city-gold-ad-for-blogger

മലയാളികളുടെ ദാഇഷ് ബന്ധം; യുവതി ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 01/08/2016) മലയാളികളെ ദാഇഷില്‍ ചേര്‍ക്കുന്നതിനായി വിദേശത്തേക്ക് കടത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതി പോലീസിന്റെ പിടിയിലായി. ബീഹാര്‍ സ്വദേശിയും ഡല്‍ഹിയില്‍ താമസക്കാരിയുമായ യാസ്മിന്‍ മുഹമ്മദ് (29) എന്ന യുവതിയാണ് പോലീസ് പിടിയിലായത്. ഇവരുടെ നാലു വയസ് പ്രായമുള്ള ആണ്‍ കുട്ടിയും കൂടെയുണ്ടായിരുന്നു.

വിദേശത്തേക്ക് കടക്കാനായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ യുവതിയെ പ്രത്യേക അനേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത തിരോധാന കേസ് അന്വേഷിക്കുന്ന കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ സുനില്‍ ബാബുവും സംഘവും അതീവ രഹസ്യമായി ക്യാമ്പ് ചെയ്താണ് യുവതിയെ പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ എത്തിച്ച യുവതിയെ മുംബൈയില്‍ വെച്ച് ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ തലവന്‍ അര്‍ഷി ഖുറൈഷിയെ പിടികൂടിയ സംഘം വിശദമായി ചോദ്യം ചെയ്തു മൊഴിയെടുത്തിരുന്നു.

പിന്നീട് യുവതിയെയും കുഞ്ഞിനെയും കൊച്ചിയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് എത്തിച്ചു. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് കടക്കാനാണ് യുവതി വിമാനത്താവളത്തില്‍ എത്തിയത്. തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്നും കാണാതായ 17 പേരെയും വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച യാസ്മിന്‍ മുഹമ്മദ് തീവ്രവാദ സംഘടനായ ദാഇഷുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കരുതുന്ന തൃക്കരിപ്പൂര്‍ ഉടുംബുന്തലയിലെ അബ്ദുല്‍ റാഷിദിന്റെ (32) പ്രധാന സഹായിയാണ്. ഇയാളുടെ രണ്ടാം ഭാര്യയാണ് യുവതിയെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ മെയ് മാസം കാണാതായതിന് ശേഷം അബ്ദുല്‍ റാഷിദ് ഡല്‍ഹിയിലുള്ള ഈ യുവതിയുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പ്രത്യേക അനേഷണ സംഘം യാസ്മിന് വേണ്ടി വല ഒരുക്കിയത്. തൃക്കരിപ്പൂരിലെ സ്‌കൂളില്‍ ജോലി ചെയ്യുന്നതിനിടെ ഇയാള്‍ മേഖല ചുമതല വഹിച്ചിരുന്ന പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ മലപ്പുറം കോട്ടക്കലിലുള്ള ബ്രാഞ്ചില്‍ യാസ്മിന്‍ അഹ് മദ് കുറെ കാലം ജോലി ചെയ്തിരുന്നവെന്നും അത് റാഷിദുമായി ബന്ധം ഉണ്ടായിരുന്നത് കൊണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

റാഷിദിന്റെ അടുത്തേക്ക് കുഞ്ഞുമായി പോകാനുള്ള ശ്രമത്തിനിടയിലാണ് യുവതിയെ പിടികൂടിയതെന്ന് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നിരവധി പേരെ കാണാതായതുമായി ബന്ധപ്പെട്ട് പോലീസില്‍ ലഭിച്ച ഒമ്പത് പരാതികളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം ഒറ്റ കേസായി പരിഗണിച്ചാണ് ഇപ്പോള്‍ അനേഷിക്കുന്നത്. ഈ മാസം 25 ന് അബ്ദുല്‍ റാഷിദിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം ( യു എ പി എ ) ചുമത്തി കൊണ്ട് പ്രത്യേക അനേഷണ സംഘം ഹൊസ്ദുര്‍ഗ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. റാഷിദിന്റെ മൊബൈല്‍ ഫോണ്‍, ഇമെയില്‍ സന്ദേശങ്ങള്‍, സാക്ഷിമൊഴി എന്നിവ പരിശോധിച്ച പോലീസ് സംഘം ഇയാള്‍ നിരോധിത സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് കണ്ടെത്തിയിരുന്നു. അഫ്ഗാന്‍ അതിര്‍ത്തിയില്‍ രഹസ്യ താവളത്തില്‍ സംഘം ഉണ്ടെന്ന് അനേഷണ സംഘത്തിന് വിവരം കിട്ടിയിട്ടുണ്ട്.

മലയാളികളുടെ ദാഇഷ് ബന്ധം; യുവതി ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍

Keywords : Kanhangad, Accuse, Arrest, Police, Kasaragod, Women, New Delhi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia