Inspection | 'വിദ്യാർഥികളിൽ നിന്ന് പണം വാങ്ങി, ടികറ്റ് നൽകിയില്ല'; കാസർകോട്ട് കെഎസ്ആർടിസി കണ്ടക്ടർ വിജിലൻസിന് മുന്നിൽ കുടുങ്ങി

● പയ്യന്നൂർ ഡിപോയിലെ കണ്ടക്ടർ കെ വി പവിത്രൻ ആണ് പിടിയിലായത്
● വിജിലൻസ് പരിശോധനയിൽ കൂടുതൽ പണം കണ്ടെത്തി.
● തിരക്ക് കാരണം ടിക്കറ്റ് നൽകാൻ പറ്റാതിരുന്നതായി കണ്ടക്ടർ മൊഴി നൽകി
കാസർകോട്: (KasargodVartha) വിദ്യാർഥികളിൽ നിന്ന് പണം വാങ്ങി ടികറ്റ് നൽകിയില്ലെന്ന് കാട്ടി കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പിടികൂടി. പയ്യന്നൂർ ഡിപോയിലെ കണ്ടക്ടർ കെ വി പവിത്രനാണ് കെഎസ്ആർടിസി വിജിലൻസ് സ്ക്വാഡിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങിയത്.
കാഞ്ഞങ്ങാട് നിന്നും കാസർകോടേക്ക് ചന്ദ്രഗിരി പാലം വഴി എത്തിയ ബസിലെ കണ്ടക്ടർ കാസർകോട് പഴയ പ്രസ് ക്ലബ് കവലയിൽ വെച്ച് നടന്ന പരിശോധനയിലാണ് പിടിയിലായത്. ചെമ്മനാട് ജമാഅത് ഹയർ സെകൻഡറി സ്കൂളിലെ അഞ്ചു വിദ്യാർഥികളിൽ നിന്നാണ് ബസ് കൂലി വാങ്ങി ടികറ്റ് നൽകാതിരുന്നത്. സ്കൂൾ സ്റ്റോപിൽ നിന്ന് കയറിയ വിദ്യാർഥികൾ പ്രസ് ക്ലബ് കവലയിലെ സ്റ്റോപിൽ ഇറങ്ങവേയാണ് വിജിലൻസ് സംഘത്തിനു മുൻപിൽ പെട്ടത്.
ടികറ്റ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് കണ്ടക്ടർ തന്നില്ലെന്നും പണം കൊടുത്തുവെന്നും അറിയിച്ചത്. തുടർന്ന് വിജിലൻസ് സംഘം കണ്ടക്ടറെ പരിശോധിച്ചപ്പോഴാണ് ടികറ്റ് നൽകിയതിനേക്കാള്‍ കൂടുതൽ പണം കണ്ടക്ടറുടെ പക്കൽ നിന്നും കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. തിരക്ക് കാരണമാണ് ടികറ്റ് നൽകാൻ പറ്റാതിരുന്നതാണെന്നാണ് കണ്ടക്ടർ വിജിലൻസിന് മൊഴി നൽകിയത്. വി പരമേശ്വര നായ്ക, കെ രാജേഷ് കുമാർ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
#KSRTC #corruption #Kerala #vigilance #students #publictransport