Suspension | 'ഗുരുതര ആരോപണങ്ങൾ'; കാസർകോട് ജില്ല നിയമ ഓഫീസർ ആകാശ് രവിയെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്‌തു; നടപടി നേരിട്ടത് സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് നേതാവ്
● സർക്കാരിനെ അപകീർത്തിപ്പെടുത്തിയ വിഷയത്തിൽ ആകാശ് രവിക്ക് നടപടി.
● ഇതിനുമുമ്പ് കൈക്കൂലി അന്വേഷിച്ച് ആകാശ് രവിക്ക് സ്ഥലം മാറ്റിയിരുന്നു.
തിരുവനന്തപുരം: (KasargodVartha) നിയമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയും കാസർകോട് ജില്ലാ നിയമ ഓഫീസറുമായ ആകാശ് രവിയെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി, നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ടു എന്നീ ഗുരുതര ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് എന്ന സംഘടന നേതാവ് കൂടിയായ ആകാശ് രവി, മുഖ്യമന്ത്രിയ്ക്കെതിരെ അങ്ങേയറ്റം അപകീർത്തികരമായ നോട്ടീസ് സംഘടനയുടെ പേരിൽ പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട് കഠിന ശിക്ഷയ്ക്കുള്ള അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥനാണെന്ന് സസ്‍പെൻഷൻ ഉത്തരവിൽ വ്യക്തമാക്കി.
ഉത്തരവിൽ പറയുന്ന മറ്റ് കാര്യങ്ങൾ ഇങ്ങനെ: 'പാലക്കാട് ജില്ലാ നിയമ ഓഫീസറായി ജോലി ചെയ്തിരുന്ന കാലയളവിൽ പാലക്കാട് (എൽ ആർ) തഹസിൽദാർ, ഡെപ്യൂട്ടി കലക്ടർ (എൽ ആർ) എന്നിവരുമായി ചേർന്ന് നിയമ വിരുദ്ധ പ്രവൃത്തികൾ നടത്തുന്നതായും കൈക്കൂലി വാങ്ങുന്നതായുമുള്ള പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനാൽ വിജിലൻസ് അന്വേഷണത്തിന് ജില്ലാ കലക്ടർ ശിപാർശ നൽകുകയും ജില്ലാ നിയമ ഓഫീസറായിരുന്ന ആകാശ് രവിയെ പാലക്കാട് കലക്ടറേറ്റിൽ നിന്നും സ്ഥലം മാറ്റണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയും കാസർകോട് നിയമ ഓഫീസറായി മാറ്റി നിയമിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിലും കഠിന ശിക്ഷയ്ക്കുള്ള അച്ചടക്ക നടപടി നേരിടുകയാണ്.
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നോട്ടീസ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ആകാശ് രവിക്കെതിരെ സ്വീകരിച്ചു വരുന്ന അച്ചടക്ക നടപടിക്രമങ്ങളുടെ ഭാഗമായി ഇദ്ദേഹത്തിന് കുറ്റാരോപണ മെമ്മോയും കുറ്റാരോപണ പത്രികയും നൽകുകയും, ഇയാൾ സമർപ്പിച്ച വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ, അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകുന്നതിൻ്റെ ഭാഗമായി പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയായ ജി ഹരികുമാറിനെ അന്വേഷണ അധികാരിയായി നിയമിക്കുകയും ചെയ്തു. തുടർന്ന് അന്വേഷണ അധികാരി ആകാശ് രവിയെ നേരിൽക്കേൾക്കുകയുണ്ടായി.
എന്നാൽ, അൻപതിനായിരം രൂപ നൽകുകയും ദേശാഭിമാനി വരിക്കാരനാകുകയും ചെയ്താൽ അച്ചടക്ക നടപടിയിൽ നിന്നും ഒഴിവാക്കിക്കൊടുക്കാമെന്നു അന്വേഷണ അധികാരിയായ പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ജി ഹരികുമാർ വാഗ്ദാനം നൽകിയെന്നും, ഹിയറിംഗ് പൂർത്തിയായി അഞ്ച് മാസങ്ങൾക്ക് ശേഷം ആകാശ് രവി ആരോപണം ഉന്നയിക്കുകയുണ്ടായി.
കറപുരളാത്ത സർവീസ് ജീവിതത്തിനുടമയായ ഒരു ഉദ്യോഗസ്ഥനെതിരെ തികച്ചും അവാസ്തവമായ കാര്യങ്ങൾ ഹിയറിംഗ് കഴിഞ്ഞ് അഞ്ച് മാസങ്ങൾക്കു ശേഷം രേഖാമൂലം എഴുതി നൽകി, അദ്ദേഹത്തിൻ്റെ സത്യസന്ധതയ്ക്കും ധാർമ്മികതയ്ക്കും കർമ്മോൽസുകതയ്ക്കും കളങ്കമുണ്ടാകുന്ന രീതിയിൽ അരോപണം ഉന്നയിച്ച് അച്ചടക്ക നടപടി വഴി തിരിച്ചു വിടാൻ ശ്രമിച്ച ആകാശ് രവി തികഞ്ഞ അച്ചടക്കലംഘനം നടത്തിയിരിക്കുകയും 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്'. സസ്പെൻഷൻ കായലയളവിൽ ചട്ട പ്രകാരമുള്ള ഉപജീവന ബത്തയ്ക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്.
#Suspension, #AkashRavi, #Kasargod, #Allegation, #Misconduct, #Investigation