Convocation | എഐയുടെ ഉപയോഗം സര്‍ഗാത്മകതയെ നശിപ്പിച്ചുകൊണ്ടാവരുതെന്ന് ഡോ. എസ് ഉണ്ണിക്കൃഷ്ണന്‍ നായര്‍; കേരള കേന്ദ്ര സർവകലാശാലയുടെ എട്ടാമത് ബിരുദദാന സമ്മേളനം പ്രൗഢമായി

● 664 വിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുത്തു.
● 58 പേർക്ക് പിഎച്ച്ഡി ബിരുദം നൽകി.
● 5 പേർക്ക് സ്വർണ മെഡലുകൾ നൽകി.
പെരിയ: (KasargodVartha) കേരള കേന്ദ്ര സർവകലാശാലയുടെ എട്ടാമത് ബിരുദദാന സമ്മേളനം പെരിയ ക്യാമ്പസിൽ പ്രൗഢഗംഭീരമായി നടന്നു. സർവകലാശാലയുടെ പ്രത്യേകമായി തയ്യാറാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ഡോ. എസ്. ഉണ്ണിക്കൃഷ്ണൻ നായർ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ നിർമ്മിത ബുദ്ധിയുടെ ഉപയോഗം സർഗ്ഗാത്മകതയെ ഇല്ലാതാക്കരുതെന്ന് അഭിപ്രായപ്പെട്ടു.
സർഗ്ഗാത്മകതയാണ് വലിയ കാര്യങ്ങൾ ചെയ്യാനായി നമ്മെ പ്രേരിപ്പിക്കുന്നത്. അതിനാൽ, കൃത്രിമ ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നത് സർഗ്ഗാത്മകതയെ നശിപ്പിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിജ്ഞാനം നേടുന്നതിലൂടെ പ്രബുദ്ധത കൈവരിക്കാനാകുമെന്നും, ക്ലാസ് മുറികളിൽ നിന്നും അധ്യാപകരിൽ നിന്നും നേടുന്ന അറിവ് സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സ്വാശ്രയത്വം നേടുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും, യുവജനതയുടെ ശക്തിയെക്കുറിച്ചും ഡോ. ഉണ്ണികൃഷ്ണൻ നായർ സംസാരിച്ചു. വികസിത രാജ്യമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ യുവ സമൂഹം രാജ്യത്തിന് കരുത്തേകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര വനിതാ ദിന ആശംസകൾ നേർന്നുകൊണ്ട് പ്രസംഗം ആരംഭിച്ച അദ്ദേഹം, സ്ത്രീകൾക്ക് മതിയായ ബഹുമാനം നൽകാത്ത ഒരു രാജ്യവും അഭിവൃദ്ധിപ്പെടുകയില്ലെന്ന സ്വാമി വിവേകാനന്ദൻ്റെ വാക്കുകൾ ഉദ്ധരിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗ വിവേചനത്തെക്കുറിച്ചും, സമത്വത്തിനായി എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം ഓർമ്മിപ്പിച്ചു. നല്ല പ്രവർത്തികൾ നമ്മെ കൂടുതൽ ശക്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കേന്ദ്ര സർവകലാശാല ഇതുവരെ 6162 പേർക്ക് ബിരുദദാനം നടത്തിയതായി വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ. വിൻസന്റ് മാത്യു പ്രസ്താവിച്ചു. സർവകലാശാല അക്കാദമിക രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് മുന്നിൽ അവസരങ്ങളും വെല്ലുവിളികളുമുണ്ടെന്നും, രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കാൻ പുതിയ തലമുറയ്ക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ. വിൻസന്റ് മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രജിസ്ട്രാർ ഡോ. എം. മുരളീധരൻ നമ്പ്യാർ, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. ആർ. ജയപ്രകാശ്, സർവകലാശാല കോർട്ട് അംഗങ്ങൾ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, ഫിനാൻസ് കമ്മിറ്റി അംഗങ്ങൾ, ഡീൻമാർ, വകുപ്പ് മേധാവികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, ജീവനക്കാർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
2024-ൽ പഠനം പൂർത്തിയാക്കിയ 851 വിദ്യാർത്ഥികൾക്ക് ബിരുദങ്ങൾ സമ്മാനിച്ച ചടങ്ങിൽ, 1500-ഓളം പേർ പങ്കെടുത്തു. 664 വിദ്യാർത്ഥികൾ ബിരുദദാന സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നു. ബിരുദധാരികളിൽ 41 പേർ ബിരുദവും, 727 പേർ ബിരുദാനന്തര ബിരുദവും, 58 പേർ പിഎച്ച്ഡി ബിരുദവും, 25 പേർ പിജി ഡിപ്ലോമ ബിരുദവും കരസ്ഥമാക്കി. വിവിധ പഠന വിഭാഗങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്വർണ്ണ മെഡലുകൾ സമ്മാനിച്ചു.
എൽഫ നഷീദ (ലിംഗ്വിസ്റ്റിക്സ്), അശ്വതി എ.പി. (മാത്തമാറ്റിക്സ്), അഞ്ജന പി.എസ് (മാനേജ്മെൻ്റ് സ്റ്റഡീസ്), അനില വി (കൊമേഴ്സ് ആൻഡ് ഇൻ്റർനാഷണൽ ബിസിനസ്), സദി അനുഗ്ന റാവു (പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്) എന്നിവർ സ്വർണ്ണ മെഡൽ ജേതാക്കളായി. പരമ്പരാഗത രീതിയിലുള്ള വസ്ത്രധാരണം ചടങ്ങിന് കൂടുതൽ ആകർഷകത്വം നൽകി. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾക്ക് പുറമെ വിദ്യാർത്ഥികൾ, വിശിഷ്ടാതിഥികൾ, ഡീൻമാർ, സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർ, വകുപ്പ് അധ്യക്ഷന്മാർ, അധ്യാപകർ തുടങ്ങിയവർ വ്യത്യസ്ത നിറങ്ങളിലുള്ള ഷാളുകൾ ധരിച്ചത് ചടങ്ങിന് കൂടുതൽ നിറപ്പകിട്ടേകി.
ഈ വാർത്ത പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Kerala Central University's 8th convocation was held at Periya campus. Dr. S. Unnikrishnan Nair, Director of Vikram Sarabhai Space Center, warned against AI's overuse, emphasizing the importance of creativity. 851 students received degrees.
#KeralaCentralUniversity, #Convocation, #AI, #Creativity, #Education, #Periya