കിഫ്ബിയിലൂടെ 46,145 കോടിയുടെ വികസനം; കാസർകോട് ചൊട്ട പാലം നാടിന് സമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്
● പയസ്വിനിപ്പുഴയ്ക്ക് കുറുകെ മുളിയാർ, ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം.
● പുതിയ പാലം വന്നതോടെ കുണ്ടംകുഴിയിൽ നിന്ന് ഇരിയണ്ണിയിലേക്കുള്ള ദൂരം എട്ട് കിലോമീറ്ററിലേറെ കുറയും.
● രാജ് മോഹൻ ഉണ്ണിത്താൻ എം പി മുഖ്യപ്രഭാഷണം നടത്തി.
● സി എച്ച് കുഞ്ഞമ്പു എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കാസർകോട്: (KasargodVartha) പയസ്വിനിപ്പുഴയ്ക്ക് കുറുകെ മുളിയാർ, ബേഡഡുക്ക പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചൊട്ട പാലം നാടിന് സമർപ്പിച്ചു. ഞായറാഴ്ച (01.03.2026) നടന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായാണ് പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. 2016ൽ നിലവിൽ വന്ന കിഫ്ബി വഴി പത്ത് വർഷംകൊണ്ട് സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിൽ വലിയ കുതിപ്പാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.
പശ്ചാത്തല സൗകര്യങ്ങളിൽ വൻ കുതിപ്പ്
ദീർഘവീക്ഷണത്തോടെയുള്ള വികസന പ്രവർത്തനങ്ങളാണ് കിഫ്ബിയിലൂടെ പൂർത്തീകരിച്ചത്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് മാത്രം 46,145 കോടി രൂപയുടെ 528 പദ്ധതികൾ നടപ്പിലാക്കി. മുടങ്ങിപ്പോയ ദേശീയപാത 66 പുനരുജ്ജീവിപ്പിക്കുന്നതിനായി 5500 കോടിയിലേറെ രൂപ ചെലവഴിച്ചു. അഞ്ചു വർഷം കൊണ്ട് 100 പാലങ്ങൾ എന്ന ലക്ഷ്യത്തിന് പകരം 150 പാലങ്ങൾ നിർമ്മിക്കാൻ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
13 ജില്ലകളിലൂടെ 1200 കിലോമീറ്ററോളം മലയോര ഹൈവേയും 9 ജില്ലകളിലായി 600 കിലോമീറ്ററോളം തീരദേശപാതയും യാഥാർഥ്യമാക്കി. റോഡ് വികസന പ്രവർത്തനങ്ങൾക്കായി 3500 കോടി രൂപയാണ് വകുപ്പ് ചെലവഴിച്ചത്. 'ലെവൽ ക്രോസ് ഇല്ലാത്ത കേരളം' എന്ന ലക്ഷ്യത്തിനായി 150 റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിച്ചതായും ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്ന് ഓർമ്മിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യാഥാർഥ്യമായി ചൊട്ട പാലം
കിഫ്ബി ഫണ്ടിൽ അനുവദിച്ച 18.30 കോടി രൂപ ചെലവിലാണ് ചൊട്ട പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 130 മീറ്റർ നീളമുള്ള പാലത്തിന് 5 സ്പാനുകളുണ്ട്. 11 മീറ്ററാണ് വീതി. ഇതിൽ ഏഴര മീറ്റർ റോഡും ഇരുവശങ്ങളിലുമായി നടപ്പാതകളുമുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലും ഒരു കിലോമീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമ്മിച്ചിട്ടുണ്ട്. 2023 മെയ് മാസത്തിൽ തറക്കല്ലിട്ട പാലത്തിന്റെ പണികൾ രണ്ടര വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്.
കാത്തിരിപ്പിന് വിരാമം; ദൂരം കുറയും
ചൊട്ട പാലം നിലവിൽ വന്നതോടെ കുണ്ടംകുഴിയിൽ നിന്ന് ഇരിയണ്ണിയിലേക്കുള്ള ദൂരം 8 കിലോമീറ്ററിലേറെ കുറഞ്ഞു. കിലോമീറ്ററുകൾ താണ്ടി കുറ്റിക്കോൽ വഴി ഇരിയണ്ണി പോകുന്നവർക്കും പൊയ്‌നാച്ചി വഴി കാസർകോട് പോകുന്നവർക്കും ഇത് വലിയ ആശ്വാസമാണ്. ഒറ്റപ്പെട്ടു കിടന്ന ചൊട്ടയിലെ ജനങ്ങൾക്ക് ഇരു പഞ്ചായത്തുകളിലേക്കും ഇനി വേഗത്തിൽ സഞ്ചരിക്കാം.
നമ്മുടെ നാട് വികസനത്തിന്റെ പാതയിലാണെന്നും ഒരു സർക്കാർ ആരംഭിക്കുന്ന വികസന പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടുപോകേണ്ടത് മാറിവരുന്ന സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ എം.പി രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.ജെ കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
പാലത്തിനു വേണ്ടി സ്ഥലം വിട്ടുനൽകിയ മോഹനൻ നായർ പാലക്കൽ ഉൾപ്പെടെയുള്ള 26 പ്രദേശവാസികളെയും, നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കിയ ജാസ്മിൻ കൺസ്ട്രക്ഷനെയും, മേൽനോട്ടം വഹിച്ച കിഫ്ബി കെ.ആർ.എഫ്.ബി പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു. സി ബാലൻ, എ.പി നിഷ, കെ.ബി മുഹമ്മദ് കുഞ്ഞി, എം രാധ, പ്രശാന്ത് പയറ്റിയാൽ, കെ പ്രഭാകരൻ, സി രാമചന്ദ്രൻ, എം മാധവൻ തുടങ്ങിയവർ സംസാരിച്ചു. ഇ കുഞ്ഞിരാമൻ സ്വാഗതവും എം രാജേഷ് കുമാർ നന്ദിയും പറഞ്ഞു.
പൊതുമരാമത്ത് വകുപ്പും ജനപ്രതിനിധികളും പങ്കുവെച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ വാർത്ത ഷെയര്‍ ചെയ്ത് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ. കാസർകോട്ടെ പുതിയ വികസന വാർത്തകളും വിവരങ്ങളും അപ്പപ്പോൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.
Article Summary: Minister PA Mohammed Riyas inaugurated the Chotta Bridge in Kasaragod, built at a cost of ₹18.30 crore under KIIFB, highlighting the state's massive infrastructure development worth ₹46,145 crore.
#Kasaragod #KIIFB #KeralaDevelopment #MohammedRiyas #ChottaBridge #KeralaNews #Updates








