നഷ്ടപരിഹാരം നൽകിയിട്ടും പൊളിക്കാത്ത കെട്ടിടം; ആറുവരിപ്പാതയിലെ ഈ ചോദ്യചിഹ്നത്തിന് ഉത്തരം എവിടെ?

● കെട്ടിടം പൊളിക്കാത്തതിൽ ഉടമയും അധികൃതരും തർക്കത്തിൽ.
● അളവെടുപ്പിലെ പിഴവ് ഉടമ കോടതിയിൽ ചോദ്യം ചെയ്തു.
● കെട്ടിടം പൊളിക്കേണ്ടത് അതോറിറ്റിയാണെന്ന് ഉടമ.
● ഗതാഗതക്കുരുക്കിന് കെട്ടിടം കാരണമാകുന്നു.
കാസർകോട്: (KasargodVartha) നഗരത്തിൽ ആറുവരി ദേശീയപാതയ്ക്ക് നടുവിൽ തലയുയർത്തി നിൽക്കുന്ന മുണ്ടോൾ ബിൽഡിംഗ്, ഉടമയും അധികൃതരും തമ്മിലുള്ള തർക്കത്തിൽപ്പെട്ട് വികസനത്തിന് തടസ്സമുണ്ടാക്കുകയാണ്. സ്ഥലം ഏറ്റെടുക്കുന്നതിലെയും കെട്ടിടത്തിൻ്റെ അളവെടുപ്പിലെയും പിഴവുകൾ ചൂണ്ടിക്കാട്ടി കെട്ടിട ഉടമ മുണ്ടോൾ അബ്ദുൽ ഖാദർ കോടതിയെ സമീപിക്കുകയും നഷ്ടപരിഹാരം നേടുകയും ചെയ്തു. എന്നാൽ, കെട്ടിടം പൊളിച്ചുനീക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്.
മുണ്ടോളിൻ്റെ വാക്കുകൾ:
‘ഡിപ്പാർട്ട്മെന്റിന് വേണമെങ്കിൽ പൊളിക്കാം. നഷ്ടപരിഹാരം നൽകി അവർ കെട്ടിടം ഏറ്റെടുത്തുകഴിഞ്ഞു. പിന്നെന്തിനാണ് എന്നോട് പൊളിക്കാൻ പറയുന്നത്? ഞാൻ പൊളിച്ചാൽ ബാക്കിയുള്ള സാധനങ്ങൾക്ക് വിലയില്ല. അവരാണ് അത് പൊളിച്ചുമാറ്റേണ്ടത്. എൻഎച്ച് തോറ്റ കേസാണിത്. ഞാൻ പറഞ്ഞ അളവ് അവർ അംഗീകരിക്കേണ്ടി വന്നു. പക്ഷേ കൂടുതൽ പൈസ കൊടുക്കേണ്ടി വരുമല്ലോ എന്നാണ് അവരുടെ പ്രശ്നം.’
‘ഞാൻ തന്നെ ഡിസൈൻ ചെയ്ത് നിർമ്മിച്ച കെട്ടിടമാണിത്. എത്ര പൊളിക്കണം, എത്ര സ്ക്വയർ ഫീറ്റ് ഉണ്ട് എന്നെല്ലാം എനിക്കറിയാം. അവർ പറയുന്നതിനേക്കാൾ കൂടുതൽ സ്ഥലമുണ്ട്. ഞാൻ ആദ്യമേ ഇത് മെയിൽ അയച്ച് അറിയിച്ചതാണ്. പക്ഷേ അവർ പ്രതികരിച്ചില്ല. അതുകൊണ്ടാണ് എനിക്ക് നിയമനടപടി സ്വീകരിക്കേണ്ടി വന്നത്. അവസാനം ഞാൻ പറഞ്ഞ അളവ് എൻഎച്ച് അംഗീകരിച്ചു.’ അദ്ദേഹം കൂട്ടിച്ചേർത്തു,
എന്നാൽ, ഇപ്പോഴും കെട്ടിടം പൊളിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം കാസർകോട് വാർത്തയോട് പറഞ്ഞത് ഇതാണ്:, ‘അത് അവരുടെ ഇഷ്ടം. അവർക്ക് പൊളിക്കാം. ഞാൻ പൊളിച്ചാൽ നാളെ അവർ കേസ് കൊടുക്കില്ലേ? അവർ നോട്ടീസ് തന്നിട്ടുണ്ട്, ഞാൻ മറുപടി കൊടുത്തിട്ടുമുണ്ട് - നിങ്ങൾ പൊളിച്ചോളൂ എന്ന്. അവരുടെ പ്രോപ്പർട്ടി അവർ പൊളിക്കണം, അവർ എനിക്ക് നഷ്ടപരിഹാരം തന്നു, അവർ അത് ഏറ്റെടുത്തു. അത് ഇപ്പോൾ അവരുടേയ്ജായില്ലേ, പിന്നെന്തിനാണ് ഞാൻ പൊളിക്കുന്നത്?’
നിർമ്മാണ കമ്പനിയുടെ വാദം കെട്ടിടം ഉടമ പൊളിച്ചുനീക്കണമെന്നായിരിക്കുമ്പോൾ, ദേശീയപാത അതോറിറ്റിയുടെയും സർക്കാരിൻ്റെയും കെടുകാര്യസ്ഥതയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് മുണ്ടോൾ എ കെ ഉറച്ചു പറയുന്നു. അളവിലെ തെറ്റുകൾ തിരുത്താൻ പോലും ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും, ഇത് മനഃപൂർവമുള്ള പകപോക്കലാണെന്നും അദ്ദേഹം ആരോപിക്കുന്നു.
അതേസമയം, പാതയുടെ നിർമ്മാണം പൂർത്തിയാകുമ്പോഴും നടുവിലെ ഈ കെട്ടിടം ഗതാഗതക്കുരുക്കിന് കാരണമാകുകയാണ്. ആര് ഈ കെട്ടിടം പൊളിച്ചുനീക്കുമെന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ തുടരുന്നു. നിയമക്കുരുക്കുകളും ഉദ്യോഗസ്ഥരുടെ നിസ്സംഗതയും കാരണം കാസർകോട്ടെ ആറുവരിപ്പാതയുടെ വികസനം ഇനിയും വൈകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.
Summary: Despite receiving compensation for his building located in the middle of the proposed six-lane highway in Kasaragod, the owner has not demolished it, leading to disputes with authorities and hindering the project's progress. The question of who will demolish the building remains unanswered.
#Kasaragod, #SixLaneHighway, #BuildingDemolition, #NHAI, #DevelopmentObstruction, #KeralaNews