Bauxite Mining | കാസർകോടിന്റെ ഭാഗ്യം തെളിയുന്നു, മണ്ണിൽ നിധി! ജില്ലയിൽ ബോക്സൈറ്റ് ഖനനത്തിന് വലിയ സാധ്യതയെന്ന് കേന്ദ്രസംഘത്തിന്റെ കണ്ടെത്തൽ; 5000 കോടി രൂപ വരുമാനം ലക്ഷ്യം!

● ജിഎസ്ഐയുടെ സർവേയിൽ സ്ഥിരീകരിച്ചു.
● അലുമിനിയം ഉത്പാദനത്തിന് ഇത് ഏറെ സഹായകമാകും.
● കാസർകോട് ജില്ലയുടെ വികസനത്തിന് വഴി തെളിയിക്കും.
കാസർകോട്: (KasargodVartha) ജില്ലയുടെ സാമ്പത്തിക രംഗത്തെ കുതിപ്പിന് ബലമേകി ധാതുഖനനത്തിന് സാധ്യതയേറുന്നു. ബദിയഡുക്ക ഉക്കിനടുക്കയിലെ പാറപ്രദേശത്ത് ബോക്സൈറ്റ് ഖനനത്തിന് വലിയ സാധ്യതയുണ്ടെന്ന് കേന്ദ്ര റിപ്പോർട്ട്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) പ്രാഥമിക സർവേ പൂർത്തിയാക്കി സംസ്ഥാന സർക്കാരിനെ സമീപിച്ചു. മഞ്ചേശ്വരം താലൂക്കിലെ ബദിയഡുക്ക, എൻമകജെ വില്ലേജുകളിലായി 2.85 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് ഖനനം ലക്ഷ്യമിടുന്നത്.
സമൃദ്ധമായ ധാതു നിക്ഷേപം
നാലുമീറ്റർ താഴ്ചയിൽ വെട്ടുകല്ല് മാതൃകയിൽ എടുത്താൽ രണ്ടുകോടി ടൺ കല്ല് ലഭിക്കും. ഇതിൽ 44.4 ശതമാനം അലുമിനിയം ഓക്സൈഡുണ്ട്. സിലിക്കൺ 5.17, ഫെറിക് ഓക്സൈഡ് 22.6, ടൈറ്റാനിയം ഡൈ ഓക്സൈഡ് 1.76 ശതമാനം എന്നിവയുമുണ്ട്. നിലവിൽ ഏറ്റവും വലിയ അലുമിനിയം ഖനന കമ്പനിയായ വേദാന്ത ഗ്രൂപ്പ് ഒഡിഷയിൽനിന്നും കുഴിച്ചെടുക്കുന്ന മണ്ണിൽ 40 ശതമാനം അലുമിനിയമാണുള്ളത്. ഉക്കിനടുക്കയിൽ ഇതിൽ കൂടുതലുണ്ടെന്ന് ജിഎസ്ഐ അറിയിച്ചു.
നേരത്തെ മുള്ളേരിയ താലൂക്കിലെ 1.5 ചതുരശ്ര കിലോമീറ്റർ പ്രദേശത്തും ബോക്സൈറ്റ് ഖനനത്തിനുള്ള സാധ്യത കണ്ടെത്തിയിട്ടുണ്ട്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പഠനങ്ങളിൽ വാണിജ്യപരമായി ഖനനം ചെയ്യാവുന്ന ധാതു നിക്ഷേപം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ബോക്സൈറ്റ് ഖനനത്തിനുള്ള അവകാശം ലേലം ചെയ്യാൻ സർക്കാർ ഒരുങ്ങുന്നതായി റിപോർട്ടുണ്ട്. അലുമിനിയം, സിമൻ്റ് നിർമാണം തുടങ്ങിയ വ്യവസായങ്ങൾക്ക് അത്യന്താപേക്ഷിതമായ പ്രകൃതിദത്ത വിഭവമാണ് ബോക്സൈറ്റ്. ഗവേഷണത്തിന്റെ ഭാഗമായി വിശദമായ മാപ്പിംഗും സാമ്പിളുകളും ശേഖരിച്ച് സാമ്പത്തികമായി ലാഭകരമായ മേഖലകൾ കണ്ടെത്തിയിട്ടുണ്ട്.
ഖനനത്തിന്റെ സാധ്യതകളും വെല്ലുവിളികളും
മുള്ളേരിയ പ്രദേശത്ത് 0.2113 ദശലക്ഷം ടൺ ഉയർന്ന ഗ്രേഡ് ബോക്സൈറ്റും 5.1417 ദശലക്ഷം ടൺ അലൂമിനിയസ് ലാറ്ററൈറ്റും ഖനനം ചെയ്യാൻ കഴിയുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. മുള്ളേരിയയിലെ പ്രദേശം വനം വകുപ്പിന്റെ കാടകം റിസർവ് ഫോറസ്റ്റിൻ്റെ അതിർത്തി പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഉക്കിനടുക്കയിലെഭൂമി സ്വകാര്യ വ്യക്തികളുടെയും സർക്കാരിൻ്റെയും ഉടമസ്ഥതയിലുള്ളതാണ്.
കൊല്ലം ചവറയിലെ കെഎംഎംഎൽ, ഇന്ത്യൻ റയർ എർത്ത് ലിമിറ്റഡ് എന്നിവയുടെ ഖനന മാതൃകയിലാകും ഉക്കിനടുക്കയിലും ഖനനം. സർവേ പ്രദേശത്ത് സ്വകാര്യഭൂമിയിൽ 284 വീടുകളുണ്ട്. സ്ഥലം വിട്ടുനൽകുന്നവർക്ക് വലിയ പാട്ടത്തുക ലഭിക്കും. കല്ലെടുത്തശേഷം നികത്തി കൃഷിഭൂമിയാക്കി തിരിച്ചുനൽകും. ഈ ഭൂമിയിൽ ഭാവിയിൽ ഭവന നിർമ്മാണ പദ്ധതിക്കും മറ്റും മുൻഗണന നൽകും. ദേശീയ പൊതുലേലത്തിലൂടെയാണ് ഖനനാനുമതി നൽകുക.
വരുമാന പ്രതീക്ഷ
ഖനന അവകാശ ലേലത്തിലൂടെ ഏകദേശം 5000 കോടി രൂപ വരുമാനം നേടാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലേല നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്നാണ് സൂചന. ലേലം സുഗമമാക്കുന്നതിന് ഉപദേഷ്ടാവിനെയും സർക്കാർ നിയമിച്ചേക്കാം.
കാസർകോടിന്റെ വികസന പ്രതീക്ഷകൾ
ബോക്സൈറ്റ് ഖനനം ആരംഭിക്കുന്നതോടെ ഏറെ പിന്നാക്കം നിൽക്കുന്ന കാസർകോട് ജില്ലയുടെ വികസനത്തിന് പുതിയൊരു ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഖനനത്തിലൂടെ ലഭിക്കുന്ന വരുമാനം അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കും. വ്യവസായങ്ങളുടെ വളർച്ചയ്ക്ക് ഇത് സഹായകമാവുകയും അതുവഴി ജില്ലയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kasaragod has huge potential for bauxite mining. The government expects 5000 crores in revenue, and the mining will greatly benefit the local economy and infrastructure.
#Kasaragod, #BauxiteMining, #EconomicGrowth, #MiningRevenue, #InfrastructureDevelopment, #KasaragodNews