Mother's Day | മാതൃദിനം: വാർധക്യത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടി കുടുംബശ്രീ പ്രവർത്തക ഏലിയാമ്മ
![Kudumbashree worker Eliamma gets prices even in old age](https://www.kasargodvartha.com/static/c1e/client/114096/uploaded/5cd6b0823208baba5e52a0eb6bf398dc.webp?width=823&height=463&resizemode=4)
* ഇപ്പോഴും കഠിനാധ്വാനം ചെയ്തു തളരാതെ, കരുത്തോടെ മുന്നോട്ട് തന്നെ
കുമ്പള: (KasargodVartha) കോട്ടയം ചങ്ങനാശേരിയിൽ നിന്ന് കുമ്പള വന്ന് കെ പി ഏലിയാമ്മ രണ്ട് പതിറ്റാണ്ട് പിന്നിടുന്നു. ഇപ്പോൾ വയസ് 72. ഈ വാർധക്യത്തിലും കരുത്തോടെ കുമ്പളയിൽ കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കർമസേന എന്നിവയിൽ പ്രവർത്തിച്ചു വരുന്നു. ഈ പ്രായത്തിനിടക്ക് ഏലിയാമ്മ ചെയ്യാത്ത ജോലികളില്ല. ഹരിത കർമസേനയുടെ ജോലിക്കിടെ ഈ അടുത്ത് ഏലിയാമ്മയ്ക്ക് നായയുടെ കടി ഏറ്റിരുന്നു. അത് ഏലിയാമ്മയെ ഏറെ വേദനിപ്പിച്ചിരുന്നു.
ഏത് ജോലിയും ഏറ്റെടുത്ത് ചെയ്യാനുള്ള കരുത്തുണ്ട് ഏലിയാമ്മയുടെ കൈകൾക്ക്. തന്റെ പ്രായത്തിലുള്ള പലരും വാർധക്യത്തിന്റെ അവശത പേറി ജീവിതം തള്ളിനീക്കുമ്പോൾ ഇപ്പോഴും കഠിനാധ്വാനം ചെയ്തു തളരാതെ, കരുത്തോടെ ജീവിതത്തെ നേരിട്ട് മുന്നോട്ട് തന്നെയാണ് ഈ മാതൃദിനത്തിലും ഏലിയാമ്മ. കഴിഞ്ഞ ദിവസം കുമ്പള ഗ്രാമപഞ്ചായതിലെ കുടുംബശ്രീയുടെ വാർഷികാഘോഷത്തിൽ ഏലിയാമ്മ അവതരിപ്പിച്ച പാട്ടും, ഡാൻസുമൊക്കെ ശ്രദ്ധേയമായിരുന്നു. മലയാള പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ലളിതഗാനം, ഫാൻസി ഡ്രസ്, ഫോക് ഡാൻസ്, കവിതാ രചന എന്നിവയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു.
ജോലിത്തിരക്കിനിടയിലും 'പ്രായമായില്ലേ നിർത്തിക്കൂടെ', എന്ന് ചോദിച്ചാൽ ജീവിതത്തില്‍ വിരമിക്കൽ എന്നൊന്നില്ലെന്ന് ഏലിയാമ്മ പറയും. സർകാർ സ്ഥലവും, കുമ്പള ഗ്രാമപഞ്ചായത് ഭവന നിർമാണത്തിന് തുകയും അനുവദിച്ചത് കൊണ്ട് പേരാൽ പൊട്ടോരിയിൽ വീടുകെട്ടി പകുതി വഴിയിലാണ്. പൂർത്തീകരണത്തിന് കയ്യിൽ ചില്ലി കാശില്ലെന്ന് ഏലിയാമ്മ പറയുന്നു. ഭർത്താവും മകനുമൊക്കെ എറണാകുളത്ത് തന്നെയാണ് താമസം. ഏലിയാമ്മയ്ക്ക് ഒരു കണ്ണിന് കാഴ്ച തീരെ കുറവാണ്. ഇരുട്ടിന്റെ വെളിച്ചത്തിൽ 72-ാം വയസിലും താൻ ഓടുകയാണെന്ന് ഏലിയാമ്മ പറയുന്നു.
കുമ്പള കോയിപ്പാടി റോഡിലെ കെവിഎസ് വളപ്പിലെ വാടക കെട്ടിടത്തിലാണ് കഴിഞ്ഞ 20 വർഷമായി ഏലിയാമ്മയുടെ താമസം. എറണാകുളം എഴുപുന്നം നീണ്ടകര സ്വദേശി സിപി ജോൺ ആണ് ഭർത്താവ്. അഡ്വ: ജോൺ ദിദിമോസ് ഏക മകനാണ്.