Fine | അനധികൃത മീൻ പിടുത്തത്തിനെതിരെ കേരളത്തിൽ ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് കാസർകോട്ട്; ഖജനാവിലെത്തിയത് 76.62 ലക്ഷം രൂപ

● ബോട്ടുകളിൽ നിന്ന് 5 ലക്ഷം രൂപ പിഴ ഈടാക്കി.
● കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി.
കാസർകോട്: (KasargodVartha) അനധികൃത മത്സ്യബന്ധനത്തിനെതിരെ കർശന നടപടികളുമായി ഫിഷറീസ് വകുപ്പ് മുന്നോട്ട് പോകുന്നു. ചൊവ്വാഴ്ച രാത്രി കാസർകോട് തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ അനധികൃതമായി ട്രോളിംഗ് നടത്തിയ രണ്ട് കർണാടക ബോട്ടുകൾ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും സംയുക്തമായി നടത്തിയ രാത്രികാല പട്രോളിംഗിൽ പിടികൂടി. ഓം ശ്രീ ജയസിദ്ധി, മൈത്രി-III എന്നീ ബോട്ടുകളിൽ നിന്നായി അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കി. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ തസ്നിമ ബീഗത്തിന്റെ നിർദ്ദേശപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്. മറൈൻ എൻഫോഴ്‌സ്‌മെന്റ് വിംഗിലെ അർജുൻ, ശരത്കുമാർ, സീ റെസ്‌ക്യു ഗാർഡുകളായ അജീഷ് കുമാർ, ശിവകുമാർ, സേതു മാധവൻ, സ്രാങ്ക് ഷൈജു, ഡ്രൈവർ സതീശൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. അഡ്ജുഡിക്കേഷൻ നടപടികൾക്ക് ശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബാണ് പിഴ വിധിച്ചത്.
കേരള തീരത്ത് അനധികൃതമായി മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് കാസർകോട് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് കാസർകോട് ജില്ലയിൽ നിന്നാണ്. ഇതുവരെ 76.62 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തുക.
Fisheries Department and Marine Enforcement seized Karnataka boats engaged in illegal trawling off Kasargod coast. 5 lakh rupees were fined. Kasargod district leads in fine collection with 76.62 lakh rupees.
#IllegalFishing #Kasargod #FisheriesDepartment #MarineEnforcement #KeralaFisheries #FineCollection