city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പള കവര്‍ച: 7 അംഗ സംഘം അറസ്റ്റിലായതോടെ നീങ്ങിയത് വീട്ടുകാര്‍ക്കെതിരായ സംശയം

കുമ്പള കവര്‍ച: 7 അംഗ സംഘം അറസ്റ്റിലായതോടെ നീങ്ങിയത് വീട്ടുകാര്‍ക്കെതിരായ സംശയം

കാസര്‍കോട്: കുമ്പളയില്‍ വീട്ടുകാരെ ബന്ദികളാക്കി 42 പവനും 25,000 രൂപയും കവര്‍ന്ന സംഭവത്തില്‍ ഏഴു പേരെ അറസ്റ്റു ചെയ്തതോടെ കവര്‍ചയ്ക്കു പിറകില്‍ വീട്ടുകാരുടെ നാടകമാണെന്ന സംശയം നീങ്ങി. വീട്ടില്‍ കുടുംബാഗങ്ങളെ ബന്ദികളാക്കി സ്വര്‍ണവും പണവും കൊള്ളയടിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ വീട്ടുകാര്‍ സമര്‍ത്ഥമായി നാടകം കളിക്കുകയായിരുന്നുവെന്ന് പോലീസും നാട്ടുകാരും സംശയിച്ചിരുന്നു.

കവര്‍ചാ സംഭവത്തില്‍ വീട്ടുകാരുടെ ബന്ധു ഉള്‍പെടെ ഏഴു പേരെയാണ് തിങ്കളാഴ്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കവര്‍ച നടന്ന വീട്ടിനടുത്ത താമസക്കാരനും ബന്ധുവുമായ അനില്‍ കുംബ്ലെ റോഡിലെ നരസിംഹ പൈ എന്ന മൂര്‍ത്തി (50), മംഗലാപുരം ബന്തര്‍ അന്‍സാരി റോഡ് സി.പി. ഹൗസിലെ അബ്ദുല്‍ ഗഫൂര്‍ (52), കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിനടുത്ത മുഹമ്മദ് ഹാരിസ് (34), കര്‍ണാടക പുത്തൂര്‍ സംപ്യ ആര്യാപ്പുവിലെ അബ്ദുല്‍ അസീസ് (44), മംഗല്‍പാടി മുനീറ മന്‍സിലിലെ മുഹമ്മദ് അഷ്‌റഫ് (36), ഇവര്‍ക്ക് മൊബൈല്‍ ഫോണ്‍ കണക്ഷനെടുത്തു കൊടുത്ത കര്‍ണാടക ബണ്ട്വാള്‍ പറങ്കിപ്പേട്ട കുഞ്ചത്തുകല്ലിലെ അബൂബക്കര്‍ സിദ്ദിഖ് (22), ഇയാളുടെ ബന്ധു അബൂബക്കര്‍ സിദ്ദിഖ് (29) എന്നിവരാണ് അറസ്റ്റിലായത്.

ഡിസംബര്‍ 22ന് രാത്രിയാണ് കുമ്പള മല്ലിക ഗ്യാസ് ഏജന്‍സിക്ക് സമീപത്തെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയും മംഗലാപുരത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമയുമായ രാജേഷ് ഷേണായിയുടെ വീട്ടില്‍ കവര്‍ച നടന്നത്. അറസ്റ്റിലായവര്‍ കവര്‍ചയുടെ സൂത്രധാരന്മാരും ഒത്താശ ചെയ്തു കൊടുത്തവരാണെന്നും പോലീസ് പറഞ്ഞു. കവര്‍ചയില്‍ നേരിട്ടു പങ്കെടുത്തത് ഒമ്പതംഗ സംഘമാണെന്നും അവരെ പിടിക്കിട്ടാനുണ്ടെന്നും പോലീസ് വ്യക്തമാക്കി.

രാജേഷ് ഷേണായിയുടെ വീട്ടില്‍ അഞ്ചു കോടിയുടെ കുഴല്‍പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് കവര്‍ച നടത്തുന്ന സംഘം എത്തിയത്. ബന്ധുവായ നരസിംഹ പൈ മുഖേനയാണ് കവര്‍ചാ സംഘത്തെ ഏര്‍പാടു ചെയ്തത്. നേരത്തെ ആദായ നികുതി അധികൃതര്‍ക്ക് വിവരം നല്‍കാന്‍ നരസിംഹ പൈ ആലോചിച്ചിരുന്നുവെങ്കിലും അതു കൊണ്ട് തനിക്ക് മെച്ചമൊന്നുമുണ്ടാവില്ലെന്ന് കണക്കു കൂട്ടിയാണ് പിന്നീട് കൊള്ളക്കാരെ വിവരമറിയിക്കാന്‍ തീരുമാനിച്ചത്. ബാംഗ്ലൂരിലെ കവര്‍ചാ സംഘത്തിന് വിവരം കൈമാറിയ നരസിംഹ പൈ കവര്‍ചയ്ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു.

സദാ ജനസഞ്ചാരമുള്ള റോഡരികിലെ വീട്ടില്‍ രാത്രി എട്ടു മണിയോടെ കവര്‍ചക്കാര്‍ക്ക് എത്താനും വീട്ടുകാരെ ബന്ദികളാക്കി ദേഹത്തണിഞ്ഞ ആഭരണങ്ങളടക്കം കൈക്കലാക്കാനും സാധിച്ചത് ഇപ്പോള്‍ അറസ്റ്റിലായവരുടെ ഒത്താശയുള്ളതു കൊണ്ടാണ്. അറസ്റ്റിലാകാനുള്ള ഒമ്പതംഗ സംഘത്തെ പിടികൂടിയാല്‍ കവര്‍ചയുടെ മറ്റു വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് സംബന്ധമായ വൈരാഗ്യമാണ് നരസിംഹ പൈക്ക് രാജേഷ് ഷേണായിയോട് ഉള്ളതെന്നും അതു കൊണ്ടാണ് കവര്‍ചാ സംഘത്തെ ഉപയോഗിച്ച് കവര്‍ചയ്ക്ക് ഒത്താശ ചെയ്തതിലൂടെ പ്രകടിപ്പിച്ചതെന്നും പോലീസ് സംശയിക്കുന്നു. ഏഴു പേരെ അറസ്റ്റു ചെയ്യുകയും ഒമ്പതംഗ സംഘമാണ് കവര്‍ചയ്ക്കു പിന്നിലെന്ന് കണ്ടെത്താന്‍ പോലീസിന് കഴിയുകയും ചെയ്തതോടെ വീട്ടുകാര്‍ക്കു നേരെ ഉയര്‍ന്ന സംശയമാണ് നീങ്ങിയത്.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia