city-gold-ad-for-blogger

കോട്ടച്ചേരി ജ്വല്ലറിയിലെ കവര്‍ച്ചാ ശ്രമം: സൂത്രധാരനെ തേടി പോലീസ് മധ്യപ്രദേശിലേക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 30/03/2016) കോട്ടച്ചേരിയിലെ നിത്യാനന്ദ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ തോക്കും, ഷോക്കടിപ്പിക്കുന്ന ഉപകരണവും മുളകുപൊടിയുമായെത്തി കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തിന്റെ സൂത്രധാരനെ തേടി അന്വേഷണ സംഘം മധ്യപ്രദേശിലേക്ക് പോകും. ന്യൂഡല്‍ഹി സേനാപൂര്‍ ബദാലി നമ്പര്‍ പത്തിലെ രാഹുല്‍ ശര്‍മ (19), 17 കാരന്‍ എന്നിവരെ സംഭവ ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. അന്ന് രക്ഷപ്പെട്ട സൂത്രധാരന്‍ സുമിത്തിനെ തേടിയാണ് പോലീസ് മധ്യപ്രദേശിലേക്ക് പോകുന്നത്.

അതിനിടെ തമിഴ്‌നാട് സ്വദേശി ഹസന്‍ അലിയാണ് സംഘത്തിലെ നാലാമനെന്ന് പോലീസ് തിരിച്ചറിഞ്ഞു. മാര്‍ച്ച് 25ന് നട്ടുച്ചയ്ക്കാണ് ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം നടന്നത്. കവര്‍ച്ചാ ശ്രമം പരാജയപ്പെട്ടതോടെ പുറത്തേക്കോടിയ ഇവരെ നഗരത്തിലെ ചുമട്ട് തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും യാത്രക്കാരും ചേര്‍ന്ന് കീഴടക്കി പോലീസിലേല്‍പ്പിക്കുകയായിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴംഗ സംഘമാണ് കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട് കല്‍പ്പറ്റയില്‍ നിന്ന് കാഞ്ഞങ്ങാട്ടെത്തിയതെന്ന് ഇവരെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായിരുന്നു.

രണ്ട് പേര്‍ പിടിയിലായതോടെ ബാക്കിയുള്ളവര്‍ കാറില്‍ സ്ഥലം വിടുകയായിരുന്നു. അതിനിടെ കവര്‍ച്ചാ സംഘത്തലവന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു. സംഘം താമസിച്ച നോര്‍ത്ത് കോട്ടച്ചേരിയിലെ ലോഡ്ജിനടുത്തുള്ള ഒരു സ്ഥാപനത്തിലെ സിസിടിവിയിലാണ് സൂത്രധാരനായ സുമുത്തിന്റെ ദൃശ്യം പതിഞ്ഞത്. സുമിത്ത് ഈ സ്ഥാപനത്തില്‍ ചെന്ന് മധ്യപ്രദേശിലേക്കുള്ള യാത്രയെക്കുറിച്ച് വിവരങ്ങള്‍ തിരിക്കിയിരുന്നുവത്രേ.

മധ്യപ്രദേശ് ഝാന്‍സി സ്വദേശി സുമിത്താണ് ഈ കവര്‍ച്ചാശ്രമത്തെ നിയന്ത്രിച്ചതെന്നാണ് പോലീസിന് കിട്ടിയ വിവരം. സംഘത്തോടൊപ്പം സുമിത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു. സുമിത്തിന്റെ വിശദ വിവരങ്ങള്‍ കണ്ടെത്താന്‍ ഹൊസ്ദുര്‍ഗ് പോലീസ് മധ്യപ്രദേശിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ. ബിജുലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്.

കോട്ടച്ചേരി ജ്വല്ലറിയിലെ കവര്‍ച്ചാ ശ്രമം: സൂത്രധാരനെ തേടി പോലീസ് മധ്യപ്രദേശിലേക്ക്



Keywords : Robbery-Attempt, Kanhangad, Kottacheri, Kasaragod, Police, Investigation, Jewellery.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia