'സാമ്രാജ്യത്വത്തിന് ട്രംപും വർഗീയതയ്ക്ക് മോദിയും' പുതിയ നിർവചനം രൂപപ്പെട്ടുവെന്ന് എം എ ബേബി
● വിഭജിച്ച് ഭരിക്കുക എന്ന തന്ത്രം മോഡിയും പിന്തുടരുന്നു.
● പലസ്തീൻ ലോകത്തിൻ്റെ ഹൃദയത്തിനേറ്റ മുറിവാണ്.
● പലസ്തീന് വേണ്ടി സംസാരിക്കാൻ കേരളത്തിന് മാത്രമേ കഴിയൂ.
● അൽഖായിദ സാമ്രാജ്യത്വത്തിൻ്റെ സൃഷ്ടിയാണെന്ന് ആരോപിച്ചു.
കാസർകോട്: (KasargodVartha) സാമ്രാജ്യത്വത്തിന് അമേരിക്കൻ പ്രസിഡൻ്റ് ട്രംപെന്നും വർഗീയതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും ആഗോളരാഷ്ട്രീയത്തിൽ പുതിയ നിർവചനം രൂപപ്പെട്ടുവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ലക്ഷണമൊത്ത രണ്ട് പ്രതീകങ്ങളായി ഇവർ മാറിക്കഴിഞ്ഞു. അമേരിക്കൻ പ്രസിഡൻ്റായ ഡൊണാൾഡ് ട്രംപിനെ സൂക്ഷ്മമായി പരിശോധിച്ചാൽ നവസാമ്രാജ്യത്വത്തിൻ്റെ എല്ലാം തികഞ്ഞ ഉദാഹരണമാണെന്ന് വ്യക്തമാകും. ട്രംപ് ഇപ്പോൾ അമേരിക്കയുടെ പ്രസിഡൻ്റായല്ല, മറിച്ച് ലോകത്തിൻ്റെ പ്രസിഡൻ്റായാണ് പ്രവർത്തിക്കുന്നതെന്നും എം എ ബേബി പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇരട്ട നികുതി ഏർപ്പെടുത്താനുള്ള അമേരിക്കയുടെ പ്രഖ്യാപനം ഇതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്രാജ്യത്വവും വർഗീയതയും ഒരുപോലെ
കാസർകോട് എകെജി മന്ദിരത്തിൽ ഇ എം എസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച 'സാമ്രാജ്യത്വവും വർഗീയതയും' എന്ന പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു എം എ ബേബി. വിഭജിച്ച് ഭരിക്കുക എന്ന സാമ്രാജ്യത്വ തന്ത്രം തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള അധികാര കേന്ദ്രങ്ങളും പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധികാരം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ലോകത്ത് പലപ്പോഴും യുദ്ധങ്ങൾ ഉണ്ടാകുന്നത്. യുദ്ധക്കുറ്റവാളിയായി ജയിലിൽ പോകാൻ സാധ്യതയുള്ള നെതന്യാഹു പാലസ്തീനെ ആക്രമിക്കുന്നതിന് പിന്നിലെ കാരണം ഇതാണെന്നും എം എ ബേബി വ്യക്തമാക്കി.

പലസ്തീൻ ലോകത്തിൻ്റെ മുറിവ്
പലസ്തീൻ വിഷയത്തിൽ അമേരിക്ക നൽകുന്ന പിന്തുണയാണ് നെതന്യാഹുവിന് ആക്രമണം തുടരാൻ ധൈര്യം നൽകുന്നത്. പലസ്തീന് ഒപ്പമാണ് എന്നതായിരുന്നു ഗാന്ധിജിയുടെ നിലപാട്. എന്നാൽ അവരുടെ പിൻമുറക്കാരാണ് ഇപ്പോൾ ആ നിലപാട് കയ്യൊഴിയുന്നത്. പലസ്തീനൊപ്പമാണ് എന്ന് പറഞ്ഞാൽ അപകടം ഉണ്ടാകുമെന്ന ഇസ്‌ലാമോഫോബിയ പലർക്കുമുണ്ട്. ഈ സാഹചര്യത്തിൽ പലസ്തീന് വേണ്ടി സംസാരിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിൻ്റെ ഹൃദയത്തിനേറ്റ മുറിവാണ് പലസ്തീൻ എന്നും എം എ ബേബി പറഞ്ഞു. ഹമാസ് ഒരു ഭീകരവാദ പ്രസ്ഥാനമാണ് എന്ന പ്രചാരണം, പാലസ്തീനെതിരെയുള്ള കടന്നാക്രമണത്തെ ന്യായീകരിക്കാൻ ചിലർ നടത്തുന്ന ശ്രമമാണ്. ജനാധിപത്യവിരുദ്ധമായ പല മാർഗങ്ങളും ഹമാസ് സ്വീകരിക്കുന്നു എന്നത് സത്യമാണെന്നും അദ്ദേഹം സമ്മതിച്ചു. അപ്പോഴും ഹമാസിനെ ശക്തിപ്പെടുത്തിയത് ആരാണെന്ന ചോദ്യം പ്രസക്തമാണ്. അൽഖായിദയും താലിബാനും സാമ്രാജ്യത്വ ശക്തികളുടെ സൃഷ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. അഫ്ഗാനിസ്ഥാനിൽ ജനാധിപത്യവും പുരോഗമന ചിന്തകളും ശക്തിയാർജിക്കുന്നുവെന്ന തോന്നലിലാണ് ഇത്തരം ഭീകരവാദ പ്രസ്ഥാനങ്ങളുടെ ഉത്ഭവമെന്നും, ഇത് സാമ്രാജ്യത്വവും ഭീകരവാദവും തമ്മിലുള്ള നാഭീനാളബന്ധമാണ് സൂചിപ്പിക്കുന്നതെന്നും ബേബി വിശദീകരിച്ചു.

ബേബിക്ക് സ്വീകരണം
പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ പി കരുണാകരൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ സ്വാഗതവും ഡോ. സി ബാലൻ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറിയായ ശേഷം ആദ്യമായി കാസർകോട് ജില്ലയിലെത്തിയ എം എ ബേബിയെ എൽഡിഎഫ് കൺവീനർ കെ പി സതീഷ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, എം വി ബാലകൃഷ്ണൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
എം എ ബേബിയുടെ അഭിപ്രായങ്ങളോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ കാഴ്ചപ്പാടുകൾ കമൻ്റ് ചെയ്യുക.
Article Summary: M.A. Baby compares Trump to imperialism and Modi to communalism.
#MABaby #CPIM #Politics #Kasarcode #Trump #Modi






