ബോക്‌സ് ഗർഡർ മാതൃകയിൽ കേരളത്തിൽ തന്നെ ദേശീയ പാതയിൽ നിർമിച്ച ആദ്യ ഒറ്റത്തൂൺ മേൽ പാലം പ്രവർത്തന സജ്ജമായി; മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു

-
39 കിലോമീറ്റർ ദേശീയപാത റീച്ച് പൂർത്തിയായി.
-
യു.ഡി.എഫ് ഉപേക്ഷിച്ച പദ്ധതി എൽ.ഡി.എഫ് പൂർത്തിയാക്കി.
-
സംസ്ഥാന സർക്കാർ 5800 കോടി രൂപ നൽകി.
-
നിർമാണ തടസ്സങ്ങൾ നീക്കി.
-
രണ്ട് മേൽപ്പാലം, നാല് പ്രധാന പാലം എന്നിവ നിർമിച്ചു.
കാസർകോട്: (KasargodVartha) ബോക്‌സ് ഗർഡർ മാതൃകയിൽ കേരളത്തിൽ ദേശീയപാതയിൽ നിർമിച്ച ആദ്യത്തെ ഒറ്റത്തൂൺ മേൽപ്പാലം പ്രവർത്തനസജ്ജമായി. കഴിഞ്ഞദിവസം താൽക്കാലികമായി ഇത് തുറന്നുകൊടുത്തിരുന്നു. ദേശീയപാതയുടെ ആദ്യ റീച്ച് ഔദ്യോഗീകമായി ഉടൻ തുറന്നുകൊടുക്കുമെന്ന് പാലം സന്ദർശിച്ച പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദേശീയപാത നിർമാണത്തിന്റെ വടക്കേ അറ്റത്തെ ആദ്യ റീച്ച് പൂർണമായും സജ്ജമായതായി മന്ത്രി അറിയിച്ചു. കാസർകോട് ടൗൺ മേൽപ്പാലം വികസനം നേരിൽ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ റീച്ചായ തലപ്പാടി–ചെങ്കള റീച്ചിന് 39 കിലോമീറ്ററാണ് ദൈർഘ്യമുള്ളത്. കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി അഭിമാനകരമായ രീതിയിൽ നിർമാണം പൂർത്തിയാക്കി. ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ഓരോ രണ്ടാഴ്ച കൂടുമ്പോഴും റീച്ച് അവലോകനവും സ്ഥലസന്ദർശനവും കൃത്യമായി നടത്തി.
നിർമാണത്തിലെ തടസ്സങ്ങൾ അപ്പപ്പോൾ നീക്കി. രണ്ട് മേൽപ്പാലം, നാല് പ്രധാന പാലം, നാല് ചെറിയ പാലം, 21 അടിപ്പാത, 10 മേൽനടപ്പാലം, രണ്ട് ഓവർപാസ് എന്നിവയാണ് ഈ റീച്ചിലുള്ളത്.
കാസർകോട് നഗരത്തിലെ 1.12 കിലോമീറ്റർ ദൈർഘ്യമുള്ള ഒറ്റത്തൂൺ മേൽപ്പാലം ഇതിൽ പ്രധാനമാണ്. 27 മീറ്റർ വീതിയിൽ ബോക്‌സ് ഗർഡർ മാതൃകയിൽ നിർമിച്ച ആദ്യത്തെ ഒറ്റത്തൂൺ പാലമാണിത്. 10 വർഷം മുമ്പ് യു.ഡി.എഫ് സർക്കാർ ഉപേക്ഷിച്ച പദ്ധതിയാണിത്. അന്ന് ഹൈവേ അതോറിറ്റി ഓഫീസ് പൂട്ടി സ്ഥലം വിട്ടുപോയിരുന്നു.
അവരെ തിരികെ വിളിച്ച്, ചരിത്രത്തിലാദ്യമായി സംസ്ഥാന സർക്കാർ ഹൈവേ വികസനത്തിന് പണം നൽകി. 5800 കോടി രൂപയാണ് സംസ്ഥാനം നൽകിയത്. ഈ തുക കടമെടുപ്പ് പരിധിയിൽ പെടാത്തതിനാൽ, സംസ്ഥാനത്തിന് ഫലത്തിൽ 12000 കോടിയുടെ ചെലവ് വന്നു.
ഭൂമി ഏറ്റെടുക്കൽ, മരം മുറിക്കൽ, കെട്ടിടം പൊളിക്കൽ, വൈദ്യുതി ലൈൻ മാറ്റൽ, നിർമാണ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കൽ തുടങ്ങിയ എല്ലാ സമയത്തും സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടായതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തന്നെ പറഞ്ഞുവെന്ന് റിയാസ് അറിയിച്ചു. ദേശീയപാത എവിടെയൊക്കെ പൂർണമാകുന്നുവോ, അപ്പോൾ തന്നെ അത് ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നതാണ് നിലപാട്.
കോട്ടിക്കുളം മേൽപ്പാലം സംബന്ധിച്ച നിലവിലെ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചു.
എസ്റ്റിമേറ്റ് തുകയിൽ ധനകാര്യ വകുപ്പുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എമാരായ എം രാജഗോപാലൻ, സി.എച്ച് കുഞ്ഞമ്പു, ഊരാളുങ്കൽ സൊസൈറ്റിയിലെ ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
കാസർകോട് മേൽപ്പാലത്തിന്റെ വിശേഷങ്ങൾ എല്ലാവരിലേക്കും ഷെയർ ചെയ്യൂ!
Summary: Kerala's first single-pier box girder overpass on the national highway in Kasaragod is now operational. Minister Riyas visited the site, highlighting the project's completion and its significance.
#KasargodBridge, #KeralaHighway, #MohammadRiyas, #BoxGirder, #Infrastructure, #Development.