സർവീസ് റോഡിൽ 'ലക്ഷ്മണരേഖ' വരച്ചു: അനധികൃത പാർക്കിംഗിന് ഇനി പിഴ ഉറപ്പ്
● മാർക്കിംഗ് മറികടന്ന് നിർത്തിയിടുന്ന വാഹനങ്ങൾക്ക് ഇനി പിഴ ചുമത്തും.
● ഇടുങ്ങിയ സർവീസ് റോഡുകളിലെ അനധികൃത പാർക്കിംഗ് മൂലമുള്ള ദുരിതം ഒഴിവാക്കാനാണ് നടപടി.
● അനധികൃത പാർക്കിംഗിനെതിരെ പോലീസ് പരിശോധന കർശനമാക്കും.
● വൺവേയാണോ ടൂവേയാണോ എന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെയാണ് പുതിയ മാർക്കിംഗ്.
● നടപ്പാതകളിൽ പോലും വാഹനങ്ങൾ നിർത്തിയിടുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
കാസർകോട്: (KasargodVartha) ദേശീയപാത സർവീസ് റോഡ് ടൂവേയാണോ വൺവേയാണോ എന്നതിനെ ചൊല്ലി രണ്ടഭിപ്രായം നിലനിൽക്കുന്നതിനിടയിൽ സർവീസ് റോഡുകളിൽ ദേശീയപാത നിർമ്മാണ കമ്പനി അധികൃതർ ‘ലക്ഷ്മണരേഖ’ വരച്ചു തുടങ്ങി.
ഇതുവരെ വൺവേയായിരുന്ന സർവീസ് റോഡുകളിൽ നടപ്പാതയ്ക്ക് സമീപം വരെ രണ്ട് വരിപാതകളാണുള്ളത്. ഇത് വേർതിരിച്ച് മാർക്ക് ചെയ്തതോടെ, ഇനി ഈ ലക്ഷ്മണരേഖയ്ക്കുള്ളിൽ വാഹനങ്ങൾ നിർത്തിയിട്ടാൽ പിഴ അടയ്‌ക്കേണ്ടി വരും. ദേശീയപാത 66-ന്റെ നിർമ്മാണം പൂർണ്ണമായും പൂർത്തിയാക്കിയ തലപ്പാടി-ചെങ്കള റീച്ചിലെ സർവീസ് റോഡുകളിലാണ് ഈ മാർക്കിംഗ് ആരംഭിച്ചത്.
ഇടുങ്ങിയ സർവീസ് റോഡുകളിൽ നടപ്പാതകളിൽ പോലും വാഹനങ്ങൾ നിർത്തിയിടുന്നത് മറ്റ് വാഹനങ്ങൾക്കും വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്കും ഏറെ ദുരിതമായി മാറിയിരുന്നു. ഈ ദുരിതം ഒഴിവാക്കാനാണ് അധികൃതർ ഇപ്പോൾ ‘ലക്ഷ്മണരേഖ’ വരച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സർവീസ് റോഡുകളിൽ ഇനി മുതൽ പോലീസ് പരിശോധനയും ഉണ്ടാകും.
ജില്ലയിലുടനീളം അനധികൃത പാർക്കിംഗുകൾക്കെതിരെ പോലീസ് കർശനമായ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. പിഴ ചുമത്തിയും, വാഹനം ലോക്ക് ചെയ്തുമാണ് പോലീസ് നടപടി സ്വീകരിക്കുന്നത്. കാസർഗോഡ് റെയിൽവേ സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്ത നിരവധി വാഹനങ്ങൾ പോലീസ് ലോക്ക് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.
ദേശീയപാതയിലെ ഈ പുതിയ നിയമത്തെക്കുറിച്ചുള്ള വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: 'Lakshman Rekha' marking started on NH 66 service roads in Kasaragod to curb illegal parking and ensure penalty.
#Kasaragod #NationalHighway #ServiceRoad #IllegalParking #TrafficFine #KeralaPolice






