Criticism | പൊള്ളലേറ്റവരെ ചികിത്സിക്കാൻ ബേണ്‍സ് ഐസിയു സൗകര്യം കാസർകോട് ജില്ലയിലില്ല; ജനത്തിന് വെല്ലുവിളി; നീലേശ്വരം ദുരന്തം അപര്യാപ്തത വെളിപ്പെടുത്തി

● പൊള്ളലേറ്റവർക്ക് മറ്റ് ജില്ലകളിലേക്ക് പോകേണ്ട അവസ്ഥ.
● നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു.
● ജില്ലയിലെ ആശുപത്രികളിൽ ബേൺസ് ഐസിയു ഒരുക്കണമെന്നാണ് ആവശ്യം.
കാസർകോട്: (KasargodVartha) നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ നടന്ന കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റ സംഭവം ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയെ വെളിപ്പെടുത്തി. പൊള്ളലേറ്റാൽ വിദഗ്ധ ചികിത്സ നൽകുന്നതിനുള്ള സൗകര്യം ജില്ലയിൽ ഇല്ലാത്തതാണ് പ്രധാന വെല്ലുവിളി.
ജില്ലയിലെ ആശുപത്രികളിൽ ഇപ്പോഴും ബേൺസ് ഐസിയു സൗകര്യമില്ലാത്തതിനാൽ അയൽജില്ലകളിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്. നീലേശ്വരത്തെ വെടിക്കെട്ട് ദുരന്തത്തിൽ പൊള്ളലേറ്റവരെ മംഗ്ളൂറിലെയും കണ്ണൂരിലെയും കോഴിക്കോട്ടെയും ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ജില്ലയിൽ സ്വകാര്യമേഖലയിലോ സർകാർ മേഖലയിലോ ഇത്തരത്തിലുള്ള സൗകര്യമുള്ള ഐസിയു സംവിധാനം ഇല്ലാത്തത് വലിയൊരു പോരായ്മയായി ചൂണ്ടിക്കാട്ടുന്നു.
ഗുരുതരമായ രൂപത്തിലുള്ള അപകട സാഹചര്യങ്ങളിൽ ഇത്തരത്തിലുള്ള ഐസിയു സംവിധാനം ജില്ലയിലെ ആശുപത്രികളിൽ ഒരുക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്. കാസർകോട് മെഡികൽ കോളജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിലെങ്കിലും ബേൺ ഐസിയു സംവിധാനം ഏർപെടുത്തിയാൽ പാവപ്പെട്ടവർക്കും ഉപകാരപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബേൺസ് ഐസിയു എന്താണ്?
പൊള്ളലേറ്റവർക്ക് എല്ലാവിധ ചികിത്സയും നൽകുന്നതിനായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന തീവ്രപരിചരണ വിഭാഗമാണ് ബേൺസ് ഐസിയു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ വിഭാഗത്തിൽ അണുബാധയുടെ സാധ്യത കുറച്ച് രോഗികളെ പെട്ടെന്ന് സുഖപ്പെടുത്താനും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും സഹായിക്കുന്നു.
#Kasargod #Kerala #burncare #burnICU #firecrackeraccident #healthcare #medicalemergency