city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Criticism | വിവാഹത്തിന്റെ ഭാഗമായി ദിവസങ്ങളോളം ചടങ്ങുകൾ; ആർഭാടത്തിന്റെ അമിത ഭാരം സാധാരണക്കാരന് താങ്ങാനാവുന്നില്ല; വേണം മാറ്റം; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പോസ്റ്റ് ചർച്ചയായി

A lavishly decorated wedding stage in Kerala.
Photo Credit: Facebook/ Sheikh Abubakr Ahmad

● ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന വിവാഹ ചടങ്ങുകൾ സാധാരണമാണ്
● അറേബ്യൻ നൈറ്റ്, മഞ്ഞകല്യാണം പോലുള്ള പേരുകളിൽ ചടങ്ങുകൾ നടത്തുന്നു
● സ്ത്രീധനത്തിന് പകരം വിവാഹ ധൂർത്ത് ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുന്നു

കാസർകോട്: (KasargodVartha) വിവാഹത്തിന്റെ പേരിൽ നടക്കുന്ന ആഭാസങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ചടങ്ങുകളും ആർഭാട പ്രകടനങ്ങളും സാധാരണക്കാരന്റെ സാമ്പത്തിക ഭാവിക്കും സമാധാന ജീവിതത്തിനും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. 'ഡേ 1', 'ഡേ 2' എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നത് ഒരു പ്രവണതയായി മാറിയിരിക്കുന്നു. ഇത് മറ്റുള്ളവരിലും ആഢംബര വിവാഹം നടത്തുവാനുള്ള സമ്മർദം ചെലുത്തുന്നു. 

A lavishly decorated wedding stage in Kerala.

ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ചടങ്ങുകളും പൊങ്ങച്ചം നിറഞ്ഞ ആഘോഷങ്ങളും വിവാഹം എന്നത് രണ്ട് വ്യക്തികളുടെയും കുടുംബങ്ങളുടെയും സന്തോഷകരമായ ഒത്തുചേരൽ എന്നതിൽ നിന്ന് മാറി, സാമ്പത്തിക ശേഷി പ്രദർശിപ്പിക്കാനുള്ള വേദിയായി മാറുന്ന കാഴ്ചയാണ് ഇന്ന് കാണാൻ സാധിക്കുന്നത്. അറേബ്യൻ നൈറ്റ്, മഞ്ഞകല്യാണം എന്നിങ്ങനെ വിവിധ പേരുകളിലുള്ള ചടങ്ങുകൾ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. 

ഓരോ ദിവസത്തിനും പ്രത്യേക നിറത്തിലുള്ള വസ്ത്രങ്ങൾ, ആഭരണങ്ങൾ, അലങ്കാരങ്ങൾ എന്നിങ്ങനെ സാധാരണക്കാരന് താങ്ങാൻ കഴിയാത്ത രീതിയിലേക്ക് വിവാഹങ്ങൾ മാറിയിരിക്കുന്നു. ഈ പ്രവണതകൾ കുടുംബങ്ങളെ വലിയ കടബാധ്യതയിലേക്ക് തള്ളിവിടുന്നു. വെടിക്കെട്ടുകളും ഉച്ചത്തിലുള്ള പാട്ടുകളും വരനും കൂട്ടരും വധുവിന്റെ വീട്ടിലേക്ക് വരുമ്പോഴുള്ള പേക്കൂത്തുകൾ വേറെയുമുണ്ട്.

 A lavishly decorated wedding stage in Kerala.

 A lavishly decorated wedding stage in Kerala.

അപകടകരമായ പ്രവണതകൾ

കണ്ണൂരിൽ കഴിഞ്ഞ ദിവസം വിവാഹ ആഘോഷത്തിനിടെ അമിത ശബ്ദത്തിലുള്ള പടക്കം പൊട്ടിച്ചതിനെ തുടർന്ന് 22 ദിവസം പ്രായമുള്ള കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ സംഭവം ഈ പ്രവണതയുടെ അപകടം വ്യക്തമാക്കുന്നു. തൃപ്പങ്ങോട്ടൂർ സ്വദേശികളായ അശ്റഫ്-റഫാന ദമ്പതികളുടെ കുഞ്ഞാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. 

കുട്ടിക്ക് അപസ്മാര രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയുണ്ടായ പടക്കത്തിന്റെ ശബ്ദമാണ് കുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചതെന്നും ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച വൈകുന്നേരവും വലിയ ശബ്ദത്തിൽ പടക്കം പൊട്ടിച്ചിരുന്നുവെന്നും ഇവർ പറയുന്നു. ഇത് ആർഭാടത്തിന്റെ അപകടകരമായ മുഖം വെളിപ്പെടുത്തുന്നു.

ആർഭാട പ്രവണതയ്ക്ക് കടിഞ്ഞാൺ ഇടണം 

പ്രമുഖ പണ്ഡിതനും ഇൻഡ്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വ്യാഴാഴ്ച പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ഈ വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് വലിയ ചർച്ചയായി മാറിയിട്ടുണ്ട്. പരിചയത്തിലുള്ള ഒരു യുവാവ് തന്റെ വിവാഹത്തെക്കുറിച്ചും അതിന്റെ ആർഭാടങ്ങളെക്കുറിച്ചും പങ്കുവെച്ച കാര്യങ്ങൾ അദ്ദേഹം പോസ്റ്റിൽ വിവരിക്കുന്നു. സോഷ്യൽ മീഡിയയുടെ സ്വാധീനഫലമായി സമ്പന്നർ ചെയ്യുന്ന കാര്യങ്ങൾ സാധാരണക്കാരും അനുകരിക്കാൻ ശ്രമിക്കുന്നത് ഒരു സാമൂഹിക പ്രശ്നമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്ത്രീധനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തിയതുപോലെ, വിവാഹങ്ങളിലെ ധൂർത്തിനെതിരെയും ബോധവൽക്കരണം നടത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

മുമ്പ് സ്ത്രീധനമായിരുന്നു വിവാഹവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിന്നിരുന്ന പ്രധാന പ്രശ്നം. എന്നാൽ ഇന്ന് ആ സ്ഥാനം വിവാഹ ധൂർത്ത് കൈയടക്കിയിരിക്കുന്നു. ലളിതമായി നടത്തേണ്ട ചടങ്ങുകൾ ഇന്ന് ആർഭാടത്തിന്റെ വേദിയായി മാറിക്കൊണ്ടിരിക്കുന്നു. പെണ്ണുകാണൽ ചടങ്ങുകളിൽ പോലും വിലകൂടിയ സമ്മാനങ്ങൾ നൽകുന്ന പ്രവണത വർധിച്ചിട്ടുണ്ട്. ഇത് സാധാരണക്കാരെ സാമ്പത്തികമായി കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. പലരും ലോൺ എടുത്തും കടം വാങ്ങിയുമാണ് ഇത്തരം ചടങ്ങുകൾ നടത്തുന്നത്.

വിവാഹം ഒരു പവിത്രമായ ചടങ്ങാണെന്നും അത് ലളിതവും മതവിശ്വാസത്തിന് അനുയോജ്യമായ രീതിയിലും നടത്തണമെന്നും കാന്തപുരം ഓർമ്മിപ്പിക്കുന്നു. ദുർവ്യയം പിശാചിന്റെ പ്രവൃത്തിയാണെന്ന് ഖുർആൻ പഠിപ്പിക്കുന്നു. യുവതീ യുവാക്കൾ ആഡംബരമില്ലാത്ത വിവാഹത്തിന് പ്രാധാന്യം നൽകണമെന്നും രക്ഷിതാക്കൾ ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. മത സംഘടനകളും രാഷ്ട്രീയ കൂട്ടായ്മകളും ഈ വിഷയത്തിൽ ബോധവൽക്കരണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈകോർക്കാം സാമൂഹിക മാറ്റത്തിനായി

വിവാഹ ധൂർത്ത് ഒരു സാമൂഹിക വിപത്തായി വളർന്നിരിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികൾ അനിവാര്യമാണ്. മഹല്ല് തലങ്ങളിലും മറ്റു വേദികളിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ധൂർത്ത് ഒഴിവാക്കി ആ പണം സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾക്കായി വിനിയോഗിക്കുകയും വേണം. ലളിതമായ വിവാഹം, സന്തോഷകരമായ കുടുംബ ജീവിതം എന്ന ചിന്താഗതിയിലേക്ക് സമൂഹം മാറേണ്ടിയിരിക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഈ വിഷയത്തിൽ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:

ഏതാനും നാളുകൾക്ക് മുമ്പാണ് പരിചയത്തിലുള്ള ഒരു ചെറുപ്പക്കാരൻ ആസന്നമായ തന്റെ വിവാഹ വിവരം പറയാൻ എത്തിയത്. വിശേഷം പങ്കുവെച്ചതിന് ശേഷം ഒരുക്കങ്ങൾ എല്ലാം എന്തായെന്ന അന്വേഷണത്തിനിടെയാണ് പെണ്ണുകാണൽ മുതലുള്ള ഒട്ടനേകം ചടങ്ങുകളുടെയും ആഡംബരങ്ങളുടെയും സാഹചര്യത്തെ കുറിച്ച് അദ്ദേഹം പറയുന്നത്. സോഷ്യൽ മീഡിയകളും മറ്റും വ്യാപകമായ കാലത്ത് ഏതെങ്കിലും ഒരു സമ്പന്നൻ ചെയ്യുന്ന കാര്യങ്ങൾ പതിയെ പതിയെ ഒരു ചടങ്ങായി, മാമൂലായി സാധാരണക്കാരിലേക്ക് അതിവേഗം എത്തുന്ന സ്ഥിതിയും അൽപം ആശങ്കയോടെ അദ്ദേഹം പങ്കുവെച്ചു. കാലത്തിനനുസരിച്ചുള്ള ചില മാറ്റങ്ങൾ മറ്റെല്ലാ മേഖയിലുമെന്ന പോലെ വിവാഹ അനുബന്ധ വിഷയങ്ങളിലും രൂപപ്പെട്ടിട്ടുണ്ടാവുമെന്ന ധാരണയെ അതുവരെ എനിക്കുണ്ടായിരുന്നുള്ളൂ. ഇത്രയധികം ചടങ്ങുകളും വൈവിധ്യങ്ങളും മാമൂലെന്ന പോലെ സമൂഹത്തിലെ സാധാരണക്കാരിലേക്കും പാവപ്പെട്ടവരിലേക്കും ഒരു ബാധ്യതയായി പടരുന്ന ദുരവസ്ഥ രൂപപ്പെട്ടുവരുന്നുണ്ടെന്ന വിവരം ആശങ്കയോടെയല്ലാതെ നോക്കികാണാനാവില്ല.

മുമ്പ് സ്ത്രീധനമായിരുന്നു വിവാഹ അനുബന്ധമായി നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന പ്രയാസങ്ങളിലൊന്ന്. അനേകം കുടുംബങ്ങളിലാണ് അതേ ചൊല്ലിയുള്ള പ്രശ്‍നങ്ങൾ ഉണ്ടായത്. പട്ടിണിയിലും പ്രാരാബ്ധത്തിലുമായി കഴിഞ്ഞിരുന്ന കേരളീയ സമൂഹത്തില്‍ ഗള്‍ഫ് കുടിയേറ്റം സൃഷ്ടിച്ച സമ്പന്നതയുടെ ഫലമായി രണ്ടായിരമാണ്ടിന്റെ ആരംഭത്തിലാണ് സ്ത്രീധനമെന്ന ഏർപ്പാട് അതിന്റെ മൂർധന്യതയിൽ എത്തിയത്. ഒരു ആചാരം കണക്കെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംങ്ങളെയടക്കം അത് സാരമായി ബാധിക്കാനാരംഭിച്ചപ്പോൾ മത പണ്ഡിതന്മാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്ന വിവിധ ഉദ്ബോധനങ്ങളുടെയും ക്യാമ്പയിനുകളുടെയും ഫലമായി മെല്ലെ മെല്ലെ സമുദായം അക്കാര്യത്തിൽ നിന്ന് പിന്തിരിഞ്ഞെന്നത് നല്ലൊരു കാര്യമായിരുന്നു. സമുദായ നേതൃത്വത്തിന്റെ ഇടപെടൽ ഏറെക്കുറെ ഫലം കണ്ട ഒരുദ്യമമായിരുന്നു അത്. സ്ത്രീധനം ചോദിക്കുന്നത് ഒരു മോശം പ്രവണതയായി മാറിയിട്ടുണ്ട് ഇപ്പോൾ. ആ ഒഴിവിലേക്കാണ് വിവാഹ അനുബന്ധ ധൂർത്ത് കയറിവരുന്നത്.

പഴയകാല സാഹചര്യത്തിൽ നിന്ന് മാറി സമ്പത്തും സാമൂഹിക നിലവാരവും പൊതുവെ നമ്മുടെ സമൂഹത്തിൽ അധികരിച്ചിട്ടുണ്ട് എന്നത് നേരാണ്. നമ്മുടെ ചെറുപ്പക്കാരുടെ അധ്വാനങ്ങളും ഗൾഫ് നാടുകളിലെ തൊഴിൽ ലഭ്യതയും അതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആ നിലക്ക് മുൻകാലങ്ങളിലെ വിവാഹ സത്കാരങ്ങളെ അപേക്ഷിച്ച് കൂടുതൽ വിഭവങ്ങളും മറ്റും ഉണ്ടാവുക സ്വാഭാവികമാണ്. അതെല്ലാം ഓരോരുത്തരുടെ സാമ്പത്തിക നിലവാരത്തിനനുസരിച്ച് ആകയാൽ സമൂഹവും അതിനെ അങ്ങനെയേ കാണുന്നുള്ളൂ. എന്നാൽ പെണ്ണുകാണൽ, നിശ്ചയം, നികാഹ്, പോലുള്ള ലളിതമായി, ഒരു വീടിന്റെപരിധിയിലോ കുടുംബാംഗങ്ങളിലും അയൽക്കാരിലുമോ ഒതുങ്ങിയിരുന്ന അനിവാര്യ കാര്യങ്ങൾക്കപ്പുറം മറ്റനേകം ചടങ്ങുകളിലേക്കും ക്ഷണിതാക്കളുടെയും ഉപയോഗിക്കപ്പെടുന്ന ഭൗതിക വസ്തുക്കളുടെയും ആധിക്യത്തിലേക്കും സമൂഹം എത്തിയിട്ടുണ്ടെങ്കിൽ അത് എതിർക്കപ്പെടേണ്ടത് തന്നെയാണ്.

ഇതുപറയുമ്പോൾ 'എനിക്ക് സമ്പത്തുള്ളത് കൊണ്ടല്ലേ, എന്റെ ഇഷ്ടം പോലെയല്ലേ എന്റെ വീട്ടിലെ ചടങ്ങുകൾ തീരുമാനിക്കേണ്ടത്' എന്ന് പലർക്കും തോന്നിയേക്കാം. എന്നാൽ സമ്പന്നരിൽ മാത്രം ഒതുങ്ങി നിൽക്കാതെ വീഡിയോകളായും മറ്റും സമൂഹത്തിൽ പ്രചരിച്ച് ഇടത്തരക്കാരിലേക്കും സാധാരണക്കാരിലേക്കും ഈ ദുർ ചടങ്ങുകൾ എത്തുന്നുണ്ട് എന്നാണ് മനസ്സിലായത്. പെണ്ണുകണ്ട് ഇഷ്ടപെട്ടാൽ വരന്റെ കുടുംബം സന്തോഷത്തിനെന്ന പേരിൽ മുമ്പ് അൽപം മധുരം കൈമാറിയിരുന്നെങ്കിൽ ഇന്നത് മുഴുവൻ വസ്ത്രവും ആഭരണവും വിലകൂടിയ ഫോണും ഉൾപ്പെടെ കൈമാറുന്ന സാഹചര്യത്തിലേക്ക് വഴിമാറിയിട്ടുണ്ടെന്നറിഞ്ഞു. തന്റെ വിവാഹത്തിനും ഇങ്ങനെയൊക്കെ വേണമെന്ന് വരനും വധുവും കുടുംബവും ആഗ്രഹിക്കുന്ന അവസ്ഥയെത്തി. ചിലർക്ക് താത്പര്യമില്ലെങ്കിലും മറ്റുചിലരുടെ നിർബന്ധപ്രകാരം ചെയ്യേണ്ടി വന്നു. ചെയ്തില്ലെങ്കിൽ സമൂഹത്തിൽ സ്റ്റാറ്റസ് കുറയുമോ എന്ന് ശങ്കിച്ചു. തത്ഫലമായി ലോണെടുത്തും കടം വാങ്ങിയും ചടങ്ങുകൾ തീർക്കുന്ന അവസ്ഥയുണ്ടാവുന്നു.  ധൂർത്തിനൊപ്പം അനേകം ഹറാമുകളും മറ്റും വ്യാപകമായി. മനസ്സ് കൊണ്ടെങ്കിലും ഈ പ്രവണതകളെ എതിർക്കുന്ന അനേകം സ്ത്രീ പുരുഷൻ ഇപ്പോഴും സമൂഹത്തിലുണ്ട് എന്നതാണ് ആശ്വാസം. അത്യധികം സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് വഴിവെക്കുന്ന ഈ പ്രവണതകൾ മാറിയേ മതിയാവൂ. മഹല്ലാടിസ്ഥാനത്തിലും മറ്റും കൃത്യമായ ബോധവത്കരണം നടത്തുകയും ധൂർത്തുകൾ തടഞ്ഞ് അത്തരം സമ്പത്ത് സമൂഹത്തിനുപകരമായ വഴികളിലേക്ക് തിരിക്കുകയും വേണം.

പരിപാവനമായ ചടങ്ങാണ് വിവാഹം. മനുഷ്യന്റെ ലൈംഗിക സാന്മാര്‍ഗികതക്ക് സഹായകമാണെന്ന നിലയില്‍ ഒരു പുണ്യകര്‍മം കൂടിയായാണ് മതവിശ്വാസികള്‍ ഇതിനെ കാണേണ്ടത്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക നിയമങ്ങളുടെ അതിർ ലംഘിക്കാതെയും സമൂഹത്തിനൊരു ഭാരമാവാതെയുമാവണം നമ്മുടെ വീട്ടിലെ വിവാഹങ്ങൾ. സത്കാരവും ആളുകളെ അറിയിച്ചാവലും എല്ലാം അതിന്റെ ഭാഗം തന്നെയാണ്. എന്നാൽ ദുർവ്യയവും ഹറാമുകളും കടന്നുവരാത്ത വിധമാവണമവ. പലിശക്ക് പണം എടുത്തും മറ്റും നിർവഹിക്കുന്ന ചടങ്ങുകളിൽ എന്ത് ഗുണമാണുണ്ടാവുകയെന്നാലോചിച്ചുനോക്കൂ. 'ദുർവ്യയം ചെയ്യുന്നവർ പിശാചിന്റെ സഹോദരന്മാരാണ്' എന്നാണ് ഖുർആനികാധ്യാപനം. പ്രിയപ്പെട്ട യുവതീ യുവാക്കളേ, നിങ്ങളുടെ വിവാഹം ആഡംബര രഹിതമായി, അല്ലാഹുവിനും റസൂലിനും ഇഷ്ടപെടുന്ന വിധമാവണമെന്ന നിർബന്ധം നിങ്ങൾക്കുണ്ടാവണം. രക്ഷിതാക്കൾക്കും ഇക്കാര്യത്തിൽ ഏറെ ദൗത്യമുണ്ട്. മതസംഘടനകൾക്കും രാഷ്ട്രീയ കൂട്ടായ്മൾക്കും സമൂഹത്തെ ബോധവത്കരിക്കാനാവും. നമുക്ക് മുന്നിട്ടിറങ്ങാം.

#KeralaWeddings #StopExtravagantWeddings #SimpleWeddings #SocialAwareness #WeddingExpenses #KeralaNews


 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia