Treatment | നീലേശ്വരം ദുരന്തം: കണ്ണൂരിലും കോഴിക്കോട്ടുമായി ആസ്റ്റർ മിംസിൽ ചികിത്സയിലുള്ളത് 31 പേർ; 10 പേർ തീവ്രപരിചരണ വിഭാഗത്തിൽ; ഒരാളെ ഐസിയുവിൽ നിന്ന് മാറ്റും; ലഭ്യമാക്കുന്നത് വിദഗ്ധ ചികിത്സ

● വിദഗ്ധ ഡോക്ടർമാരുടെ സംഘം ചികിത്സ നൽകുന്നു
● ഗുരുതരാവസ്ഥയിലുള്ളവർക്ക് വെൻറിലേറ്റർ സഹായത്തോടെ ചികിത്സ
● പ്ലാസ്റ്റിക് സർജറി, പീഡിയാട്രിക് സർജറി തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധ ചികിത്സ
കണ്ണൂർ / കോഴിക്കോട്: (KasargodVartha) തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ നടന്ന കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ കണ്ണൂരിലും കോഴിക്കോട്ടുമായി ആസ്റ്റർ മിംസിൽ ചികിത്സയിലുള്ളത് 31 പേർ. ആറ് പേരാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിയിൽ കഴിയുന്നത്. ഗുരുതരാവസ്ഥയിലെത്തിച്ച ആറ് പേരിലും വ്യത്യസ്ത തോതിലുള്ള പൊള്ളലേറ്റിട്ടുണ്ട്.
മുഖത്തും കൈകാലുകളിലുമായി 60% ത്തിലധികം പൊള്ളലേറ്റ കെ രതീഷ് (32) ഐ സി യുവിൽ വെൻറിലേറ്റർ സഹായത്തോടെ ചികിത്സയിലാണ്. പ്രാഥമിക പ്ലാസ്റ്റിക് സർജറി ബുധനാഴ്ച നടത്തും. മുഖത്തും നെഞ്ചിന് പുറത്തും 60% പൊള്ളലേറ്റ ഷിബിൻ രാജ് (19) വെൻറിലേറ്റർ സഹായത്തോടെ ഐ സി യുവിൽ ചികിത്സയിലാണ്. ബുധനാഴ്ച പ്രാഥമിക പ്ലാസ്റ്റിക് സർജറിയും രണ്ടു ദിവസത്തിനുള്ളിൽ ഡോണർ സ്കിന്നോ കടാവർ സ്കിന്നോ ഉപയോഗിച്ചുള്ള ഡീപ് എക്‌സിഷൻ ആൻഡ് സ്കിൻ ഗ്രാഫ്റ്റിങ് ചെയ്യാനാണ് തീരുമാനം.
മുഖത്തും കാലുകൾക്കും 50% പൊള്ളലേറ്റ കെ ബിജു (38) വെൻറിലേറ്റർ സഹായത്തോടെ ഐ സി യുവിൽ ചികിത്സയിലാണ്. പ്രാഥമിക പ്ലാസ്റ്റിക് സർജറി കഴിഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ ആരോഗ്യനില അനുസരിച്ച് സ്കിൻ ഗ്രാഫ്റ്റിങ്, ട്രക്കിയോസ്‌റ്റമി പ്ലാൻ ചെയ്തിട്ടുണ്ട്. മുഖത്തും കൈക്കും 20% പൊള്ളലേറ്റ ടി വി വിഷ്ണു (29) ഐ സി യുവിൽ വെൻറിലേറ്റർ സഹായത്തോടെ ചികിത്സയിലാണ്. പ്രാഥമിക പ്ലാസ്റ്റിക് സർജറിക്ക് ശേഷം തൃപ്‌തികരമായ നിലയിൽ തുടരുന്നു. രണ്ടു ദിവസത്തിനുള്ളിൽ സ്വന്തം തൊലി ഉപയോഗിച്ചുള്ള ഡീപ് എക്‌സിഷൻ, സ്കിൻ ഗ്രാഫ്റ്റിങ് ശസ്ത്രക്രിയയും ട്രക്കിയോസ്‌റ്റമി ശസ്ത്രക്രിയയുമാണ് തീരുമാനിച്ചിട്ടുള്ളത്.
25% പൊള്ളലേറ്റ നാല് വയസുകാരി പ്രാർത്ഥന പി സന്ദീപ് പീഡിയാട്രിക് ഐ സി യുവിൽ ചികിത്സയിലാണ്. പ്രാഥമിക കൊളാജിൻ ഗ്രാഫ്റ്റിങ് ചെയ്തിട്ടുണ്ട്. നിലവിൽ അപകടനില തരണം ചെയ്ത് കഴിഞ്ഞു. അഞ്ച് ശതമാനം പൊള്ളലേറ്റ പി പ്രീതി (35) പ്രാഥമിക ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു. ഐ സി യുവിൽ നിന്ന് വാർഡിലേക്ക് മാറ്റും.
ആശുപത്രിയിലെത്തുന്ന സമയത്ത് എല്ലാവരുടേയും നില ഗുരുതരായിരുന്നു. പ്ലാസ്റ്റിക് സർജറി, പീഡിയാട്രിക് സർജറി, കാർഡിയോളജി, ഓർത്തോപീഡിക് സർജറി, ജനറൽ മെഡിസിൻ, എമർജൻസി മെഡിസിൻ തുടങ്ങിയ ചികിത്സാ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ അടിയന്തര ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കാണ് പ്രാഥമികമായി നേതൃത്വം നൽകിയത്. നിലവിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൻ്റെയും പീഡിയാട്രിക് ഇൻ്റെൻസീവ് കെയർ വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ ഐ സി യുവിൽ ചികിത്സകൾ പുരോഗമിക്കുന്നുവെന്ന് ആസ്റ്റർ മിംസ് കോഴിക്കോട് മെഡിക്കൽ സർവീസസ് ചീഫ് ഡോ. എബ്രഹാം മാമ്മൻ അറിയിച്ചു.
കണ്ണൂരിൽ അഞ്ച് പേർ തീവ്രപരിചരണ വിഭാഗത്തിൽ
കണ്ണൂർ ആസ്റ്റർ മിംസിൽ അഞ്ച് പേർ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. ഇവരിൽ രണ്ടുപേർക്ക് വെന്റിലേറ്റർ പിന്തുണ ആവശ്യമാണ്. ഒരാൾക്ക് അണുബാധ സംശയിക്കുന്നതിനാൽ ആന്റിബയോട്ടിക് ചികിത്സ നൽകുന്നു. അഞ്ചുപേർക്കും ശസ്ത്രക്രിയയിലൂടെ കേടുപാടുകൾ സംഭവിച്ച തൊലി നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി.
ഇടത്തരം പരിചരണ വിഭാഗത്തിലുള്ള ഒരാളുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തിൽ പ്രശ്നമില്ല. ബേൺസ് വാർഡിൽ 16 പേർ ചികിത്സയിലുണ്ട്. എല്ലാവരും സ്ഥിരതയോടെ ആരോഗ്യം വീണ്ടെടുക്കുന്നു. ന്നുപേർ പ്രത്യേക മുറികളിലാണ്. ഇവർക്ക് പൊള്ളലേറ്റത് കുറവാണ്. എല്ലാവരും തൃപ്തികരമായ നിലയിലാണ്.
എല്ലാ രോഗികളെയും നിരന്തരം നിരീക്ഷിക്കുന്നു. ആവശ്യമായ ശസ്ത്രക്രിയകൾ നടത്തും. ആന്റിബയോട്ടിക് ചികിത്സയും നൽകും. എല്ലാ രോഗികളുടെ കുടുംബാംഗങ്ങൾക്കും ആശുപത്രിയിൽ നിന്ന് വിവരങ്ങൾ നൽകുന്നുണ്ട്. ഇപ്പോൾ എല്ലാ രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണ്. ഓരോ രോഗിയുടെയും ആവശ്യങ്ങൾക്കനുസരിച്ച് ചികിത്സ തുടരുമെന്ന് ആസ്റ്റർ മിംസ് കണ്ണൂർ മെഡിക്കൽ സർവീസസ് ചീഫ് ഡോ. സുപ്രിയ രഞ്ജിത്ത് വ്യക്തമാക്കി.
98 പേർ ചികിത്സയിൽ
അപകടത്തിൽ 154 പേർക്കാണ് പരുക്കേറ്റത്. ഇതിൽ 98 പേർ ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആസ്റ്റർ മിംസ് ആശുപത്രികൾ കൂടാതെ, മംഗ്ളൂരു എ ജെ മെഡിക്കൽ കോളജിൽ 21 പേരും കെ.എസ്. ഹെഗ്ഡെ മെഡിക്കൽ കോളേജിൽ 3 പേരും ഫാ. മുള്ളേഴ്സ് മെഡിക്കൽ കോളജിൽ ഒരാളും
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നാല് പേരും കണ്ണൂർ മെഡികൽ കോളേജിൽ നാല് പേരും ചികിത്സയിലാണ്.
കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ മൂന്ന് പേരും കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയിൽ ഒമ്പത് പേരും അയിഷാൽ ആശുപത്രിയിൽ 15 പേരും മൻസൂർ ആശുപത്രിയിൽ മൂന്ന് പേരും ദീപ ആശുപത്രിയിൽ ഒരാളും സൺറൈസ് ആശുപത്രിയിൽ രണ്ട് പേരും ചികിത്സയിലുണ്ട്. എല്ലാവർക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കി വരികയാണ്.
#KasargodAccident #FirecrackerAccident #AsterMIMS #Kerala #BurnInjuries #MedicalEmergency