കെട്ടിട നിര്‍മാണ സ്ഥലത്തുണ്ടായ സംഘട്ടനത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍; പിടിയിലായത് ബന്ധു

● മദ്യലഹരിയിലെ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.
● മരവടി കൊണ്ട് കഴുത്തിനേറ്റ ശക്തമായ അടിയാണ് മരണം ഉറപ്പാക്കിയത്.
● പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
● കസ്റ്റഡിയിലായവർ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
● സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമായി.
കാസര്‍കേട്: (KasargodVartha) കെട്ടിട നിര്‍മ്മാണ സ്ഥലത്തുണ്ടായ സംഘട്ടനത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി സുഭാഷ് റോയിയുടെ മകന്‍ സുശാന്ത് റോയ് (28) കൊല്ലപ്പെട്ട കേസില്‍ ബന്ധുവായ സഞ്ജിത്ത് റോയ് (25) ആണ് അറസ്റ്റിലായത്.
മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മരവടി കൊണ്ട് കഴുത്തിനേറ്റ ശക്തമായ അടിയാണ് കൊലയ്ക്ക് കാരണമെന്ന് ജില്ലാ പൊലീസ് ചീഫ് വിജയ് ഭാരത് റെഡ്ഡി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മദ്യലഹരിയെ തുടര്‍ന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലയില്‍ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ യുവാവ് മാത്രമാണ് പ്രതിയെന്നും പൊലീസ് സൂചിപ്പിച്ചു.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ കഴുത്തിനേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെയാണ് കൊലയെന്ന് തെളിഞ്ഞത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മുസ്ലിം ലീഗ് ജില്ലാ ഓഫീസ് കെട്ടിട നിര്‍മ്മാണ സ്ഥലത്ത് തൊഴിലാളികൾ മദ്യലഹരിയില്‍ വാക്ക് തര്‍ക്കവും സംഘട്ടനവും ഉണ്ടായത്.
നിർമാണ കരാര്‍ ഏറ്റെടുത്ത പെരുമ്പളയിലെ ടി. ദാമോദരന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കേസിന്റെ വകുപ്പ് മാറ്റി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സ്ഥലത്ത് തൊഴിലാളികള്‍ തമ്മില്‍ സംഘട്ടനം നടന്നിരുന്നതായി പൊലീസ് തുടക്കത്തില്‍ തന്നെ സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് നിന്നും പാലക്കാട് നിന്നും ഒമ്പത് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലയുടെ ചുരുളഴിഞ്ഞത്.
സംഘട്ടനം നടക്കുമ്പോള്‍ ഇതുവഴി ബൈക്കില്‍ വന്നവര്‍ അടിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പറഞ്ഞ് കസ്റ്റഡിയിലായവര്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചെങ്കിലും സൂക്ഷ്മമായ അന്വേഷണത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ കൊല നടന്നപ്പോള്‍ ഇത് വഴി ബൈക്കുകളൊന്നും വന്നിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി.
അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ആവശ്യമാണെങ്കില്‍ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും ജില്ലാ പൊലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ഡി വൈ എസ് പി സി കെ സുനില്‍ കുമാര്‍, ഇന്‍സ്‌പെക്ടര്‍ നളിനാക്ഷന്‍, എസ് ഐ, മറ്റ് ടീം അംഗങ്ങള്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഷെയർ ചെയ്യൂ.
Youth was murdered at a League office construction site in Kasaragod, and the arrested individual is a relative of the deceased. The death was caused by drunken argument. CCTV footage played a crucial role in solving the case.
#KasaragodMurder, #LeagueOffice, #CrimeNews, #RelativeArrested, #WoodenStickAttack, #CCTVFootage