Road | കാസര്‍കോട് - കാഞ്ഞങ്ങാട് തീരദേശ ഹൈവേ നവീകരിക്കാൻ ദേശീയപാത അതോറിറ്റി? മാർച്ച് ആദ്യവാരം കലക്ടറുടെ അധ്യക്ഷതയില്‍ യോഗം

● ജില്ലാ വികസന സമിതി യോഗത്തിലാണ് ആവശ്യം ഉയർന്നത്
● ഇ ചന്ദ്രശേഖരന്‍ എം.എല്‍.എയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
● 'വലിയ വാഹനങ്ങളുടെ യാത്ര അപകടമുണ്ടാക്കുന്നു'
\
കാസർകോട്: (KasargodVartha) കാസര്‍കോട്- കാഞ്ഞങ്ങാട് തീരദേശ ഹൈവേ ദേശീയപാത അതോറിറ്റി (എന്‍.എച്ച്.എ.ഐ) ഇടപെട്ട് നവീകരിക്കണമെന്ന് കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടര്‍ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. ഇ ചന്ദ്രശേഖരന്‍ എംഎല്‍എയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ദേശീയപാതയില്‍ നിര്‍മ്മാണ പ്രവൃത്തി തുടരുന്നതിന്റെ ഭാഗമായി വലിയ വാഹനങ്ങള്‍ ഈ തീരദേശ ഹൈവേയിലൂടെയാണ് കടന്നുപോകുന്നത്. ഇത് അപകടമുണ്ടാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍.എച്ച്.എ.ഐയുടെ നേതൃത്വത്തില്‍ നിര്‍മ്മാണ കമ്പനികള്‍ ചേര്‍ന്ന് നവീകരണ പ്രവൃത്തി നടത്താന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ മാര്‍ച്ച് ആദ്യവാരം നിര്‍മ്മാണ കമ്പനികളുടെയും എന്‍.എച്ച്.എ.ഐയുടെയും യോഗം ചേരും.
ഓപ്പറേഷന്‍ സ്‌മൈല്‍ പദ്ധതിയുടെ ഭാഗമായി കൊറഗ കുടുംബങ്ങള്‍ കൈവശം വെച്ച ഭൂമി അളന്ന് തിട്ടപ്പെടുത്തി പട്ടയം അനുവദിക്കുന്നതിന്റെ ഭാഗമായി, 1912 മുതല്‍ മാംഗളൂര്‍ ആര്‍ച്ച് ബിഷപ്പിന്റെ അധീനതയില്‍ ആയിരുന്ന മഞ്ചേശ്വരം താലൂക്കിലെ കുഞ്ചത്തൂര്‍, പാവൂര്‍, വോര്‍ക്കാടി വില്ലേജുകളിലെ ഭൂമി 142 കൊറഗ കുടുംബങ്ങളുടെ പേരില്‍ അനുവദിക്കാന്‍ മഞ്ചേശ്വരം ലാന്റ്ട്രിബ്യൂണല്‍ ബോര്‍ഡ് ഉത്തരവ് ഇറക്കിയതായി കാസര്‍കോട് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. വെള്ളരിക്കുണ്ട് താലൂക്കില്‍ 15 കുടുംബങ്ങള്‍ക്ക് വനഭൂമി പട്ടയത്തിനുള്ള പ്രൊപ്പോസല്‍ മാര്‍ച്ച് രണ്ടാം വാരം നല്‍കുമെന്ന് തഹ്‌സില്‍ദാര്‍ അറിയിച്ചു.
പടന്നക്കാട് ആയുര്‍വേദ ആശുപത്രിയില്‍ ഉദ്ഘാടനം കഴിഞ്ഞ കെട്ടിടം സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഉപയോഗിക്കാതെ കിടക്കുകയാണെന്നും വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്നും എല്‍.എസ്.ജി.ഡി ജെ.ഡിക്ക് നിര്‍ദ്ദേശം നല്‍കി. പടന്നക്കാട് മേല്‍പ്പാലത്തില്‍ കുഴികള്‍ അടച്ചപ്പോള്‍ കുഴികള്‍ അടച്ചഭാഗം ഉയര്‍ന്നു നില്‍ക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ വിളിച്ചുവരുത്തുന്നുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
ബളാംതോട് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ അരികെ മണ്ണ് മാറ്റിയതിനാല്‍ റോഡ് അപകടത്തിലായ വിഷയത്തില്‍ സ്‌കൂള്‍ അടച്ചതിന് ശേഷം സംരക്ഷണ ഭിത്തിനിര്‍മ്മിക്കുമെന്നും പ്രവൃത്തി ആരംഭിച്ച് മൂന്ന് ആഴ്ചയ്ക്കകം പൂര്‍ത്തീകരിക്കുമെന്നും കെ.ആര്‍.എഫ്.ബി എഖ്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അജാനൂര്‍ ടൂറിസം പദ്ധതി പുരോഗതി, വിവിധ പദ്ധതികളിലെ എം.എല്‍.എ ഫണ്ട് വിനിയോഗത്തിലെ കാലതാമസം തുടങ്ങിയവ എം.എല്‍.എ ചോദിച്ചറിഞ്ഞു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
A meeting will be held in the first week of March to discuss the renovation of the Kasaragod-Kanhangad coastal highway. The meeting will be chaired by the collector and will include representatives from the National Highways Authority of India and construction companies. The need for renovation was raised due to the dangerous traffic conditions caused by large vehicles using the highway.
#CoastalHighway #Kasaragod #Kerala #RoadSafety #Infrastructure #Development