city-gold-ad-for-blogger

ദുര്‍വിധി വിടാതെ പിന്തുടര്‍ന്നു; ലിയാഖത് വിടവാങ്ങിയത് വിവാഹ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി

ഒ എം അബ്ദുല്ല ഗുരുക്കള്‍

കാസര്‍കോട്: (www.kasargodvartha.com 14/08/2015) ചൂരി ബട്ടംപാറയിലെ ലിയാഖത് അലിയുടെ അപകട മരണം നാടിനെ ദുഖത്തിലാഴ്ത്തി. ഒട്ടേറെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കിയാണ് ലിയാഖത് അലി വിടവാങ്ങിയത്. മെയ് 31 ന് ചൂരിയില്‍ റോഡരികിലൂടെ നടന്നു പോകുമ്പോഴാണ് ലിയാഖത് അലിയെ അമിത വേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു വീഴ്ത്തിയത്. മൂന്നു മാസക്കാലം മംഗളൂരു ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന യുവാവ് വ്യാഴാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ദുബൈയില്‍ ജോലിയിലായിരുന്ന ലിയാഖത് അലി അവിടെ 2009 ലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മരണത്തെ മുഖാമുഖം കണ്ടിരുന്നു. ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അലി പിന്നീട് നാട്ടില്‍ വന്ന് ചികിത്സ തുടരുകയായിരുന്നു. ദുബൈയിലെ അപകടത്തിന്റെ പേരില്‍ ചികിത്സയ്ക്കുള്ള തുക ഇന്‍ഷൂറന്‍സ് ആയി അലിക്ക് ലഭിച്ചിരുന്നു. നാട്ടിലെത്തിയ ശേഷം വിവിധ ആശുപത്രികളില്‍ ശസ്ത്രക്രിയകളും ചികിത്സകളും നടത്തിയ ശേഷമാണ് അലി സുഖം പ്രാപിച്ചത്.

ഇതിനിടയില്‍ അലിയുടെ മാതാവ് ആമിന ഹജ്ജിന് പോയെങ്കിലും മക്കയില്‍ വെച്ച് മരണപ്പെട്ടു. ബട്ടംപാറയില്‍ അലിയുടെ മേല്‍നോട്ടത്തില്‍ പുതിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നുവരികയായിരുന്നു. വീട് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി അലി ഏറെ ഉത്സാഹത്തോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്.

വീട് നിര്‍മാണത്തിന് ശേഷം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനാണ് അലി ആഗ്രഹിച്ചിരുന്നത്. വീടിന്റെ ഗൃഹപ്രവേശനത്തിന് ശേഷം വിവാഹം എന്നതായിരുന്നു അലിയുടെ ലക്ഷ്യം. എന്നാല്‍ ഗൃഹപ്രവേശനത്തിന് മുമ്പു തന്നെ വിധി കാരണം അലിയ്ക്ക് മരണത്തിലേക്ക് മടങ്ങിപ്പോകേണ്ടിവന്നു.

സല്‍സ്വഭാവിയായിരുന്ന അലിയുടെ വിയോഗം കുടുംബത്തിനും നാട്ടുകാര്‍ക്കും വേദനയായി മാറി. ഒരു തവണ മരണവക്ത്രത്തില്‍ നിന്നും രക്ഷപ്പെട്ട് പുതുജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയായിരുന്ന യുവാവിന്റെ എല്ലാ സ്വപ്‌നങ്ങളും പാഴാവുകയായിരുന്നു. അലിയുടെ വിയോഗത്തില്‍ നാട് തേങ്ങുകയാണ്.

ദുര്‍വിധി വിടാതെ പിന്തുടര്‍ന്നു; ലിയാഖത് വിടവാങ്ങിയത് വിവാഹ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി



Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia