കുമ്പള ടോൾ ഗേറ്റ്: കുഴി മൂടി ജനരോഷം; എംപിയും എംഎൽഎമാരും സമരത്തിന് കട്ടയ്ക്ക്!

● രാജ്‌മോഹൻ ഉണ്ണിത്താൻ എംപി സമരത്തിന് പിന്തുണയുമായി എത്തി.
● 60 കിലോമീറ്റർ പരിധിയിൽ മറ്റൊരു ടോൾ പാടില്ലെന്ന നിയമം ലംഘനം.
● താൽക്കാലിക ടോൾ എന്ന വാദം അംഗീകരിക്കില്ലെന്ന് ജനങ്ങൾ.
● സി.പി.എം ഇന്ന് പന്തം കൊളുത്തി പ്രതിഷേധിക്കും.
കാസർകോട്: (KasargodVartha) കുമ്പള ആരിക്കാടി കടവിൽ ദേശീയപാത 66-ൽ സ്ഥാപിക്കുന്ന ടോൾ ഗേറ്റിനെതിരെ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുന്നു! ടോൾ നിർമ്മാണത്തിനായി എടുത്ത കുഴി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണിട്ട് മൂടി തങ്ങളുടെ ശക്തമായ പ്രതിഷേധം സമരക്കാർ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 3.30ന് നടന്ന ഈ 'കുഴി മൂടൽ സമരം' ജനശ്രദ്ധ ആകർഷിച്ചു.
ജനങ്ങളുടെ പോരാട്ടത്തിന് പിന്തുണയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എ.കെ.എം.അഷ്റഫ്, സി.എച്ച്.കുഞ്ഞമ്പു, എൻ.എ.നെല്ലിക്കുന്ന് എന്നിവരും സ്ഥലത്തെത്തി. നിർമ്മാണ പ്രവൃത്തി വീണ്ടും ആരംഭിച്ചാൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്ന് ജനപ്രതിനിധികളും ആക്ഷൻ കമ്മിറ്റി നേതാക്കളും മുന്നറിയിപ്പ് നൽകി. ജനപ്രതിനിധികൾ മടങ്ങിയതിന് പിന്നാലെ വീണ്ടും പ്രതിഷേധിച്ചവരെ കുമ്പള പോലീസ് ഇടപെട്ട് നീക്കം ചെയ്തു. ടോൾ ഗേറ്റ് സ്ഥാപിക്കാനുള്ള നീക്കം തുടങ്ങിയാൽ ശക്തമായി തടയുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും എൻ.എ.നെല്ലിക്കുന്ന് എംഎൽഎയും പോലീസിന് മുന്നറിയിപ്പ് നൽകിയത് സ്ഥിതി കൂടുതൽ ഗൗരവമുള്ളതാക്കുന്നു.
രണ്ടാം ടോൾ വേണ്ടേ വേണ്ട!’ - ജനങ്ങളുടെ ഒറ്റക്കെട്ടായ മുദ്രാവാക്യം
നിലവിൽ തലപ്പാടിയിൽ ഒരു ടോൾ ഗേറ്റ് പ്രവർത്തിക്കുന്നുണ്ട്. അവിടെ നിന്ന് വെറും 20 കിലോമീറ്റർ മാത്രം അകലെ കുമ്പളയിൽ വീണ്ടും ടോൾ പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സമരക്കാർ ഉറച്ചു പറയുന്നു. 2008ലെ ദേശീയപാത ഫീസ് നിയമം അനുസരിച്ച് 60 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ മറ്റൊരു ടോൾ പ്ലാസ സ്ഥാപിക്കാൻ പാടില്ല. ഈ നിയമം ലംഘിച്ചുകൊണ്ടാണ് ദേശീയപാത അതോറിറ്റിയുടെ ഈ നീക്കം. 60 കിലോമീറ്ററിനുള്ളിൽ ടോൾ പിരിക്കില്ലെന്ന് കേന്ദ്രമന്ത്രി പാർലമെൻ്റിൽ ഉറപ്പുനൽകിയിട്ടുള്ളതാണ്. ഇതിന് വിരുദ്ധമായ നടപടിയാണ് ഇപ്പോൾ ദേശീയപാത അതോറിറ്റി സ്വീകരിക്കുന്നത് എന്നും സമരക്കാർ ശക്തമായി വിമർശിക്കുന്നു.
അതോറിറ്റിയുടെ പല്ലവി - താൽക്കാലിക ടോൾ മാത്രം!
ദേശീയപാത അതോറിറ്റി ഇതിന് നൽകുന്ന വിശദീകരണം വിചിത്രമാണ്. തലപ്പാടി - ചെർക്കള ഒന്നാം റീച്ച് പൂർത്തിയായെങ്കിലും ചെർക്കള-നീലേശ്വരം പള്ളിക്കര രണ്ടാം റീച്ചിലെ പണി പൂർത്തിയായിട്ടില്ല. രണ്ടാം റീച്ചിലെ ചാലിങ്കാലിലാണ് യഥാർത്ഥ ടോൾ ബുത്ത് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. അതിനാൽ താൽക്കാലികമായി മാത്രമാണ് കുമ്പളയിൽ ടോൾ പിരിക്കുന്നതെന്നാണ് അവരുടെ വാദം. ചാലിങ്കാലിൽ റോഡ് പണി തീർന്നിട്ട് പോരേ ടോൾ പിരിവ്, എന്തിനാനിത്ര ധൃതി എന്നൊന്നും ചോദിക്കരുത്!
ജനം ചോദിക്കുന്നു - കരാറുകാരൻ്റെ വീഴ്ചയ്ക്ക് ഞങ്ങളെന്തിന് പിഴയടയ്ക്കണം?
രണ്ടാം റീച്ചിലെ കരാർ കമ്പനി സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാത്തതിൻ്റെ പാപം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് എന്ത് ന്യായമാണെന്ന് നാട്ടുകാർ ചോദിക്കുന്നു. ജില്ലയിലെ സാധാരണ ജനങ്ങൾ തൊഴിൽ, വ്യാപാരം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി പ്രധാനമായും ആശ്രയിക്കുന്നത് മംഗളൂരുവിനെയാണ്. കാസർകോട് നിന്ന് മംഗളുരുവിൽ എത്താൻ രണ്ടിടത്ത് ടോൾ നൽകേണ്ടി വരുന്നത് അവരുടെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കും. കുമ്പള ടൗണിൽ നിന്ന് വെറും 500 മീറ്റർ മാറിയാണ് ടോൾ ഗേറ്റ് സ്ഥാപിക്കാൻ പോകുന്നത്. ഇത് കുമ്പള ടൗണിലെ ഗതാഗതത്തെ സ്തംഭിപ്പിക്കുമെന്നും നാട്ടുകാർ ഭയപ്പെടുന്നു.
കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി. താഹിറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കാർളെ, നാസർ മൊഗ്രാൽ, ബി.എ.റഹ്‌മാൻ ആരിക്കാടി, സി.എ.സുബൈർ, കെ. ലക്ഷ്‌മണ പ്രഭു, പി.രഘു ദേവൻ, അസീസ് മരിക്കെ, എ.കെ.ആരിഫ്, സിദ്ദിഖ് ദണ്ഡഗോളി, മനോജ്, അൻവർ ഹുസൈൻ എന്നിവരാണ് സമരത്തിന് മുന്നിൽ നിന്ന് പോരാടുന്നത്. ടോൾ ഗേറ്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിൽ ഇന്ന് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിർമ്മാണം തുടരുകയാണെങ്കിൽ കുമ്പളയിലെ ടോൾ സമരം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Residents of Kumbala are fiercely protesting against the establishment of a new toll gate on National Highway 66, merely 20 km from an existing one at Thalappady. They filled the construction pit as a sign of protest, supported by MP Rajmohan Unnithan and MLAs. They argue this violates the 60 km rule and will burden commuters traveling to Mangaluru.
#KumbalaTollGate, #KeralaProtest, #NationalHighway66, #TollPlaza, #Kasargod, #PublicOutrage