city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരസഭയുടെ സ്വപ്‌ന പദ്ധതി ഏറ്റെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ കടക്കെണിയില്‍ ; കുടിവെള്ള പദ്ധതിയെ തകര്‍ക്കാനും ഗൂഢാലോചന

കാസര്‍കോട്: (www.kasargodvartha.com 21.06.2016) കാസര്‍കോട് നഗരസഭയുടെ കഴിഞ്ഞ ഭരണ സമിതി നടപ്പിലാക്കിയ സ്വപ്‌ന പദ്ധതി ഏറ്റെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ കടക്കെണിയിലായതോടെ കുടിവെള്ള വിതരണ പദ്ധതി നിലയ്ക്കുമോ എന്ന ആശങ്കയിലാണ് നഗരവാസികള്‍. 20 രൂപയ്ക്ക് 20 ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതി നഗരവാസികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സ്വകാര്യ സംരംഭകര്‍ 60 രൂപയ്ക്ക് വിതരണം ചെയ്യുന്ന കുടിവെള്ളമാണ് വെറും 20 രൂപയ്ക്ക് കുടുംബശ്രീ ഏറ്റെടുത്ത് വിതരണം ചെയ്തിരുന്നത്. മാസം 17,000 രൂപ മുതല്‍ 20,000 രൂപ വരെ നഷ്ടത്തിലാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നതെന്ന് പദ്ധതി ഏറ്റെടുത്ത കുടുംബശ്രീ അംഗങ്ങള്‍ വെളിപ്പെടുത്തി. സ്വര്‍ണ്ണാഭരണങ്ങളും മറ്റും പണയപ്പെടുത്തിയാണ് നഷ്ടം നികത്തുന്നതെന്ന് ഇവര്‍ പറയുന്നു. നേരിയ വര്‍ദ്ധനവ് വരുത്തിയാല്‍ നഷ്ടമില്ലാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു.

ഈ നഷ്ടം കുറയ്ക്കാന്‍ 10 രൂപ വര്‍ദ്ധിപ്പിക്കണമെന്ന് കാണിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് ഇപ്പോള്‍ കത്ത് നല്‍കിയിരിക്കുകയാണ്. ഒരു മാസം കഴിഞ്ഞിട്ടും നഗരസഭ ഇക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തിട്ടില്ല. വിദ്യാനഗറില്‍ 21 ലക്ഷത്തിന്റെ പ്ലാന്റും ബോര്‍വെല്ലും കുഴിച്ച നഗരസഭ വനിതാ വികസന കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടത്തുന്നത്. എന്നാല്‍ വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്ന് മറ്റ് ആനുകൂല്യങ്ങളൊന്നും കുടുംബശ്രീക്കും നഗരസഭയ്ക്കും ലഭിക്കുന്നില്ല. വനിതാ വികസന കോര്‍പ്പറേഷന്റെ നോഡല്‍ ഏജന്‍സിയായ ധാരണ എന്ന കമ്പനിയാണ് വെള്ളം പ്യൂരിഫൈ ചെയ്യുന്നത്.

വെള്ളം പ്യൂരിഫൈ ചെയ്യുകയും വാടക നല്‍കുകയും ചെയ്യുന്ന കമ്പനിക്ക് 10 രൂപ കൊടുത്താലാണ് കുടുംബശ്രീക്ക് ഒരു ബോട്ടില്‍ വെള്ളം നല്‍കുന്നത്. കമ്പനിയുടെ രണ്ട് തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അതേ സമയം കുടുംബശ്രീയുടെ കീഴില്‍ ആറ് പേര്‍ ഈ പദ്ധതിയില്‍ ജോലിചെയ്യുന്നുണ്ട്. കുടിവെള്ള വിതരണത്തിനായി ആറ് ലക്ഷം രൂപ വീതം മുടക്കി രണ്ട് മിനി ലോറിയും നാലേ കാല്‍ ലക്ഷം രൂപയുടെ ഗുഡ്‌സ് വണ്ടിയും വാങ്ങിയിട്ടുണ്ട്. ഇത് കൂടാതെ പത്തര ലക്ഷം രൂപ ചിലവില്‍ 4,000 വാട്ടര്‍ ബോട്ടിലുകളും വാങ്ങിയിട്ടുണ്ട്. മൊത്തം 26 ലക്ഷം രൂപയുടെ ബാധ്യതയും കുടുംബശ്രീക്ക് ഏറ്റെടുക്കേണ്ടിവന്നിട്ടുണ്ട്.

ജോലിക്കാര്‍ക്കുള്ള വേതനം, വാഹനങ്ങളുടെ വായ്പ തിരിച്ചടവ്, വാഹനങ്ങളുടെ ഇന്ധന ചാര്‍ജ്ജ് എന്നിവയാകുമ്പോള്‍ നഷ്ടത്തില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ കുടുംബശ്രീ തളരുകയാണ്. പ്ലാന്റില്‍ വെള്ളം പ്യൂരിഫൈ ചെയ്യുന്നതിന് ധാരണ എന്ന കമ്പനിയുടെ തൊഴിലാളികളെ ഒഴിവാക്കി കുടുംബശ്രീക്ക് തന്നെ നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറത്ത് കുടുംബശ്രീ തന്നെ ഈ പദ്ധതി നേരിട്ട് ഏറ്റെടുത്തുകഴിഞ്ഞു. വെള്ളം പ്യൂരിഫൈ ചെയ്യുന്നതിനും വാടക നല്‍കുന്നതിനും കമ്പനിക്ക് നല്‍കുന്ന 10 രൂപ കൂടുതലാണെന്നും ഇത് അഞ്ച് രൂപയാക്കണമെന്ന് ആവശ്യപ്പെടുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കുടുംബശ്രീ നല്‍കിയ കത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗീകരിച്ച ശേഷം കഴിഞ്ഞ ദിവസമാണ് തനിക്ക് ലഭിച്ചത്.

ചാര്‍ജ്ജ് വര്‍ദ്ധന ഒറ്റയടിക്ക് നടപ്പിലാക്കാന്‍ കഴിയില്ലെന്നും അതേ സമയം കുടുംബശ്രീക്ക് ഉണ്ടാവുന്ന നഷ്ടം നികത്തുന്നതിന് നഗരസഭ കഴിയുന്നതെല്ലാം ചെയ്യുമെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെഎം അബ്ദുര്‍ റഹ് മാനും ഇതേ രീതിയില്‍ തന്നെയാണ് പ്രതികരിച്ചത്. വെള്ളം പ്യൂരിഫൈ ചെയ്യുന്നതിനുള്ള തുകയില്‍ നിന്ന് അഞ്ച് രൂപ കമ്പനി കുറക്കുകയും നഗരസഭ അഞ്ച് രൂപയുടെ വര്‍ദ്ധനവ് വരുത്തുകയും ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് വലിയ ഭാരം ഉണ്ടാവില്ലെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്.

നഗരസഭ അംഗീകരിക്കുന്നതിന് മുമ്പ് തന്നെ നേരത്തെ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ 30 രൂപ കുടിവെള്ളത്തിന് വാങ്ങാന്‍ തുടങ്ങിയത് ചിലര്‍ ചോദ്യം ചെയ്തിരുന്നു. ഇത് ഈ പദ്ധതി അട്ടിമറിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണെന്നാണ് സംശയിക്കപ്പെടുന്നത്. 20 രൂപയ്ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത് മൂലം നഷ്ടം സംഭവിക്കുന്നില്ലേ എന്നാണ് പലരും കുടുംബശ്രീ പ്രവര്‍ത്തകരോട് ചോദിക്കുന്നത്. നഗരപരിധിയിലെ ഓരോ പ്രദേശത്തും വെള്ളം എത്തിക്കുന്നതിനുള്ള ചിലവ് കൂടുതലാണെന്ന് ഏതൊരാള്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും കുടുംബശ്രീ പ്രവര്‍ത്തകരെയും ചുമതലപ്പെട്ട ജീവനക്കാരെയും ബോധപൂര്‍വ്വം കുറ്റപ്പെടുത്തുന്നത് പദ്ധതി അട്ടിമറിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണെന്നാണ് ആക്ഷേപം. ചാര്‍ജ്ജ് വര്‍ദ്ധനവുണ്ടായാല്‍ സഹകരിക്കണമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉപഭോക്താക്കളോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു. പത്തല്ല 20 കൂട്ടിയാലും കുടുംബശ്രീ നല്‍കുന്ന സേവനം പരിഗണിച്ച് വില വര്‍ദ്ധന അംഗീകരിക്കുമെന്ന് ചില ഉപഭോക്താക്കള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുമുണ്ട്. 

നഗര സഭയുടെ സ്വപ്‌ന പദ്ധതി ഒരു തരത്തിലും ഉപേക്ഷിക്കില്ലെന്നും കഴിഞ്ഞ വേനല്‍ക്കാലത്ത് നഗരവാസികള്‍ ദാഹിച്ചു വലഞ്ഞപ്പോള്‍ കുറഞ്ഞ ചിലവില്‍ കുടിവെള്ളം വിതരണം ചെയ്ത് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച കുടുംബശ്രീയുടെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാനും ഒരേ സ്വരത്തില്‍ പറയുന്നു.
നഗരസഭയുടെ സ്വപ്‌ന പദ്ധതി ഏറ്റെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ കടക്കെണിയില്‍ ; കുടിവെള്ള പദ്ധതിയെ തകര്‍ക്കാനും ഗൂഢാലോചന

Keywords: Kasaragod, Kasaragod-Municipality, Kudumbasree, Drinking water, Chairperson, Standing Committe Chairman, KMC Drinking water project in dilemma.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia