

ഒരു ആഴ്ചയായി മൊഗ്രാലിലെ കുഴികൾ മൂടാതെ കിടക്കുകയാണ്. സ്കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ശക്തമായ മഴയിൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. കുഴികൾ മൂടി നടപ്പാത പഴയപടി ആക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ദേശീയപാത നിർമാണ കമ്പനിയുടെ അടിയന്തര ഇടപെടലാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.
മൊഗ്രാലിലെ ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക, കൂടുതൽ ആളുകളിലേക്ക് ഈ വാർത്തയെത്താൻ ഷെയർ ചെയ്യുക.
Article Summary: Potholes on Mogral footpath threaten pedestrians due to telecom company negligence.
#Mogral #Kasargod #TelecomNegligence #RoadSafety #PedestrianSafety #KeralaNews






