കോടികൾ സർക്കാരിന്; ലോട്ടറി വിൽക്കുന്നവർക്ക് ദുരിതം മാത്രം, കമ്മീഷൻ വെട്ടിക്കുറച്ച് സർക്കാർ

-
ജീവിതച്ചെലവ് വർധിച്ചെങ്കിലും വരുമാനം കുറഞ്ഞു.
-
ഭൂരിഭാഗം വില്പനക്കാരും ദുരിതത്തിലാണ്.
-
ധനമന്ത്രിക്ക് ഏജന്റുമാർ നിവേദനം നൽകി.
-
പ്രായമായവരും അവശതയുള്ളവരുമാണ് ഏറെ കഷ്ടപ്പെടുന്നത്.
-
ഏജൻ്റ് പ്രൈസിലും കുറവ് വരുത്തി.
കാസർകോട്: (KasargodVartha) സംസ്ഥാന ലോട്ടറി വകുപ്പ് ഏജൻ്റുമാരെ ഞെരുക്കുന്നുവെന്ന പരാതി ശക്തമാകുന്നു. പത്ത് വർഷം മുമ്പ് 25 ശതമാനം വരെ കമ്മീഷൻ ലഭിച്ചിരുന്ന സ്ഥാനത്ത്, നിലവിൽ പലർക്കും 15 ശതമാനത്തിൽ താഴെയാണ് കമ്മീഷൻ ലഭിക്കുന്നത്. ലോട്ടറി വിൽപ്പനയിലൂടെ സർക്കാർ കോടികൾ നേടുമ്പോഴും സാധാരണക്കാരായ ഏജൻ്റുമാരുടെ വരുമാനം ഗണ്യമായി കുറയുന്നത് ഇവരെ ദുരിതത്തിലാഴ്ത്തുകയാണ്.
ബന്തടുക്കയിലെ ലോട്ടറി ഏജൻ്റായ ശിവരാമൻ തൻ്റെ അനുഭവങ്ങൾ കാസർകോട് വാർത്തയോട് പങ്കുവെച്ചു. ‘10 വർഷം മുൻപ് 750 രൂപ മുഖവിലയുള്ള 25 ടിക്കറ്റുകൾക്ക് ഞങ്ങൾ 555 രൂപയാണ് നൽകിയിരുന്നത്. അതായത് ഒരു ടിക്കറ്റിന് 7.8 രൂപ കമ്മീഷൻ ലഭിച്ചിരുന്നു. 50 രൂപയുടെ കാരുണ്യ ലോട്ടറിക്ക് 12.50 രൂപ (25%) കമ്മീഷൻ കിട്ടിയിരുന്നു. എന്നാൽ ഓരോ തവണ സമ്മാന ഘടന പരിഷ്കരിക്കുമ്പോഴും സമ്മാനത്തുക കുറയുകയും അതിനനുസരിച്ച് ഞങ്ങളുടെ കമ്മീഷനിലും കുറവ് വരികയാണ്.’
2025 ആയപ്പോഴേക്കും 1000 രൂപ മുഖവിലയുള്ള 25 ടിക്കറ്റ് ബുക്കിന് 813 രൂപയാണ് ഏജൻ്റ് വിലയായി നൽകേണ്ടത്. അതായത് ഒരു ടിക്കറ്റിന് 7.48 രൂപ മാത്രമാണ് കമ്മീഷൻ. കാസർകോട്ടെ മറ്റൊരു ലോട്ടറി വിൽപ്പനക്കാരൻ പറയുന്നത് ഇങ്ങനെ: ‘കഴിഞ്ഞ 10 വർഷം കൊണ്ട് ജീവിതച്ചെലവുകൾ ഇരട്ടിയായി വർധിച്ചു. എന്നാൽ ലോട്ടറി വകുപ്പിനോ അധികാരികൾക്കോ ഞങ്ങളുടെ ഈ ദുരിതം കാണാൻ കഴിയുന്നില്ല. ടിക്കറ്റ് വില 30 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിലായി. പക്ഷേ, കമ്മീഷൻ മാത്രം കുറഞ്ഞു.’
2025 മെയ് മാസമായപ്പോഴേക്കും ലോട്ടറി ഏജൻ്റുമാർ നടുക്കടലിൽ അകപ്പെട്ട അവസ്ഥയിലാണ്. 1250 രൂപ മുഖവിലയുള്ള 25 ടിക്കറ്റുകൾക്ക് 1038 രൂപയാണ് അവർ നൽകേണ്ടത്. 50 രൂപ ടിക്കറ്റിന് ലഭിക്കുന്ന കമ്മീഷൻ വെറും 8.48 രൂപയായി ചുരുങ്ങിയിരിക്കുന്നു.
ഇതെല്ലാം ജില്ലാ ലോട്ടറി ഓഫീസിൽ നിന്ന് നേരിട്ട് ടിക്കറ്റെടുക്കുന്ന ഏജൻ്റുമാർക്ക് ലഭിക്കുന്ന വിലയാണ്. എന്നാൽ 90 ശതമാനത്തോളം ചില്ലറ വിൽപ്പനക്കാരും ലോട്ടറി ഹോൾസെയിൽ ഏജൻ്റുമാരിൽ നിന്നാണ് ടിക്കറ്റെടുത്ത് വിൽക്കുന്നത്. ഹോൾസെയിൽ ഡീലർമാർ ഒരു ടിക്കറ്റിന് 1.18 രൂപ കമ്മീഷനെടുത്താണ് ചില്ലറ വ്യാപാരികൾക്ക് നൽകുന്നത്. വെയിലത്തും മഴയത്തും കഷ്ടപ്പെട്ട് ടിക്കറ്റ് വിൽക്കുന്ന സാധാരണക്കാരന് ഒടുവിൽ ലഭിക്കുന്നത് വെറും 7.35 രൂപ മാത്രമാണ്. ഇപ്പോൾ 60 ടിക്കറ്റുകൾ വരെ വിൽക്കുന്ന സാധാരണക്കാരായ വിൽപ്പനക്കാർക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം അവരുടെ ജീവിതം കൂടുതൽ ദുരിതമയമാക്കുന്നു.
സമ്മാന ഘടനയിലും കമ്മീഷനിലും കാര്യമായ മാറ്റം വരുത്തിയില്ലെങ്കിൽ സാധാരണ ലോട്ടറിക്കച്ചവടക്കാരുടെ ഭാവി ഇരുളടഞ്ഞതായിരിക്കുമെന്ന് ഉറപ്പാണ്. ലോട്ടറി വിൽക്കുന്നവരിൽ ഭൂരിഭാഗവും ഭിന്നശേഷിക്കാരോ, ശാരീരിക അവശതയുള്ളവരോ പ്രായമായവരോ ആണ്. ഇവരെപ്പോലും തീരാദുരിതത്തിലേക്ക് തള്ളിവിടുന്നത് ജനാധിപത്യ സർക്കാരിന് തന്നെ നാണക്കേടാണ്. ജീവിതച്ചെലവ് വർധിക്കുമ്പോൾ വരുമാനം കുറയുന്ന ഈ അവസ്ഥ അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
ഇതിനുപുറമെ, സമ്മാനം ലഭിക്കുന്ന ടിക്കറ്റുകളിൽ നിന്ന് ഏജൻ്റുമാർക്ക് ലഭിച്ചിരുന്ന ഏജൻ്റ് പ്രൈസിൽ പോലും ലോട്ടറി വകുപ്പ് കൈകടത്തുന്നുവെന്ന ആരോപണം ശക്തമാണ്. നേരത്തെ 100 രൂപയുടെ ടിക്കറ്റിന് 20 രൂപയും വലിയ സമ്മാനങ്ങൾക്ക് 12 ശതമാനവുമായിരുന്നു ഏജൻ്റ് പ്രൈസ്. എന്നാൽ ഇപ്പോൾ ഇത് 100 രൂപയ്ക്കും 12 ശതമാനമാക്കി ഏകീകരിച്ചിരിക്കുകയാണ്. സമ്മാന ഘടന പുനഃപരിഷ്കരിക്കുകയും കമ്മീഷൻ തുക വർദ്ധിപ്പിക്കുകയും ചെയ്യണമെന്നാണ് ഏജൻ്റുമാരുടെ പ്രധാന ആവശ്യം.
ധനകാര്യ മന്ത്രിക്ക് നിവേദനം നൽകി
ലോട്ടറി ഏജൻ്റുമാരുടെ ഈ ഗുരുതരമായ പ്രശ്നങ്ങൾക്കിടയിൽ, ഭരണാനുകൂല സംഘടനയായ ലോട്ടറി ഏജന്റസ് ആൻറ് സെല്ലേഴ്സ് ഫെഡറേഷൻ (സി ഐ ടി യു )നേതാക്കൾ തിങ്കളാഴ്ച ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനെ നേരിട്ട് കണ്ട് തങ്ങളുടെ ദുരിതങ്ങൾ വിവരിച്ച് നിവേദനം നൽകി. നിലവിൽ നടപ്പാക്കിയ സമ്മാന ഘടനയിലെയും വിതരണത്തിലെയും പ്രശ്നങ്ങൾ, പ്രൈസ് കുറച്ചത്, കമ്മീഷൻ വെട്ടിക്കുറച്ചത് തുടങ്ങിയ വിഷയങ്ങൾ മന്ത്രിയുമായി ചർച്ച ചെയ്തതായി സിഐടിയു നേതാക്കൾ അറിയിച്ചു. വിഷയം അതീവ ഗൗരവമുള്ളതാണെന്നും എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് സംഘടന വ്യക്തമാക്കുന്നത്. പുതിയ സമ്മാന ഘടനയിലെ മാറ്റം റദ്ദാക്കി പുതിയ ഉത്തരവിറക്കി പോരായ്മകൾ പരിഹരിക്കാമെന്ന ഉറപ്പും മന്ത്രി നൽകിയതായി സംഘടനാ നേതാക്കൾ അറിയിച്ചു. എങ്കിലും, ഈ ഉറപ്പുകൾ എത്രത്തോളം ഫലവത്താകുമെന്ന ആശങ്കയിലാണ് സാധാരണക്കാരായ ലോട്ടറി വിൽപ്പനക്കാർ.
നിങ്ങൾ ലോട്ടറി വാങ്ങാറുണ്ടോ? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ!
Article Summary: Kerala lottery agents are facing severe hardship due to a significant reduction in commission over the past decade, while the government earns crores. Despite rising living costs, their income has drastically decreased. Agents have appealed to the Finance Minister for a revision in the prize structure and an increase in commission.
#KeralaLottery, #LotteryAgents, #CommissionCut, #GovernmentRevenue, #FinancialDistress, #News