city-gold-ad-for-blogger
Aster MIMS 10/10/2023

Lok Sabha Election | രാജ്‌മോഹൻ ഉണ്ണിത്താനും കളത്തിൽ; തിരഞ്ഞടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ ശക്തമായ ത്രികോണ പോരാട്ടത്തിൻ്റെ ചൂടിൽ കാസർകോട്; കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇരട്ടിയാക്കുമെന്ന് സിറ്റിംഗ് എം പി

കാസർകോട്: (KasaragodVartha) സിറ്റിംഗ് എം പി രാജ്മോഹൻ ഉണ്ണിത്താനും കളത്തിൽ ഇറങ്ങിയതോടെ തിരെഞ്ഞടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ ശക്തമായ ത്രികോണ പോരാട്ടത്തിൻ്റെ ചൂടിലേക്ക് കാസർകോടും നീങ്ങുന്നു. കോൺഗ്രസിൻ്റെ സ്ഥാനാർഥി പ്രഖ്യാപനം വെള്ളിയാഴ്ച വന്നതോടെ, കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇരട്ടിയാക്കുമെന്ന് പറഞ്ഞ് കൊണ്ടാണ് സിറ്റിംഗ് എം പി ഉണ്ണിത്താൻ പ്രചാരണ രംഗത്തേക്ക് പ്രവേശിച്ചത്.

Lok Sabha Election | രാജ്‌മോഹൻ ഉണ്ണിത്താനും കളത്തിൽ; തിരഞ്ഞടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ ശക്തമായ ത്രികോണ പോരാട്ടത്തിൻ്റെ ചൂടിൽ കാസർകോട്; കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇരട്ടിയാക്കുമെന്ന് സിറ്റിംഗ് എം പി

10 ദിവസം മുമ്പ് ഇടത് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനാൽ സിപിഎമിന്റെ എം വി ബാലകൃഷ്ണൻ മാസ്റ്റർ പ്രചാരണത്തിൽ ഏറെ മുമ്പിലാണുള്ളത്. മണ്ഡലത്തിൽ ഒന്നാം വട്ട പ്രചാരണം പൂർത്തിയാക്കിയ എൽഡിഎഫ് സ്ഥാനാർഥി രണ്ടാം ഘട്ട പ്രചരണത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു. ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ച ബിജെപി സ്ഥാനാർഥി എം എൽ അശ്വിനിയും മണ്ഡലത്തിൽ സജീവമായി കഴിഞ്ഞു .ഒന്നാം ഘട്ട പ്രചാരണത്തിൽ എൻഡിഎ സ്ഥാനാർഥിയും മുന്നേറികൊണ്ടിരിക്കുകയാണ്.

നേരത്തെ തന്നെ മണ്ഡലത്തിൽ സജീവമായിരുന്നത് കൊണ്ട് ഒന്നാം ഘട്ട പ്രചാരണത്തിന് അധികം വിയർപ്പ് ഒഴുക്കേണ്ടി വരില്ലെന്നാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. മണ്ഡലത്തിൻ്റെ മുക്കും മൂലയിലും നിറഞ്ഞ് നിന്നത് കൊണ്ട് തന്നെ കഴിഞ്ഞ തവണത്തേതിനെക്കാൾ ഭൂരിപക്ഷം മൂന്നിരട്ടിയാക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്ന് മുന്നണികളും ബൂത്, വാർഡ്, പഞ്ചായത്, നിയോജക മണ്ഡലം, പാർലമെൻ്റ് തിരഞ്ഞെടുപ്പ് കമിറ്റി രൂപവത്കരണത്തിലേക്ക് കടന്ന് കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമിറ്റി രൂപീകരണം പൂർത്തിയാകുന്നതോടെ കടുത്ത വേനൽ ചൂടിനൊപ്പം പ്രചാരണവും തിളച്ച് മറിയും. വീടുകളിൽ ചെന്ന് വോടർമാരെ പരമാവധി നേരിട്ട് കണ്ട് വോട് ഉറപ്പിക്കുകയെന്നതാണ് മൂന്ന് മുന്നണി സ്ഥാനാർഥികളും ലക്ഷ്യമിടുന്നത്. സ്ഥാനാർഥികളുടെ പ്രചാരണ വാഹനങ്ങൾ സജ്ജമായി കൊണ്ടിരിക്കുകയാണ്. തിരഞ്ഞടുപ്പ് പ്രഖ്യാപിക്കുന്നതോടെ പ്രചാരണ വാഹനങ്ങളുടെ ബഹളത്തിൽ നാട് മുഴങ്ങും.

ചുവരെഴുത്തും പോസ്റ്റർ ഒട്ടിക്കലും ബാനർ സ്ഥാപിക്കലുമായി പ്രവർത്തകർ സജീവമായിട്ടുണ്ട്. ഇത്തവണ ജീവൻമരണ പോരാട്ടമായി തിരഞ്ഞെടുപ്പിനെ മുന്നണികൾ കാണുകയാണ്. രാഷ്ട്രീയ നാടകങ്ങൾ, കലാജാഥകൾ, മറ്റ് കലാപരിപാടികൾ എന്നിവ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഏറ്റവും കൂടുതൽ പ്രചാരണം നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലാണ്. ഫേസ്ബുകും വാട്സ് ആപും, ഇൻസ്റ്റഗ്രാമും പ്രചാരണങ്ങളുടെ പ്രധാന ഇടങ്ങളായി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയിലെ തിഞ്ഞെടുപ്പ് യുദ്ധം കൊണ്ടും കൊടുത്തും മുന്നേറികൊണ്ടിരിക്കുകയാണ്.

എൽഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം. കാസർകോട് ലോക്‌സഭ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും എൽഡിഎഫിൻ്റെ കയ്യിലാണ്. രണ്ടിടത്ത് യുഡിഎഫ് ആണ്. മഞ്ചേശ്വരത്തും കാസർകോട്ടും രണ്ടാം സ്ഥാനത്തുള്ള എൻ ഡി എ ഈ മണ്ഡലങ്ങളിലടക്കം മേൽക്കൈ നേടാനുള്ള ശ്രമത്തിലാണ്.

ദേശീയ തലത്തിലെ വിഷയങ്ങളും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമാണ് തിരെഞ്ഞടുപ്പിലെ പ്രധാന ചർച്ച. ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുന്ന സമയമായതിനാൽ ജനങ്ങൾ കൂട്ടമായെത്തുന്ന ഇത്തരം സ്ഥലങ്ങളിൽ എത്തിച്ചേരാൻ സ്ഥാനാർഥികൾ പരമാവധി ശ്രദ്ധിക്കുന്നുണ്ട്. തിരഞ്ഞടുപ്പ് പ്രഖ്യാപനം നീളുന്നതിനാൽ പ്രചാരണത്തിന് ഇഷ്ടം പോലെ സമയം ലഭിക്കുന്നത് സ്ഥാനാർഥികൾക്ക് ഓട്ടപ്രദിക്ഷിണം ഒഴിവാക്കാൻ സാധിക്കും.

താൻ തനി കാസർകോട്ടുകാരനായെന്ന് ഉണ്ണിത്താൻ

താൻ തനികാസർകോട്ടുകാരനായി മാറിയെന്നാണ് യുഡിഎഫ് സ്ഥാനാർഥിയായ രാജ് മോഹൻ ഉണ്ണിത്താൻ പറയുന്നത്. കൊല്ലം ജില്ലയിലെ കിളികൊല്ലൂരിൽ 1953ൽ ജി കുട്ടൻപിള്ള - സരസ്വതി ദമ്പതികളുടെ മകനായി ജനിച്ച ഉണ്ണിത്താന് ഇത് കാസർകോട്ട് രണ്ടാം ഊഴമാണ്. വിദ്യാർഥി കാലഘട്ടത്തിൽ കെ എസ് യു യൂണിറ്റ് പ്രസിഡൻ്റായാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. ഹിന്ദി സാഹിതൃത്തിൽ ബിരുദധാരിയായ ഉണ്ണിത്താൻ കേരളാ യൂണിവേഴ്സിറ്റി യൂണിയർ കൗൺസിലിൽ അംഗമായിരുന്നു. യൂത് കോൺഗ്രസ് സംസ്ഥാന ജെനറൽ സെക്രടറി, ദേശീയ കമിറ്റി അംഗം, കെപിസിസി അംഗം, കെപിസിസി ജെനറൽ സെക്രടറി, കെപിസിസി വക്താവ്, സേവാദൾ ദേശീയ ഓർഗസൈനിംഗ് സെക്രടറി, സംസ്ഥാന ചെയർമാൻ, ജയ്ഹിന്ദ് ടി വി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കേരള ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായിരുന്നു. 2006ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തലശേരിയിൽ നിന്നും കോടിയേരി ബാലകൃഷ്ണനെതിരെ ശക്തമായ മത്സരം കാഴ്ചവെച്ചു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ ജെ മേഴ്സിക്കുട്ടി അമ്മക്കെതിരെയും സ്ഥാനാർഥിയായിരുന്നു. 2019ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഇടതു കോട്ടയായ കാസർകോട് നിന്നും സിപിഎമിലെ കെ പി സതീഷ് ചന്ദ്രനെ 40,438 വോടിന് പരാജയപ്പെടുത്തി.

20 ലേറെ മലയാള സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചാനൽ ചർച്ചകളിലും സംവാദ വേദികളിലും നിറസാനിധ്യമായ ഉണ്ണിത്താൻ ഉജ്വല വാഗ്മിയും ബഹുഭാഷാ പണ്ഡിതനുമാണ്. നിലവിൽ കാസർകോട് ലോക്സഭാ അംഗമാണ്. എഐസിസി അംഗം, കെപിസിസി വക്താവ് എന്നീ സുപ്രധാന സംഘടനാ ചുമതലകൾ വഹിച്ച് വരുന്നു. ഭാര്യ: സുധാകുമാരി. മക്കൾ: അഖിൽ ഉണ്ണിത്താൻ, അതുൽ ഉണ്ണിത്താൻ, അമൽ ഉണ്ണിത്താൻ.

ദീർഘകാലത്തെ പൊതുപ്രവർത്തന പാരമ്പര്യം

സിപിഎം കാസർകോട്‌ ജില്ലാസെക്രടറിയും സംസ്ഥാന കമിറ്റിയംഗവുമായ എം വി ബാലകൃഷ്‌ണൻ (74) ദീർഘകാലത്തെ പൊതുപ്രവർത്തന പാരമ്പര്യവുമായാണ്‌ തിരഞ്ഞെടുപ്പ്‌ ഗോദയിലെത്തുന്നത്‌. കൊവ്വൽ എയുപി സ്‌കൂൾ പ്രധാനാധ്യാപകനായിരിക്കെ സ്വയം വിരമിച്ച്‌ മുഴുവൻ സമയ പാർടി പ്രവർത്തകനായി. സിപിഎം മുഴക്കോം ബ്രാഞ്ച് സെക്രടറി, അവിഭക്ത കയ്യൂർ ലോകൽ സെക്രടറി, ആദ്യകാല അധ്യാപക സംഘടനയായ കെപിടിയു ജില്ലാസെക്രടറി, എൻആർഇജി വര്‍കേഴ്സ് യൂണിയന്‍ പ്രഥമ സംസ്ഥാന സെക്രടറി, കെഎസ്‌കെടിയു സംസ്ഥാന കമിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

കയ്യൂർ ചീമേനി ഗ്രാമപഞ്ചായത് പ്രസിഡന്റ്‌, ജില്ലാ പഞ്ചായത് പ്രസിഡന്റ്‌, കണ്ണൂർ സർവകലശാലാ സിൻഡികറ്റംഗം എന്നീനിലകളിൽ പ്രവർത്തിച്ചു. രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത് പ്രസിഡന്റിനുള്ള അംഗീകാരം രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിൽ നിന്നും ഏറ്റുവാങ്ങി. നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി. 2017 ല്‍ കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്‌ വൈസ് ചെയര്‍മാനുമായിരുന്നു.

ചീമേനിയിൽ അഞ്ച്‌ സിപിഎം പ്രവർത്തകരെ പാർടി ഓഫീസിൽ തീയിട്ട്‌ കൊന്ന 1987 മാർച് 23ന് ലോകൽ സെക്രടറിയായിരുന്നു അദ്ദേഹം. ഭീതിയിലായ ഒരുദേശത്തെയാകെ ചേർത്തുപിടിച്ച്‌ മുന്നേറിയ കരുത്തുമായാണ്‌ അദ്ദേഹം ജില്ലാസെക്രടറി പദവി വരെയെത്തിയത്‌. അടിയന്തിരാവസ്ഥക്കാലത്ത്‌ ക്രൂര മർദനത്തിനും ഇരയായി. ഇക്കാലത്ത്‌ കണ്ണൂർ സെൻട്രൽ ജയിലിലും ജയിൽവാസം അനുഷ്‌ഠിച്ചു. അധ്യാപക നേതാവായിരിക്കെ കണ്ണൂരിലും കെഎസ്‌കെടിയു നേതാവായിരിക്കെ കാഞ്ഞങ്ങാട്ടും 15 ദിവസത്തിലധികം നിരാഹാരം അനുഷ്‌ഠിച്ചു.

മുഴക്കോത്തെ മഞ്ചേരി വീട്ടിൽ ചെറൂട്ടാര കുഞ്ഞമ്പു നായർ - ചിരുതൈ അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: എം കെ പ്രേമവല്ലി (ക്ലായിക്കോട്‌ സഹകരണ ബാങ്ക്‌ മുൻ ജീവനക്കാരി). മക്കൾ: എം കെ പ്രതിഭ (അധ്യാപിക, ചട്ടഞ്ചാൽ ഹയർസെകൻഡറി സ്‌കൂൾ), എം കെ പ്രവീണ (യുകെ). മരുമക്കൾ: പി വിജയകുമാർ മംഗലശ്ശേരി, പ്രസാദ്‌ (യുകെ).

അധ്യാപികയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്കായി ജനവിധി തേടുന്ന ആദ്യ വനിതാ സ്ഥാനാർഥിയാണ് എം എൽ അശ്വിനി. മഹിളാ മോർച്ച ദേശീയ കൗൺസിൽ അംഗവും മഞ്ചേശ്വരം ബ്ലോക് പഞ്ചായത് വോർക്കാടി ഡിവിഷൻ അംഗവുമായ അശ്വിനി ജനിച്ചത് ബെംഗ്ളുറു മദനനായകഹള്ളിയിലാണ്. വൊർക്കാടി കൊട്‌ലമൊഗറിലെ പി ശശിധരനാണ് ഭർത്താവ്.

മോണ്ടിസോറിയിലും അകൗണ്ടിംഗിലും ഡിപ്ലോമ നേടിയിട്ടുണ്ട്. ഏഴ് വർഷം വൊർക്കാടി സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച അശ്വിനി ജോലി രാജിവച്ചാണ് രംഗത്തിറങ്ങിയത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ 807 വോടുകൾക്കു വിജയിച്ചു ബ്ലോക് പഞ്ചായത് അംഗമായി. ബിജെപി കുമ്പള പഞ്ചായത് പ്രഭാരി കൂടിയാണ്. ഭർത്താവ് ശശിധരൻ തിരുവനന്തപുരം മിംസ് ആശുപത്രിയിൽ അസി. ഫാകൽറ്റി മാനജരാണ്. വിദ്യാർഥികളായ എസ് ജിതിൻ, എസ് മാനസ്വി എന്നിവർ മക്കളാണ്.

Lok Sabha Election | രാജ്‌മോഹൻ ഉണ്ണിത്താനും കളത്തിൽ; തിരഞ്ഞടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ ശക്തമായ ത്രികോണ പോരാട്ടത്തിൻ്റെ ചൂടിൽ കാസർകോട്; കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇരട്ടിയാക്കുമെന്ന് സിറ്റിംഗ് എം പി

Keywords: News, Kerala, Kasaragod, Lok Sabha Election, Malayalam News, Politics, Election, Congress, BJP, Teacher, Candidate, Lok Sabha Election: Triangular fight in Kasaragod, Shamil.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL