AIIMS | 'എയിംസിന് അർഹതപ്പെട്ടത് കാസർകോട്'; ജനകീയ കൂട്ടായ്‌മ ബഹുജന പ്രക്ഷോഭത്തിലേക്ക്; രാഷ്ട്രീയ സമ്മർദം വേണമെന്ന് ആവശ്യം

എയിംസ് വിഷയത്തിൽ കൂട്ടായ്‌മ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്
കാസർകോട്: (KasaragodVartha) കേന്ദ്രം കേരളത്തിന് ഈ വരുന്ന ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്ന് കരുതുന്ന എയിംസിന് ഏറ്റവും അർഹത കാസർകോട് ജില്ലയ്ക്കാണെന്നും ഇതിനായി ബഹുജന പ്രക്ഷോഭളുമായി മുന്നോട്ട് പോകുമെന്നും എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എൻഡോസൾഫാൻ കീടനാശിനി മൂലം ജനിതക വൈകല്യങ്ങളാൽ ജനിച്ച് വീഴുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും ജീവിത കാലം മുഴുവൻ പേറുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന സർകാരുകൾ ഈ ജനിതക വൈകല്യങ്ങൾക്കുള്ള കാരണം കണ്ട് പിടിച്ച് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ ബാധ്യസ്ഥരാണ്. അതിന് വേണ്ടുന്ന ഗവേഷണങ്ങൾ നടത്താൻ എയിംസിന് മാത്രമേ സാധിക്കുകയുള്ളു. അത് കൊണ്ടാണ് എയിംസ് കാസർകോട് ജനകീയ കൂട്ടായ്‌മ ഈ ആവശ്യവുമായി സർക്കാരുകളെ കാലാകാലങ്ങളായി സമീപിച്ച് കൊണ്ടിരിക്കുന്നത്.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എയിംസ് വിഷയത്തിൽ അതീവ താത്പര്യം കാണിക്കുമ്പോൾ അത് കാസർകോടിന് നേടിയെടുക്കാൻ ജില്ലയിലെ ഭരണ-പ്രതിപക്ഷ എംഎൽഎമാർ ഒറ്റക്കെട്ടായി നിന്ന് മുഖ്യമന്ത്രിയിൽ സമ്മർദം ചെലുത്തി കാസർകോടിൻ്റെ പേര് പ്രൊപോസലിൽ ചേർക്കുന്നതിന് ഇടപെടണം. അതോടൊപ്പം തന്നെ എംപിയും എംഎൽഎമാരും ചേർന്ന് സുരേഷ് ഗോപിയെ ജില്ലയുടെ ദുരിതം ബോധ്യപ്പെടുത്തി എയിംസ് കാസർകോടിന് നേടിയെടുക്കുകയാണ് വേണ്ടത്.
ജനപ്രതിനിധികൾ ചില സങ്കുചിത രാഷ്ട്രീയത്തിന്ന് അടിമപ്പെട്ട് തിരഞ്ഞെടുത്തയച്ച ജനങ്ങളോട് ഒരു ഉത്തരവാദിത്തവും കാട്ടാതെ ഒഴുക്കൻ മട്ടിൽ അഭിപ്രായം പറയുന്നത് അവസാനിപ്പിക്കണം. എയിംസ് കോഴിക്കോടിന് കൊടുക്കാനുള്ള സർകാർ തീരുമാനത്തെ ചോദ്യം ചെയ്യാനാകില്ലെന്ന അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎയുടെ അഭിപ്രായം കേൾക്കുമ്പോൾ അദ്ദേഹം കോഴിക്കോട്ടുകാരുടെ എംഎൽഎ ആണെന്ന് തോന്നിയാൽ ആരെയും കുറ്റം പറയാൻ പറ്റില്ല. അങ്ങനെയുള്ള പ്രസ്‌താവനകൾ തിരുത്തിക്കൊണ്ട് ജില്ലയിലെ ജനങ്ങളോട് കൂറ് പുലർത്താൻ ജനപ്രതിനിധികൾ മുന്നോട്ട് വരണം.
എം കെ രാഘവൻ എംപി എയിംസ് കോഴിക്കോടിന് അനുവദിച്ചു എന്നത് പോലെയുള്ള തെറ്റിദ്ധാരണാപരമായ പ്രസ്‌താവനകൾ ഇറക്കുന്നത് അനുചിതമാണ്. എയിംസ് വിഷയത്തിൽ കൂട്ടായ്‌മ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. കൂടാതെ ഇതുവരെയുള്ള സമരങ്ങളുടെ തുടർച്ചയെന്നോണം വരും നാളുകളിൽ പരമാവധി ജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് ഗണേഷ് അരമങ്ങാനം, ജെനറൽ സെക്രടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി, വൈസ് പ്രസിഡൻ്റ് അഹ്‌മദ് കിർമാണി, കോർഡിനേറ്റർ ശ്രീനാഥ് ശശി എന്നിവർ പങ്കെടുത്തു.