ചന്ദ്രഗിരി പാതയിൽ കെഎസ്ആർടിസി ബസുകളുടെ കുറവ്; യാത്രാക്ലേശം രൂക്ഷം, സ്കൂളിൽ സമയത്തിന് എത്താനാകാതെ വിദ്യാർഥികൾ
● ബസുകളിൽ അമിത തിരക്കായതിനാൽ പല സ്റ്റോപ്പുകളിലും ബസുകൾ നിർത്തുന്നില്ലെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു
● വനിതാ യാത്രക്കാരുടെ 'പ്രിയദർശിനി' സൗജന്യ യാത്ര തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി
● കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിൽ ആവശ്യത്തിന് ബസുകളില്ലാത്തത് പ്രതിസന്ധി കൂട്ടുന്നു
● യാത്രാക്ലേശം പരിഹരിക്കാൻ സ്പോൺസർഷിപ്പ് ബസുകൾ നിരത്തിലിറക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്
കാസർകോട്: (KasargodVartha) രാവിലെ വീട്ടിൽ നിന്ന് സ്കൂൾ ബാഗുമെടുത്ത് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലേക്ക് വിദ്യാർഥികൾ ഓടിയെത്തിയാലും രക്ഷയില്ല. കെഎസ്ആർടിസി ബസുകൾ നിർത്തുന്നില്ലെന്ന പരാതിയുമായി വിദ്യാർഥികൾ ഒരു ഭാഗത്ത് നിൽക്കുമ്പോൾ, മറുഭാഗത്ത് ബസുകൾ നന്നേ കുറവാണെന്ന പരാതിയുമായി നാട്ടുകാരും രംഗത്തുണ്ട്. കാസർകോട്-കാഞ്ഞങ്ങാട് ചന്ദ്രഗിരി സംസ്ഥാന പാതയിൽ യാത്രാക്ലേശം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളാകട്ടെ പല സ്റ്റോപ്പുകളിലും നിർത്തുന്നുമില്ലെന്ന് വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ പറയുന്നു. ഇതുമൂലം കൃത്യസമയത്ത് സ്കൂളിൽ എത്താനാകാതെ കുട്ടികളുടെ പഠിപ്പ് മുടങ്ങുകയാണ്. സ്ഥിരമായി സ്കൂളിൽ സമയത്തിന് എത്താനാകാതെ വൈകുന്നതിനാൽ അധ്യാപകർ വിദ്യാർഥികളെ ക്ലാസിന് പുറത്താക്കുന്നതായും വിദ്യാർഥികൾക്ക് പരാതിയുണ്ട്.
സ്വകാര്യ ബസുകളുടെ അഭാവവും ഡിപ്പോകളിലെ പ്രതിസന്ധിയും
ഈ റൂട്ടിൽ സ്വകാര്യ ബസുകൾ ഇല്ലാത്തതാണ് യാത്രാദുരിതത്തിന് പ്രധാന കാരണമാകുന്നത്. സ്വകാര്യ ബസുകൾ ഇല്ലാത്തതിനാൽ കളനാടിനും കാസർകോടിനും ഇടയിലുള്ള ഭാഗത്താണ് ഇത്തരത്തിൽ യാത്രാക്ലേശം ഏറ്റവും രൂക്ഷമായിട്ടുള്ളത്. തീരദേശ പാതയായ കെഎസ്ടിപി റോഡിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റില്ലാത്തതിനാൽ പൂർണമായും കെഎസ്ആർടിസി ബസിനെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. ഇതിനുപുറമെ കെഎസ്ആർടിസി നേരിടുന്ന ബസുകളുടെ കുറവും പ്രതിസന്ധി ഇരട്ടിയാക്കുന്നുണ്ട്.
സ്ത്രീ യാത്രക്കാർക്കായുള്ള 'പ്രിയദർശിനി' സൗജന്യ യാത്ര തുടങ്ങിയതുമുതൽ യാത്രക്കാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ഇതിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കണമെന്ന ആവിശ്യം നാട്ടുകാർ ഉന്നയിക്കുന്നു.
പ്രിയദർശിനി യാത്രക്കാരുടെ എണ്ണത്തിൽ 50% വർധനവുണ്ടായെന്ന് വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് നൽകുമ്പോഴാണ്, കെഎസ്ആർടിസി ബസുകളെ മാത്രം ആശ്രയിക്കുന്ന ചന്ദ്രഗിരി റൂട്ടിൽ ഈ യാത്രാദുരിതം നേരിടുന്നത്. കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിൽ ആവശ്യത്തിന് ബസുകളില്ല. കോവിഡ് കാലത്ത് നിർത്തിവെച്ച കാസർകോട് - ദേളി - പാലക്കുന്ന് ബസുകൾ ഉൾപ്പെടെയുള്ളവയുടെ സർവീസ് ഇതുവരെ പുനരാരംഭിച്ചിട്ടുമില്ല.

നിസ്സഹായരായി ജീവനക്കാരും പ്രതിസന്ധിയും
നിലവിൽ കെഎസ്ആർടിസി ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അമിതഭാരം കാരണം പലപ്പോഴും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ബസ് നിർത്താനും യാത്രക്കാരെ കയറ്റാനും ഡ്രൈവർമാർക്ക് കഴിയുന്നില്ല. ജീവനക്കാരും ഇക്കാര്യത്തിൽ തികച്ചും നിസ്സഹായരാണ്. മനപ്പൂർവം നിർത്താതെ പോകുന്നതല്ലെന്നും, ആളുകളെ കുത്തിനിറച്ച് യാത്ര ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നതിനാലുമാണ് സ്റ്റോപ്പുകളിൽ നിർത്താൻ കഴിയാത്തതെന്നും ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. മിക്ക ട്രിപ്പുകളിലും കുത്തിനിറച്ചാണ് യാത്രനടത്തുന്നത്. ഒരാളെ പോലും അധികമായി ഉൾക്കൊള്ളാനാവാത്ത സന്ദർഭങ്ങളിൽ മാത്രമാണ് നിർത്താതെ പോകേണ്ടിവരുന്നതെന്ന് ജീവനക്കാർ പറയുന്നു. വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെയും വിദ്യാർഥികളുടെയും ശക്തമായ ആവശ്യം.
പരിഹാരമായി സ്പോൺസർഷിപ്പ് ബസുകൾ
യാത്രാക്ലേശം പരിഹരിക്കാനായി പുതിയ ബസുകൾ നിരത്തിലിറക്കാൻ സർക്കാരും കെഎസ്ആർടിസിയും ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. സ്പോൺസർഷിപ്പായി കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് സ്പോൺസർഷിപ്പിലൂടെ സഹകരണ ബാങ്കിൻ്റെ ബസ് ഓടിക്കുന്നുണ്ട്. സമാനമായ രീതിയിൽ കാസർകോട് ജില്ലയിലും സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ബസ് സ്പോൺസർ ചെയ്യാവുന്നതാണ്.
സ്പോൺസർമാരുടെ പരസ്യങ്ങൾ അനുവദിച്ചുകൊണ്ടാണ് ഇത്തരം ബസുകൾ സർവീസ് നടത്തുക. സർക്കാരും കെഎസ്ആർടിസിയും പുതിയ ബസുകൾ നിരത്തിലിറക്കുമ്പോൾ കാസർകോട് ജില്ലയ്ക്കും ബസുകൾ ലഭിക്കുമെന്നും ഇതോടെ യാത്രാപ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കാസർകോട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ പ്രിയേഷ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.
ചന്ദ്രഗിരി പാതയിലെ യാത്രാക്ലേശം: സംശയങ്ങളും മറുപടിയും
ചന്ദ്രഗിരി സംസ്ഥാന പാതയിലെ യാത്രാക്ലേശത്തിന് പ്രധാന കാരണം എന്താണ്?
ഉത്തരം: റൂട്ടിൽ സ്വകാര്യ ബസുകൾ ഇല്ലാത്തതും, കാസർകോട്-കാഞ്ഞങ്ങാട് ഡിപ്പോകളിൽ ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഇല്ലാത്തതുമാണ് യാത്രാക്ലേശത്തിന് പ്രധാന കാരണം.
വിദ്യാർഥികൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ട് എന്താണ്?
ഉത്തരം: ബസുകൾ നിർത്താത്തതിനാൽ കൃത്യസമയത്ത് സ്കൂളിൽ എത്താൻ കഴിയുന്നില്ലെന്നും, സ്ഥിരമായി വൈകിയെത്തുന്നതിനാൽ അധ്യാപകർ ക്ലാസിൽ കയറ്റുന്നില്ലെന്നുമാണ് വിദ്യാർഥികളുടെ പരാതി.
ഡ്രൈവർമാർ ബസ് നിർത്താത്തതിന് കാരണമായി പറയുന്നത് എന്താണ്?
ഉത്തരം: ഉള്ള ബസുകളിൽ വൻ തിരക്കും അമിതഭാരവും ഉള്ളതിനാലാണ് പലപ്പോഴും കാത്തിരിപ്പ് കേന്ദ്രങ്ങളിൽ വാഹനം നിർത്താൻ ഡ്രൈവർമാർക്ക് കഴിയാത്തത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Students in Kasaragod are facing severe travel hardships and missing school as a shortage of KSRTC buses, lack of private transport on the Chandragiri highway, and massive overcrowding prevent buses from stopping at stations.
#KasargodVartha #Kasaragod #Kanhangad #KSRTC #TravelIssue #KeralaNews #MalayalamNews #ChandragiriRoad #AparnaNews






