കുമ്പള ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ്; നാലാമത് ഭരണസമിതിയും വാഗ്ദാനം നിറവേറ്റാതെ പടിയിറങ്ങുന്നു
● 2005–10 കാലഘട്ടത്തിൽ എം. അബ്ബാസ് ആരിക്കാടിയുടെ ഭരണസമിതി നടപടികൾ ആരംഭിച്ചെങ്കിലും വ്യാപാരികളുടെ എതിർപ്പിൽ പരാജയപ്പെട്ടു.
● പി.എച്ച്. റംലയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയിലെ 'പാളയത്തിലെ പട' തടസ്സമായി, പ്രസിഡന്റിന് രാജി വെക്കേണ്ടി വന്നു.
● പഴയ കെട്ടിടം പൊളിച്ചുനീക്കാൻ നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും സമരങ്ങൾ വേണ്ടിവന്നു.
● യു.ഡി.എഫിനെതിരെ ബിജെപിയും സിപിഎമ്മും ഈ വിഷയം പ്രധാന തെരഞ്ഞെടുപ്പ് ആയുധമാക്കും.
കുമ്പള: (KasargodVartha) ശക്തമായ തീരുമാനങ്ങളെടുത്ത് പദ്ധതികൾ പൂർത്തിയാക്കേണ്ട സമയത്ത് ഭരണസമിതിക്കുള്ളിലെ എതിർപ്പും രാഷ്ട്രീയ ഇടപെടലുകളും കൊണ്ട് കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി കുമ്പളയിൽ മുടങ്ങിക്കിടക്കുന്ന പദ്ധതിയാണ് കുമ്പള ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ്.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ കുമ്പള ഗ്രാമപഞ്ചായത്തിൽ ഭരണം കയ്യാളിയ അഞ്ചു ഭരണസമിതികൾക്കും ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ കാര്യത്തിൽ വാഗ്ദാനം നിറവേറ്റാനായില്ല എന്നത് ഈ തെരഞ്ഞെടുപ്പ് വേളയിൽ വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഈ കാലയളവിലെ, യുപി താഹിറാ യൂസുഫിന്റെ നാലാമത് ഭരണസമിതിയാണ് ഇപ്പോൾ പ്രസ്തുത വിഷയത്തിൽ വാഗ്ദാനം നിറവേറ്റാനാകാതെ പടിയിറങ്ങുന്നത്. നിർമ്മാണത്തിനാവശ്യമായ തുക ഈ വർഷം വാർഷിക പദ്ധതിയിലുൾപ്പെടുത്തി നീക്കിവെച്ചുവെന്നും, കരാർ നൽകിയെന്നും പറയുന്നുണ്ടെങ്കിലും എപ്പോൾ നടപ്പിൽ വരുമെന്നതിൽ അനിശ്ചിതത്വം ഇപ്പോഴും തുടരുന്നുമുണ്ട്. ടെൻഡർ നടപടികളില്ലാതെ കരാർ നൽകിയതിലും ആക്ഷേപമുണ്ട്.
നേരത്തെ, 2005–10 കാലഘട്ടത്തിൽ വന്ന എം അബ്ബാസ് ആരിക്കാടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കുമ്പള ബസ് സ്റ്റാൻഡിൽ വിശാലമായ ബസ് സ്റ്റാൻഡ് കെട്ടിടവും ഷോപ്പിംഗ് കോംപ്ലക്‌സും നിർമ്മിക്കാൻ നടപടികൾ ആരംഭിച്ചത്.
എന്നാൽ, ബസ് സ്റ്റാൻഡിനകത്തുള്ള വ്യാപാരികൾ എതിർപ്പ് പ്രകടിപ്പിച്ചതോടെ എം അബ്ബാസിന്റെ ദൗത്യം പരാജയപ്പെടുകയായിരുന്നു. പിന്നീട് വന്ന 2010–15 വർഷത്തെ പിഎച്ച് റംല പ്രസിഡന്റായുള്ള ഭരണസമിതിയും ബസ് സ്റ്റാൻഡ് തന്റെ ഭരണകാലയളവിൽ പണിയണമെന്ന ദൃഢനിശ്ചയം എടുത്തിരുന്നുവെങ്കിലും ഭരണമുന്നണിയിലെ പാർട്ടിക്കുള്ളിലെ പടലപ്പിണക്കവും, 'പാളയത്തിലെ പട'യും ഇതിന് തടസ്സമായി നിന്നു.
ഒടുവിൽ പാർട്ടി നേതൃത്വം പി എച്ച് റംലയുടെ രാജിയും ആവശ്യപ്പെട്ടതോടെ കാലാവധി തികയാൻ ഒരു വർഷം ബാക്കിനിൽക്കെ രാജി വെച്ച് ഒഴിയുകയായിരുന്നു. ഇതോടെ ബസ് സ്റ്റാൻഡ് നിർമ്മാണത്തിൽ അനിശ്ചിതത്വം തുടർന്നു.
പഴയ ബസ് സ്റ്റാൻഡിങ് കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഭാഗങ്ങൾ ഇടിഞ്ഞുവീഴാൻ തുടങ്ങിയപ്പോൾ നാട്ടുകാരുടെ ഇടപെടലുകളുണ്ടായി. പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം കെട്ടിടത്തിന് 'അൺഫിറ്റ്' സർട്ടിഫിക്കറ്റ് നൽകി.
എന്നിട്ടും പഞ്ചായത്ത് അധികൃതർ കെട്ടിടം പൊളിച്ചുമാറ്റാൻ തയ്യാറായില്ല. നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധങ്ങളുയർത്തി സമരപരിപാടികൾ സംഘടിപ്പിച്ചു. കെട്ടിടത്തിലേക്കുള്ള പ്രവേശനം സി പി എം പ്രവർത്തകർ വലിയ കല്ലുകൾ വെച്ച് തടഞ്ഞു. ഇതോടെ കെട്ടിടം പൊളിച്ചുമാറ്റാൻ പഞ്ചായത്ത് അധികൃതർ നിർബന്ധിതരായി.
2015–20 കാലയളവിൽ പ്രസിഡന്റ് സ്ഥാനം സംവരണമായതോടെ എസ് സി–എസ് ടി വിഭാഗത്തിൽനിന്ന് പുണ്ടരീകാക്ഷ പ്രസിഡണ്ടായി വന്നു. ഈ കാലയളവിലാണ് ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി ശക്തമായ നടപടികൾ ഉണ്ടായതെങ്കിലും 'പാളയത്തിലെ പട' ഇവിടെയും തടസ്സമായി.
പിന്നീട് 2020–25 കാലയളവിൽ പ്രസിഡന്റായി വന്ന യുപി താഹിറാ യൂസഫിനും കുമ്പളയുടെ മുഖച്ഛായ തന്നെ മാറ്റിയേക്കാവുന്ന ഈ സ്വപ്ന പദ്ധതി പൂർത്തിയാക്കാതെയാണ് പടിയിറങ്ങേണ്ടിവരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഈ വിഷയം തന്നെ ഉയർത്തിക്കാട്ടിയായിരിക്കും പ്രതിപക്ഷ പാർട്ടികളായ ബിജെപിയും സിപിഎമ്മും യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുക എന്ന് വ്യക്തം.
അതിനിടെ, 2020–25 കാലയളവിൽ വികസന പദ്ധതികളിൽ തെളിവുകൾ നിരത്തി വൻ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചത് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് എന്നുള്ളതും പ്രതിപക്ഷത്തിന് വലിയ ആയുധമാണ്.
കുമ്പളയിലെ ബസ് സ്റ്റാൻഡ് സ്വപ്നം വീണ്ടും തകർന്നതിനെക്കുറിച്ചുള്ള വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ: നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
Article Summary: Kumbla's Bus Stand cum Shopping Complex project has failed for 25 years as the fourth governing body steps down.
#Kumbla #Kasargod #BusStand #KeralaLocalElection #DevelopmentFailure #KumblaPanchayat






