IMPACT | കുടിവെള്ള പദ്ധതിക്കായി കുഴിച്ച് കുളമാക്കിയ മെക്കാഡം റോഡ് അടിയന്തരമായി അറ്റകുറ്റപണി നടത്തി ശരിയാക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്

● വിദ്യാനഗറിലെ അഞ്ചു കോടിയുടെ റോഡാണ് കുഴിച്ചു നശിപ്പിച്ചത്.
● സാമൂഹ്യ പ്രവർത്തകർ നേരിട്ട് പരാതി അറിയിച്ചതിനെ തുടർന്നാണ് നടപടി.
● കാസർകോട് വാർത്ത നൽകിയ റിപ്പോർട്ടും കളക്ടർ പരിഗണിച്ചു.
● റോഡ് പുനരുദ്ധാരണത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
● മെക്കാഡം റീടാറിംഗ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വിദ്യാനഗര്‍: (KasargodVartha) കുടിവെള്ള പദ്ധതിക്കായി കുഴിച്ചു നശിപ്പിച്ച ജില്ലാ പഞ്ചായത്തിന്റെ പ്രധാന റോഡ് അടിയന്തരമായി പുനരുദ്ധരിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. സാമൂഹ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.
കളക്ടറുടെ ക്യാമ്പ് ഓഫീസിന് മുന്നിലൂടെ കടന്നുപോകുന്ന, 2017-18 വര്‍ഷത്തില്‍ അഞ്ചു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മെക്കാഡം റോഡാണ് കുടിവെള്ള പദ്ധതിക്കായി വ്യാപകമായി കുഴിച്ചത്. മൂന്നു വര്‍ഷത്തെ ഉറപ്പോടെ നിര്‍മ്മിച്ച റോഡിന് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും കേടുപാടുകള്‍ സംഭവിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍, കുടിവെള്ള പദ്ധതിക്കായി റോഡിന്റെ നടുവിലും ഇരുവശങ്ങളിലും കുഴിയെടുത്തതോടെ റോഡ് ദുരിതാവസ്ഥയിലായി. ഉപഭോക്താക്കളും സാമൂഹ്യ പ്രവര്‍ത്തകരുമായ എന്‍.എ. ഹാരിസ്, അബ്ദുൾ മജീദ്, അബു മുബാറക് എന്നിവര്‍ ഈ വിവരം കളക്ടറെ നേരിട്ട് അറിയിച്ചു. കാസര്‍കോട് വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടും കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡ് പഴയരീതിയിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.
6.700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യത്തിന് ഒടുവിലാണ് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീറിന്റെ ഇടപെടലിലൂടെ രണ്ടു ഘട്ടങ്ങളിലായി മെക്കാഡം ടാറിംഗ് നടത്തിയത്.
പ്രദേശവാസികള്‍ ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീറിനെയും പരാതി അറിയിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അംഗവും പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും സ്ഥലം സന്ദര്‍ശിച്ച് റോഡിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ വിവരം ധരിപ്പിച്ചപ്പോള്‍ നടപടിയെടുക്കാമെന്ന് അറിയിച്ചിരുന്നു.
രേഖകള്‍ പരിശോധിച്ചപ്പോള്‍ 2024-ല്‍ ജലനിധിക്ക് റോഡ് കുഴിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളതായി കണ്ടെത്തി. എന്നാല്‍ ജനപ്രതിനിധികളായ തങ്ങളെ റോഡ് കുഴിക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍ പ്രതികരിച്ചിരുന്നു. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് അനുമതി പത്രത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും, കുഴിച്ച ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് മിക്‌സ് ഉപയോഗിച്ച് അടയ്ക്കാന്‍ പോകുന്നു എന്നായിരുന്നു അറിയിപ്പ്.
മെക്കാഡം റോഡ് കോണ്‍ക്രീറ്റ് മിക്‌സ് ഉപയോഗിച്ച് അടച്ചാല്‍ ശരിയാകില്ലെന്നും, മെക്കാഡം റീടാറിംഗ് നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പ്രധാനമന്ത്രി ജല്‍ ജീവന്‍ മിഷന്‍ പ്രകാരം പൈപ്പുകള്‍ സ്ഥാപിച്ചിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും ഇതുവരെ ഒരാള്‍ക്ക് പോലും കുടിവെള്ളം ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇതിനിടയില്‍ ജലനിധിയുടെ പൈപ്പിടല്‍ പൂര്‍ത്തിയായതോടെ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു.
വിദ്യാനഗര്‍ - നീര്‍ച്ചാല്‍ - മുണ്ട്യത്തടുക്ക റോഡ് ഏറെ പ്രചാരം നേടിയ ഒരു വലിയ പദ്ധതിയായിരുന്നു. ഏഴ് വര്‍ഷമായിട്ടും റോഡിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം 'പ്രധാനമന്ത്രി ജല്‍ ജീവന്‍ മിഷന്' വേണ്ടി റോഡ് കുഴിച്ചതോടെ വലിയ നാശനഷ്ടം സംഭവിച്ചു. കുഴിച്ച ഭാഗം റീടാറിംഗ് ചെയ്യുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തില്ലെന്നത് നാട്ടുകാരുടെ പ്രധാന പരാതിയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും ജല അതോറിറ്റിക്ക് വേണ്ടി റോഡിന്റെ ഇരുവശങ്ങളിലും, ചിലയിടങ്ങളില്‍ മധ്യഭാഗത്തും കുഴിയെടുത്തതോടെ റോഡ് കൂടുതല്‍ ശോചനീയാവസ്ഥയിലേക്ക് എത്തി. റോഡ് തകര്‍ച്ച കാരണം നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, വിദ്യാനഗര്‍ - നീര്‍ച്ചാല്‍ - എഴുതും കടവ് - മുണ്ട്യത്തടുക്ക റോഡ് റീ ടാറിംഗ് ചെയ്യുകയോ, ആവശ്യമായ ഡ്രെയിനേജുകള്‍ സ്ഥാപിച്ചു അറ്റകുറ്റപ്പണി നടത്തി, മഴയ്ക്ക് മുമ്പ് ഗതാഗതയോഗ്യമാക്കുകയോ ചെയ്യണമെന്നുമാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ കളക്ടറോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം പരിഗണിച്ചാണ് കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര നടപടിക്ക് ഉത്തരവിട്ടത്.
കുടിവെള്ള പദ്ധതിക്കായി കുഴിച്ച റോഡ് നന്നാക്കാൻ കളക്ടർ ഉത്തരവിട്ടതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഇത്തരം വാർത്തകൾ ഷെയർ ചെയ്യുക.
The District Collector of Kasaragod has ordered the urgent repair of a major road in Vidyanagar that was severely damaged due to digging for a water supply project. This action follows complaints from social activists who brought the issue to the Collector's attention, highlighting the deteriorated condition of the road built at a cost of ₹5 crore.
#Kasaragod, #RoadRepair, #WaterProject, #DistrictCollector, #PublicWorks, #KeralaNews