Visits | വിഐപികളുടെ ഇഷ്ടകേന്ദ്രമായി കേരളം മാറുന്നു; ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും ഭാര്യ കൽപന സോറനും കാസർകോട് ബേക്കലിൽ
● മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജി ബജറ്റ് തയ്യാറാക്കാനായി തിരഞ്ഞെടുത്തത് ബേക്കൽ താജ് ഹോട്ടൽ ആയിരുന്നു.
കാസർകോട്: (KasargodVartha) സംസ്ഥാനത്തിന്റെ ടടൂറിസം വികസനത്തിന് കരുത്ത് പകർന്ന് വിഐപികളുടെ ഇഷ്ടകേന്ദ്രമായി കേരളം മാറുന്നു. ജാർഖണ്ഡിലെ ഉജ്വല വിജയത്തിന് ശേഷം അവധി ആഘോഷിക്കാൻ മുഖ്യമന്ത്രി ഹേമന്ദ് സോറനും ഭാര്യ കൽപ്പന സോറനും കേരളത്തിലെത്തി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സോറനും ഭാര്യ കൽപ്പനയും വിനോദ സഞ്ചാര കേന്ദ്രമായ കാസർകോട് ബേക്കലിലെ താജ് ഹോട്ടലിൽ എത്തിയത്. മംഗളൂരു ബജ്പെ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ സോറനും ഭാര്യയും കാർ മാർഗമാണ് താജിൽ എത്തിയത്. ഡിസംബർ 20 വരെ അദ്ദേഹം ഭാര്യയോടൊപ്പം ബേക്കലിൽ ഉണ്ടാകും.
അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ ബേക്കൽ കോട്ടയും പ്രകൃതിരമണീയമായ ബീച്ച് സൗന്ദര്യവും കേരളീയ രുചി വൈവിധ്യങ്ങളും ആസ്വദിക്കാൻ പല പ്രമുഖരും ബേക്കലിനെ തിരഞ്ഞെടുക്കുന്നത് കാസർകോട് ജില്ലയുടെ ടൂറിസം രംഗത്തെ കുതിച്ചുചാട്ടത്തിന് സഹായകരമാകും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജി ബജറ്റ് തയ്യാറാക്കാനായി തിരഞ്ഞെടുത്തത് ബേക്കൽ താജ് ഹോട്ടൽ ആയിരുന്നു. ഒരാഴ്ച ഇവിടെ താമസിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. അതിനു ശേഷമാണ് ബേക്കൽ വിഐപികളുടെ ഇഷ്ട കേന്ദ്രമായി മാറാൻ തുടങ്ങിയത്.
കർണാടകയിൽ കോൺഗ്രസ് മിന്നും വിജയത്തിലൂടെ അധികാരം തിരിച്ചുപിടിച്ചതിന് പിന്നാലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കുടുംബവും അവധി ചിലവഴിക്കാൻ എത്തിയത് ബേക്കലിലായിരുന്നു. രാഷ്ട്രപതി, ഗവർണർമാർ, മുഖ്യമന്ത്രിമാർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ, സിനിമാ താരങ്ങൾ, ബിസിനസുകാർ, വ്യവസായികൾ, ഐടി രംഗത്തെ പ്രമുഖർ അടക്കം നിരവധി പേരാണ് അവധി ആഘോഷത്തിനും ഔദ്യോഗിക ആവശ്യങ്ങൾക്കും വിവാഹ ആവശ്യങ്ങൾക്കായും മറ്റും ബേക്കലിൽ എത്തുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സാന്നിധ്യം ബേക്കൽ കോട്ടയുടെ ടൂറിസം വളർച്ചയ്ക്ക് പ്രയോജനകരമാണ്. വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായും ബേക്കൽ മാറിക്കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്തേക്കുള്ള വിഐപി സന്ദർശനങ്ങൾ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പാണ് നൽകുന്നത്. പ്രമുഖ വ്യക്തിത്വങ്ങൾ സന്ദർശിക്കുമ്പോൾ, അത് ആഗോള ശ്രദ്ധ നേടുകയും കൂടുതൽ ആളുകളെ ഇവിടേക്ക് ആകർഷിക്കുകയും ചെയ്യുന്നു. ഇത് ഹോട്ടൽ വ്യവസായം, ഗതാഗതം, പ്രാദേശിക കച്ചവടക്കാർ എന്നിവയുൾപ്പെടെ വിനോദസഞ്ചാര മേഖലയിലെ വിവിധ മേഖലകളുടെ വളർച്ചയ്ക്ക് സഹായിക്കും. കൂടാതെ, ഇത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
വിഐപികളുടെ സന്ദർശനത്തിലൂടെ 'കേരളം' എന്ന ടൂറിസം ബ്രാൻഡിന് കൂടുതൽ കരുത്ത് പകരും. കേരളം അതിന്റെ പ്രകൃതി ഭംഗി, പൈതൃകം, സാംസ്കാരിക വൈവിധ്യം എന്നിവയ്ക്ക് പേരുകേട്ടതാണ്. വിഐപി സന്ദർശനങ്ങൾ കേരളത്തിന്റെ ഈ സവിശേഷതകളെ ലോക ശ്രദ്ധയിൽ എത്തിക്കുകയും ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കുകയും ചെയ്യും.
ജാർഖണ്ഡിൽ മിന്നും ഹേമന്ത് സോറൻ്റെ ജെഎംഎം പാർട്ടിയുടെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണി 81ൽ 56 സീറ്റുകളും നേടി ഉജ്വല വിജയമാണ് സ്വന്തമാക്കിയത്. ഇത്തവണ പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയായത് എന്നത് തിളക്കം വർധിപ്പിക്കുന്നു. 39,791 വോടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സോറൻ്റെ വിജയം.
ഭാര്യ കൽപന സോറനും ജാർഖണ്ഡിലെ വമ്പൻ ജയത്തിൽ തുല്യാവകാശമുണ്ട്. ഭർത്താവ് ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തതോടെ ജീവിതം പൂർണമായും മാറിമറിഞ്ഞ കൽപന സോറൻ, ജാർഖണ്ഡ് രാഷ്ട്രീയത്തിന്റെ പുതിയ മുഖമായി ഉദിച്ചു. ഒരു വീട്ടമ്മയിൽ നിന്ന് രാഷ്ട്രീയക്കാരിയായി മാറിയ കൽപന, പാർട്ടിയുടെയും ജനങ്ങളുടെയും പിന്തുണയോടെ രാഷ്ട്രീയ രംഗത്ത് സജീവമായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിനായി പ്രചാരണം നയിച്ച കൽപനയുടെ വ്യത്യസ്തമായ പ്രസംഗശൈലി ജനങ്ങളെ ആകർഷിച്ചു.
തുടർന്ന് ഗണ്ഡേ മണ്ഡലത്തിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് വിജയിച്ച് നിയമസഭയിലെത്തി. ഭർത്താവ് ജയിലിൽ നിന്ന് മോചിതനായതോടെ പാർട്ടി പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും, കൽപനയുടെ രാഷ്ട്രീയ ജീവിതം തിളങ്ങി നിൽക്കുന്നു. സ്ത്രീകളടക്കം വൻ ജനക്കൂട്ടമാണ് കൽപനയുടെ പ്രചാരണയോഗങ്ങളിലെത്തിയിരുന്നത്. ഈ തെരഞ്ഞെടുപ്പിലും ഗണ്ഡേ മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തിന് വിജയിച്ചുകൊണ്ട് കൽപന തന്റെ രാഷ്ട്രീയ കരുത്ത് തെളിയിച്ചു.
#Bekal #HemantSoren #VIPVisits #TourismGrowth #KeralaTourism #Kasargod