Award | കാഴ്ച സാംസ്കാരിക വേദിയുടെ കളത്തിൽ രാമകൃഷ്ണൻ മാധ്യമ അവാര്‍ഡ് പി പി ലിബീഷിനും ഉണ്ണികൃഷ്ണൻ പുഷ്പഗിരി അവാർഡ് ടി എ ഷാഫിക്കും
● ജനുവരി 16-ന് കാസർകോട് പ്രസ് ക്ലബിൽ അവാർഡ് സമ്മാനിക്കും.
● മുതിർന്ന മാധ്യമ പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും.
● ഉണ്ണികൃഷ്ണൻ പുഷ്പഗിരിയുടെ പേരിലുള്ള പ്രഥമ അവാർഡ്.
കാസർകോട്: (KasargodVartha) കാഴ്ച സാംസ്കാരിക വേദിയുടെ കളത്തില്‍ രാമകൃഷ്ണന്‍ അവാര്‍ഡ് പി പി ലിബിഷ് കുമാറിനും ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി അവാർഡ് ടി എ ഷാഫിക്കും സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകനായിരുന്ന കളത്തിൽ രാമകൃഷ്ണന്റെ സ്മരണാർത്ഥം നൽകുന്ന രണ്ടാമത് കളത്തിൽ രാമകൃഷ്ണൻ അവാർഡിനാണ് മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ സ്റ്റാഫ് റിപ്പോർട്ടർ പി പി ലിബിഷ് കുമാർ അർഹനായത്. മുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന ഉണ്ണികൃഷ്ണൻ പുഷ്പഗിരിയുടെ പേരിലുള്ള പ്രഥമ അവാർഡാണ് ഉത്തരദേശം ന്യൂസ് എഡിറ്റർ ടി എ ഷാഫിക്ക് സമ്മാനിക്കുന്നത്.
മാതൃഭൂമിയിൽ 2024 ഫെബ്രുവരി 15 മുതൽ 18 വരെ പ്രസിദ്ധീകരിച്ച 'വേണം പവർ ഹൈവേ, ഉത്തര മലബാർ കാത്തിരിക്കുന്നു' എന്ന പരമ്പരയാണ് പി പി ലിബിഷ് കുമാറിനെ അവാർഡിന് അർഹനാക്കിയത്. ടി എ ഷാഫിയെ പുരസ്കാരത്തിന് അർഹനാക്കിയത് ഉത്തരദേശം പത്രത്തിൽ 2024 ജൂൺ എട്ടിന് പ്രസിദ്ധീകരിച്ച ഫലസ്തീനിലെ റഫയിൽ ചിഹ്നഭിന്നമായ മൃതദേഹങ്ങൾക്കിടയിൽ ജീവനറ്റുപോകാത്ത കുഞ്ഞുങ്ങൾക്ക് ഭക്ഷണം വിളമ്പി നൽകുന്ന യുഎഇയിലെ റെഡ്ക്രോസ് വളണ്ടിയർ ടീമിലെ ബദിയടുക്ക സ്വദേശി ബഷീറിനെക്കുറിച്ചുള്ള ഫീച്ചറാണ്.
വീക്ഷണം സീനിയർ ഡെപ്യൂട്ടി എഡിറ്റർ പി സജീത് കുമാർ, ദേശാഭിമാനി കാസർകോട് ബ്യൂറോ ചീഫ് വിനോദ് പായം, മുതിർന്ന മാധ്യമപ്രവർത്തകൻ വി വി പ്രഭാകരൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ക്യാഷ് അവാർഡും ശിലാഫലകവും അടങ്ങിയ അവാർഡ് ജനുവരി 16-ന് ഉച്ചയ്ക്ക് 2.30-ന് കാസർകോട് പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ സമ്മാനിക്കും.
അവാർഡ് ദാന ചടങ്ങിൽ മുതിർന്ന പത്രപ്രവർത്തകരായ ദേവദാസ് പാറക്കട്ട, അശോകൻ നീർച്ചാൽ, അശോകൻ കറന്തക്കാട് എന്നിവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ കാഴ്ച സാംസ്കാരിക വേദി പ്രസിഡന്റ് അശ്റഫ് കൈന്താർ, സെക്രട്ടറി ഷാഫി തെരുവത്ത്, വൈസ് പ്രസിഡന്റ് പത്മേഷ് കെ വി, എ പി വിനോദ് എന്നിവർ പങ്കെടുത്തു.
#MediaAwards #Journalism #Kasaragod #KeralaNews #Awards #Media