ജനങ്ങളുടെ പ്രതിഷേധം ഫലം കണ്ടു: മച്ചമ്പാടിയിലെ മാലിന്യ പ്ലാന്റ് പദ്ധതി താൽക്കാലികമായി ഉപേക്ഷിച്ചു
● ജനപ്രതിനിധികളുമായി ചർച്ച ചെയ്യാതെയാണ് തീരുമാനം എടുത്തത്.
● യോഗത്തിലാണ് പദ്ധതി താൽക്കാലികമായി ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
● കുടിവെള്ള സ്രോതസ്സുകൾക്ക് സമീപത്താണ് പദ്ധതി.
● 2005-ലും ഇതേ പദ്ധതിക്ക് എതിർപ്പ് ഉയർന്നിരുന്നു.
മഞ്ചേശ്വരം: (KasargodVartha) ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ മച്ചമ്പാടിയിലെ കിട്ടകുണ്ടിയിൽ ജനവാസകേന്ദ്രത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്ന മാലിന്യ സംസ്‌കരണ പ്ലാൻ്റ് പദ്ധതി നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് താൽക്കാലികമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു.
ചൊവ്വാഴ്ച വൈകീട്ട് മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഡബിൾ ചേമ്പർ ഇൻസിനറേറ്റർ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജില്ലാ പഞ്ചായത്താണ് യോഗം വിളിച്ചുചേർത്തത്. പഞ്ചായത്ത് മെമ്പർമാർ, ഡബിൾ ചേമ്പർ ഇൻസിനറേറ്റർ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ പ്രദേശവാസികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവിനോ മെന്തേരോ, ജില്ലാ പഞ്ചായത്ത് അംഗം കെ. കമലാക്ഷി, വാർഡ് മെമ്പർ റുബീന, യാദവ് ബദാജെ, ജയന്തി പി., സമരസമിതി അംഗങ്ങളായ പി.എച്ച്. ഹമീദ്, റസാഖ് കിട്ടഗുണ്ടി, ഖലീൽ ബജാൽ, റഹീം, യാക്കൂബ്, ഹമീദ്, സിദ്ദീഖ്, ഹുസൈൻ, ബാവ, വിജയൻ, മജീദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഒരു കാരണവശാലും പ്ലാന്റ് അനുവദിക്കില്ലെന്നും തീരുമാനം പിൻവലിക്കണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ശക്തമായ നിലപാടെടുത്തു.
2005-ൽ ക്ലീൻ കേരള മിഷൻ മുഖേന ആരംഭിച്ച ഖരമാലിന്യ സംസ്‌കരണ പദ്ധതി പൊതുജന പ്രക്ഷോഭത്തെ തുടർന്ന് നേരത്തേ നിർത്തിവെച്ചിരുന്നു. അതേ സ്ഥലത്ത് ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സംസ്‌കരിക്കുന്ന യൂണിറ്റ് ആരംഭിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് നാടിന്റെ ജനപ്രതിനിധികളുമായോ അംഗീകൃത രാഷ്ട്രീയ പാർട്ടികളുമായോ യാതൊരു ചർച്ചയും നടത്താതെ ഏകപക്ഷീയമായി എടുത്ത തീരുമാനമാണ് പ്രതിഷേധം ശക്തമാവാൻ ഇടയാക്കിയത്. പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ട പ്രദേശം നാല് വാർഡുകളിലായി 300-ൽ അധികം വീടുകൾ ഉൾപ്പെടുന്ന ജനവാസമേഖലയാണ്.
കൂടാതെ, വിദ്യാലയങ്ങളും ആരാധനാലയങ്ങളും ഉൾപ്പെടുന്ന ഈ പ്രദേശത്തുകൂടിയാണ് കുടിവെള്ളത്തിന് ആശ്രയിക്കുന്ന തോടിനോട് ചേർന്നുള്ള പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്.
സർവകക്ഷി യോഗം ചേർന്നാണ് ജനകീയ സമിതിക്ക് രൂപം നൽകിയിരുന്നത്. തീരുമാനം സ്വാഗതാർഹമാണെന്നും ജനങ്ങളുടെ കൂട്ടായ്മയുടെ വിജയമാണെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പി.എച്ച്. അബ്ദുൽ ഹമീദ്, അബ്ദുൽ ഹമീദ് ബഡാജെ, ആരിഫ് മച്ചമ്പാടി, ഖലീൽ ബജൽ, അബ്ദുൽ റസാഖ് കിട്ടകുണ്ടി, പി. അബൂബക്കർ സിദ്ദീഖ്, പി. മുഹമ്മദ്, അബ്ദുൽ റഹിമാൻ പുച്ചത്ത്ബയൽ എന്നിവർ പ്രതികരിച്ചു.
മാലിന്യ സംസ്കരണ പ്ലാന്റുകൾ ജനവാസ മേഖലകളിൽ സ്ഥാപിക്കുന്നത് ശരിയാണോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Machampady waste plant project abandoned after public protest.
#WasteManagement, #Manjeshwaram, #Kasaragod, #PublicProtest, #Kerala, #Environment






