വംശഹത്യയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പേരുകൾ വായിച്ചു; സദസ്സിന്റെ കണ്ണ് നനഞ്ഞു
● സാഹിത്യകാരൻ എൻ എസ് മാധവൻ കൊടുംക്രൂരതകളെ ന്യായീകരിക്കാനുള്ള സയണിസ്റ്റുകളുടെ ശ്രമങ്ങളെ വിമർശിച്ചു.
● 'നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയായി തുറങ്കിലടക്കാതെ ഗസ്സയിൽ എങ്ങനെ സമാധാനം പുലരും' എന്ന് എൻ എസ് മാധവൻ ചോദിച്ചു.
● കൊല്ലപ്പെട്ട കുട്ടികളെ കേരളമാകെ വായിച്ചുകൊണ്ടിരിക്കുകയാണെന്നും 1500 മലയാളികൾ പേരുകൾ വായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
● ചിന്ത രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കാസർകോട്: (KasargodVartha) ഗസ്സയിൽ വംശഹത്യയിൽ കൊല്ലപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ പേരുകൾ വായിച്ചു കേട്ടപ്പോൾ കാസർകോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ഉള്ള് തേങ്ങി.
പ്രശസ്ത സാഹിത്യകാരൻ എൻ എസ് മാധവൻ ഉൾപ്പെടെ നൂറോളം പേർ ചേർന്ന്, ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ വായിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകൾ കണ്ണീരോടെയാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
ഗസ്സയിലുണ്ടായത് സമാനതകളില്ലാത്ത കൊടുംക്രൂരതകളാണ് എന്നും അവിടെ കൊല്ലപ്പെട്ട ഇരുപതിനായിരത്തോളം വരുന്ന കുട്ടികളെ കുറിച്ച് സംസാരിക്കുമ്പോൾ ഏതോ വിഭാഗീയതയെ കുറിച്ചാണ് പറയുന്നതെന്ന് സയണിസ്റ്റുകൾ വ്യാജ പ്രചരണം നടത്തുകയാണെന്നും എൻ എസ് മാധവൻ പറഞ്ഞു.

ഗസ്സയിലെ ദുരന്തത്തെക്കുറിച്ച് പറയുമ്പോഴും പ്രതിഷേധിക്കുമ്പോഴുമെല്ലാം ചില ചോദ്യങ്ങൾ ചോദിച്ച് ഈ കൊടുംക്രൂരതയെ ന്യായീകരിക്കാനാണ് സയണിസ്റ്റുകൾ ശ്രമിക്കുന്നത്. 'യെമനെയും നൈജീരിയയെയും പഹൽഗാമിനെയും കുറിച്ച് സംസാരിക്കാത്തതെന്തേ' എന്ന മറുചോദ്യം അവർ ഉന്നയിക്കുന്നു. ഇതിനായി അവർ സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട കുട്ടികളെ കേരളമാകെ വായിച്ചുകൊണ്ടിരിക്കുകയാണ്. 1500 മലയാളികൾ ഈ പേരുകൾ മുഴുവൻ വായിക്കും. യുദ്ധവിരാമത്തിന് ശേഷം ഈ പരിപാടി വേണോ എന്ന് ചിലർ ചോദിക്കുന്നു. ഒറ്റ ദിവസം മാത്രമേ യുദ്ധവിരാമം നീണ്ടുനിന്നുള്ളൂ. 'നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയായി തുറങ്കിലടക്കാതെ ഗസ്സയിൽ എങ്ങനെ സമാധാനം പുലരും' – എൻ എസ് മാധവൻ ചോദിച്ചു.

ചിന്ത രവി ഫൗണ്ടേഷൻന്റെ ആഭിമുഖ്യത്തിൽ, അഡ്വ പി വി കെ നമ്പൂതിരി ഫൗണ്ടേഷൻന്റെയും കാസർകോട്ടെ വിവിധ സാംസ്കാരിക കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് 'ഗസ്സയുടെ പേരുകൾ വായിക്കുന്നു' എന്ന പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.

ജി ബി വൽസൻ സ്വാഗതം പറഞ്ഞു. പി വി കെ പനയാൽ, ഇ പി രാജഗോപാലൻ, അഡ്വ എ ജി നായർ, മാധവൻ പുറച്ചേരി, സുറാബ്, രവീന്ദ്രൻ കൊടക്കാട്, അഡ്വ സി ഷുക്കൂർ, എ മാധവൻ, സി നാരായണൻ, അഡ്വ പി എം ആരതി, ഡോ പി എം ആതിര, പത്മനാഭൻ ബ്ലാത്തൂർ, എ എസ് മുഹമ്മദ് കുഞ്ഞി, കെ എം ഹനീഫ്, സി പി ശുഭ, നാരായണൻ പേരിയ, ജയൻ മാങ്ങാട്, ഡോ പി പ്രഭാകരൻ, ടി വി ഗംഗാധരൻ തുടങ്ങിയവർ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിച്ചു.
ഈ വികാരനിർഭരമായ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Kasaragod event 'Reading the Names of Gaza' shows solidarity; N S Madhavan criticizes atrocities.
#GazaNames #KasaragodSolidarity #NSMadhavan #Palestine #GazaGenocide #Kerala






