Deception | 'അനാഥനാണെന്ന് പറഞ്ഞ് കല്യാണം കഴിച്ചത് 4 സ്ത്രീകളെ; ഭാര്യമാർ തമ്മിൽ ഫേസ്‌ബുക് സുഹൃത്തുക്കളായതോടെ കള്ളി പുറത്തായി'; വിവാഹത്തട്ടിപ്പുകാരനായ കാസർകോട് സ്വദേശി ഒടുവിൽ കുടുങ്ങി

● സ്വർണം തട്ടിയെടുത്ത് മുങ്ങുന്നതായിരുന്നു രീതി.
● കോന്നിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
● ആദ്യ ഭാര്യയിൽ രണ്ട് കുട്ടികളുണ്ടായിട്ടും അവരെ ഉപേക്ഷിച്ചു.
പത്തനംതിട്ട: (KasargodVartha) വിവാഹത്തട്ടിപ്പുകാരനായ കാസർകോട് സ്വദേശി ഒടുവിൽ പത്തനംതിട്ട കോന്നിയിൽ കുടുങ്ങി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദീപു ഫിലിപ്പാണ് അറസ്റ്റിലായത്. നാല് പേരെയാണ് ഇയാൾ വിവാഹം ചെയ്തിരുന്നത്. അനാഥനാണെന്ന് പറഞ്ഞ് സ്ത്രീകളെ വലയിൽ വീഴ്ത്തുകയും ലൈംഗികമായി ചൂഷണം ചെയ്ത ശേഷം സ്വർണം കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത് ഇങ്ങനെ: 'നാലാമത്തെ ഭാര്യയുമായുള്ള ബന്ധം തകർന്നതോടെയാണ് ഇയാളുടെ തട്ടിപ്പ് പുറത്തായത്. നാലാം ഭാര്യ നൽകിയ പരാതിയിൽ കോന്നി പൊലീസ് ദീപുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ഇയാൾ മറ്റു വിവാഹങ്ങളെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചും വെളിപ്പെടുത്തിയത്. 10 വർഷം മുൻപാണ് ഇയാൾ ആദ്യമായി വിവാഹം കഴിക്കുന്നത്. കാസർകോട് സ്വദേശിനിയായിരുന്നു ആദ്യഭാര്യ.
രണ്ട് കുട്ടികളുണ്ടായ ശേഷം ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പിന്നീട് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് അവരെയും ഉപേക്ഷിച്ചു. തുടർന്ന് എറണാകുളം സ്വദേശിനിയെയും പിന്നീട് ആലപ്പുഴ സ്വദേശിനിയെയും വിവാഹം കഴിച്ചു. ഫേസ്ബുകിലൂടെ നാലാം ഭാര്യയും രണ്ടാം ഭാര്യയും തമ്മിൽ പരിചയത്തിലായതോടെയാണ് തട്ടിപ്പ് പുറത്തായതും പൊലീസിൽ പരാതിയെത്തിയതും. അറസ്റ്റിലായ ദീപുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു'.
ഇത്തരം തട്ടിപ്പുകളിൽ നിന്നും രക്ഷനേടാൻ ജാഗ്രത പാലിക്കുക.
Man from Kasaragod has been arrested in Pathanamthitta for multiple cases of marriage fraud. The accused, Deepu Philip, married four women under the pretext of being an orphan and exploited them financially and sexually before abandoning them. His fraudulent activities came to light when his fourth wife discovered his previous marriages through Facebook and filed a police complaint.
#MarriageFraud #KeralaCrime #Arrest #Cheating #Facebook #Deception